പൌലോസ് ‘ചേതം’ എന്നെണ്ണിയതും, ‘ചവര്‍’ എന്നെണ്ണിയതും, ഇന്നത്തെ വിശ്വാസിക്ക് വിലയേറിയതും, പൊങ്ങച്ചവും!!

ഭൌതീക നേട്ടങ്ങളുടെയും, വിദ്യാഭാസ യോഗ്യതയുടെയും, കുടുംബ മഹിമയുടെയും, സാമ്പത്തീക വിഷയത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ആത്മീയ പ്രവര്‍ത്തനങ്ങളുടെ തലപ്പത്ത് ഇരിക്കാനും, ചുക്കാന്‍ പിടിക്കാനും ഉള്ള യോഗ്യതകളായി കണക്കാക്കുന്നവര്‍ക്ക്, അപ്പോസ്തലനായ പൌലോസിന്‍റെ ‘ചേതം’, ‘ചവര്‍’ എന്ന പ്രയോഗങ്ങള്‍ മനസിലാകുന്നില്ലയോ?

പൌലോസ് ചേതംഎന്നും ചവര്‍ എന്നും പറഞ്ഞിരുക്കുന്നത് എന്തെല്ലാമായിരുന്നു? ഫിലിപ്പിയിലുള്ള വിശ്വാസികള്‍ക്ക് അപ്പോസ്തലന്‍ എഴുതിയത്,  “പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം; എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ. എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.” (ഫിലിപ്പിയര്‍ 3:4-7). പൗലോസ്സിന്‍റെ കുടുംബ മഹിമയും പാരമ്പര്യങ്ങളും, ആയിരുന്ന സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനമാനങ്ങള്‍, വിദ്യാഭ്യാസ യോഗ്യതകള്‍, ജോലി സാദ്ധ്യതകള്‍, സുഖ സൌകര്യങ്ങള്‍ തുടങ്ങി, ജീവിതത്തില്‍ ഒരു കാലത്ത് വളരെ മൂല്യമുള്ളതായി കരുതിയിരുന്ന എല്ലാം തന്നെ ചേതം എന്നും, ചവര്‍ എന്നും എണ്ണി. എന്തിനേറെ പറയണം, കര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ ആധിക്യം നിമിത്തം, സ്വന്തം പ്രാണനെപോലും വിലയേറിയതായി കണ്ടില്ല.(അപ്പൊ.പ്രവ.20:24).

എന്തുകൊണ്ടാണ് പൗലോസിന് ഈ മനോഭാവം ഉണ്ടായിരുന്നത്? “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെ ക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽ നിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു. അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളൂ…….. നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക. സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ. ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു. അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നുനമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും“. (ഫിലിപ്പിയര്‍ 3:7-20). ഇന്ന് നമ്മുക്ക് ചുറ്റും കാണുന്നതും, വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പലതിനും മൂലകാരണം ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനമില്ലായ്മയാണ്

പാപത്തിന്റെ ഫലമായി ദൈവം, “മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും.” (ഉല്പത്തി 3:17). ”നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19). മനുഷ്യകുലത്തിനു ലഭിച്ച ശാപത്തിന്റെ ഫലമായി തങ്ങളുടെ അഹോവൃത്തിക്കും ഉപജീവനത്തിനുമാവശ്യമായി മനുഷ്യന്‍ വിവിധ നിലകളില്‍, വിവിധ തലങ്ങളില്‍, വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ ആയിരിക്കുന്നു എന്നത് ഒരു സത്യമാണ്. എല്ലാ രീതിയിലും തമ്മില്‍ തമ്മില്‍ വ്യത്യാസമുള്ളവരായി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍റെ കഷ്ടതയുടെയും, വിയര്‍പ്പിന്‍റെയും, സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ഉന്നത വിദ്യാഭാസവും, ജോലിയും, മറ്റ് സ്ഥാനമാനങ്ങളും ഒക്കെ കിട്ടുന്നു അഥവാ സ്വായത്തമാക്കുന്നു. ഇതൊക്കെയും ഒരു തരത്തില്‍, അല്ലലില്ലാത്ത, മാന്യമായ ഇഹലോക ജീവിതത്തിനു ആവശ്യവും ആണ്. സമൃദ്ധിയുടെ സുവിശേഷത്തെ (Prosperity Gospel) തള്ളി പറയുന്ന അതേ വിശ്വാസികള്‍ തന്നെയാണ്, അവരുടെ ഭൌതീക നേട്ടങ്ങളുടെയും, വിദ്യാഭാസ യോഗ്യതയുടെയും, കുടുംബ മഹിമയുടെയും ഒക്കെ പ്രശംസയെ ഉയര്‍ത്തി പിടിച്ചു കര്‍ത്താവിന് കിട്ടേണ്ട മഹത്വം കവര്‍ന്നെടുക്കുന്നത് . പല തരത്തിലുള്ള വാര്‍ത്താമാധ്യമങ്ങളുടെ സഹായത്താല്‍ ഇക്കൂട്ടര്‍ സ്വയമഹത്വത്തിന്നായി  കൂടുതല്‍ നേട്ടമുണ്ടാക്കുന്നു എന്ന് പറയാതിരിക്കാന്‍ തരമില്ല.

