ഒരുതരത്തില്‍ അത് ശരിയാണ്, ഞാന്‍ ദൈവ ഭയമുള്ള ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെടാന്‍ സ്വര്‍ഗത്തിലെ ദൈവത്തിനു എന്നോട് കരുണയുണ്ടായി. “നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ” (യെശയ്യാവ് 44:2 ) “ നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്ന ു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശയ്യാവ് 44:24 ) . ഇത്രമാത്രം വലിയവനായ ദൈവം മനുഷ്യ ശരീരത്തിന് ആവിശ്യമായ എല്ലാ ക്രമീകരണങ്ങളും, വളരെ കൃത്യമായ സ്ഥാനത്തു തന്നെ ദൈവം നല്കീട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യര്‍ ആഭരണം ധരിക്കണം എന്ന് ദൈവം ആഗ്രഹിച്ചിരുന്നു എങ്കില്‍ അതിനുള്ള ക്രമീകരണം ദൈവം തന്നെ നമ്മുക്ക് നല്‍കുമായിരുന്നു.
സങ്കീര്‍ത്തന കാരനായ ദാവീദിനോട് ചേര്‍ന്ന് സന്തോഷത്തോടും, അഭിമാനത്തോടും കൂടെ ഞാനും പാടട്ടെ….
“ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” ( സങ്കീര്‍ത്തനം 139:14)
പല സന്ദര്‍ഭങ്ങളിലും, പ്രത്യേകിച്ച് എന്‍റെ വിദ്യാഭ്യാസ കാലങ്ങളില്‍ ആഭരണം ധരിക്കാത്തതിന്റെ പേരില്‍, സഹപാടികളും മറ്റും വളരെയധികം കളിയാക്കിയിട്ടുണ്ട്. കൂട്ടം ചേര്‍ന്ന് കളിയാക്കുമ്പോള്‍ ഒക്കെ ഒത്തിരി വിഷമവും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഒക്കെയും എന്റെ മാതാപിതാക്കളും, ആത്മീയ വിഷയങ്ങളില്‍ എനിക്ക് മാതൃകയായിട്ടുള്ള പ്രിയപ്പെട്ടവരും, ദൈവത്തോടുള്ള സ്നേഹത്തില്‍ സഹിക്കുവാനും, അവര്‍ക്ക് വേണ്ടി പ്രാര്തിക്കുവാനും എന്നെ ഉപദേശിച്ചിരുന്നു. അവരെയോര്‍ത്തു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
“ ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സാദൃശവാക്യങ്ങള്‍ 22:6)
വിശ്വാസ കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ അവരുടെ ബാല്യകാലത്തില്‍ തന്നെ എല്ലാ നിലകളിലും ഉള്ള നല്ല ശീലങ്ങള്‍ ദൈവ നാമ മഹത്വത്തിനായി പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ പ്രാഥമീകമായ ഉത്തരവാദിത്വം ആണ്. നമ്മുടെ ഭവനം ഒരു ഒരു ‘മാതൃകാ പഠനശാല’ ആയിരിക്കട്ടെ.