‘വലിയവനാ’ണെന്നു തന്നെത്താന്‍ ഉയര്‍ത്തിക്കാണിക്കുകയും, മറ്റുള്ളവരെക്കൊണ്ട് വലിപ്പം പറയിപ്പിക്കുകയും, പ്രതിഫലമായി അവരുടെ ഭൌതീക നേട്ടങ്ങള്‍ക്ക് ആത്മീയ പരിവേഷം ചാര്‍ത്തികൊടുത്ത് പണത്തിനും, മാനത്തിനും, സ്ഥാനത്തിനുമായി എന്തു ‘അഭ്യാസവും’ കാണിക്കുന്നവരെ നാം സൂക്ഷിക്കേണ്ടതാണ്. പൗലോസ്‌ തീത്തോസിനോട് പറഞ്ഞു, നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക” (തീത്തോസ് 2:1). എന്നാല്‍ ദൈവവചനത്തിനും ദൈവസഭയ്ക്കും ചേരുന്നതല്ല ഇന്ന് പല വേദികളിലും പ്രസ്താവിക്കുന്നതും പ്രവര്‍ത്തിക്കപ്പെടുന്നതും.  ദൈവ വചനത്തിന്റെ അടിസ്ഥാനത്തില്‍, നിര്‍ബന്ധപൂര്‍വ്വം നമ്മുടെ പിതാക്കാന്‍മാര്‍  ഉയര്‍ത്തി പിടിച്ചിരുന്ന ഉപദേശത്തിനു വിരുദ്ധമായി എഴുതുകയും, പഠിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന ദുരുപദേഷ്ടാക്കന്‍മാര്‍ക്ക്, ഒരു കാലത്ത് അവര്‍  പ്രവര്‍ത്തിച്ചു എന്നതിന്‍റെ പ്രത്യുപകാരമായി വേദി ഒരുക്കി കൊടുത്ത്, ഭൌതീക വലിപ്പത്തെ വാനോളം പ്രകീര്‍ത്തിക്കുന്നത് നമ്മുടെ സഭകളുടെ, തലമുറയുടെ, നാശത്തിന്‍റെ പാതയിലൂടെ ഉള്ള യാത്ര ആകുന്നു എന്ന് നാം മറക്കരുത്. “സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല. പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.”  (ഗലാത്യര്‍ 2:5,6)

ആത്മീയ കൂടിവരവുകളില്‍ സ്വയത്തെ ഉയര്‍ത്താനുള്ള ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങള്‍ ഇന്ന് വിശ്വാസികളായ മിക്കവരുടെയും പക്കലുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്. ആത്മീയന്മാര്‍ക്ക് കര്‍ത്താവിന്‍റെ മഹത്വമാണ് പ്രധാനം. ‘ഞാനോ കുറയണം, അവനോ വളരണം’ എന്ന ചിന്ത നമ്മെ ഭരിക്കട്ടെ. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെസ്യര്‍ 2:8-9). നമ്മുടെ പ്രവര്‍ത്തികളുടെയും, യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ ലഭിക്കേണ്ടിയിരുന്നത് നിത്യനരകം മാത്രമായിരുന്നു. ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോള്‍ അവന്‍ പുതിയ സൃഷ്ടിയായി തീരുന്നു അഥവാ ആത്മാവിനാല്‍ ജനിക്കുന്നു. “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു”. (യോഹന്നാന്‍ 3:6) . ജഡത്തിന്റെ ആവശ്യങ്ങള്‍ക്കും, താല്പര്യങ്ങള്‍ സംരക്ഷിക്കുവാനും, ജീവിക്കുവാനും ഒക്കെയായി  നാം അധ്വാനിക്കുന്നു. എന്നാല്‍ ജഡത്തിന്റെ ഈ നേട്ടങ്ങള്‍ ആത്മാവുമായി കൂട്ടിക്കെട്ടി ക്രിസ്തീയജീവിതം നയിക്കാന്‍ കഴിയില്ല. ജഡത്തിന്റെ അഭിലാഷങ്ങള്‍ക്ക് ദൈവാത്മാവും ഒപ്പം ആത്മീയതയും ഉപയോഗപ്രദമല്ലാത്തതുപോലെതന്നെ, ആത്മാവിനു ജഡത്തെ അതിന്‍റെ ഇഷ്ടങ്ങളോടുകൂടി ഉപയോഗിക്കുവാനും സാധ്യമല്ല. കാരണം രണ്ടും രണ്ടു പ്രമാണങ്ങള്‍ ആണ്. ആത്മീയ വിഷയങ്ങളില്‍ ഇടപെടുന്നത് ആത്മാവിന്റെ പ്രകാശനത്തിന് അനുസരിച്ചായിരിക്കണം. ”ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു.” (ഗലാ.5:17)

”ക്രിസ്തുയേശുവിന്നുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു. (ഗലാ.5:24). ”ഓരോരുത്തന്‍ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്‍റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നെ അടക്കി വെക്കും.” (ഗലാ. 6:4).

ഭക്തകവി  ആയിരുന്ന MEC യുടെ ഈ വിഷയവുമായി അര്‍ത്ഥമാക്കുന്ന വരികള്‍ ഇവിടെ കുറിക്കട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

ഉലകമേ നീ ഉയര്‍ച്ച നല്‍കി ഉപചരിക്കേണ്ട…..

എന്നെ നീ ആകര്‍ഷിക്കേണ്ട..

കുരിശെടുത്തെന്‍ ഗുരുവിന്‍ പിന്‍പേ..

പോകണമല്ലാതെനിക്കിന്നു ആശ വേറില്ലാ….

സ്നേഹ ചരടുകളാലെന്നെ യേശു ചേര്‍ത്തു ബന്ധിച്ചു

തന്‍ കുരിശോടെന്നെയൊന്നിച്ചു

ഞാനെല്ലാം തന്നില്‍ അര്‍പ്പിച്ചു.

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *