‘നവീന ഉപദേശങ്ങള്‍’ പുതിയനിയമ സഭക്ക് എങ്ങനെ കെണിയായിത്തീരുന്നു?

Trap1യഹോവയുടെ ബലത്താല്‍ വളരെ നന്നായി ആരംഭിച്ച ഒരു വ്യക്തിയാണ് പഴയനിയമത്തില്‍ ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കാണുന്ന പരാക്രമശാലിയായ ഗിദെയോന്‍ . ദൈവത്തെയും ദൈവത്തിന്‍റെ അരുളപ്പാടുകളെയും അനുസരിക്കുന്നതില്‍ ഗിദെയോന്‍ വളരെ ശ്രദ്ധാലുവായിരുന്നു. ദൈവീകോദ്ദേശ്യം  തന്‍റെ ജീവിതത്തില്‍ക്കൂടി നിറവേറ്റപ്പെടുവാന്‍ താന്‍ സന്നദ്ധനായിരുന്നു. ഒരിക്കല്‍ ഗിദെയോന്‍റെ നേതൃത്വത്തില്‍ യിസ്രായേല്യര്‍ മിദ്യാന്യരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. യുദ്ധത്തില്‍ നേടിയ വിജയത്തില്‍ ആഹ്ലാദിച്ചുകൊണ്ട്, ജാതികളായ മിദ്യാന്യരില്‍നിന്നും കൊള്ളമുതലായി കിട്ടിയ പൊന്‍കടുക്കനും (Golden Earrings ) മറ്റും ഉപയോഗിച്ച് ഗിദെയോന്‍ പൊന്നുകൊണ്ടുള്ള ഒരു ഏഫോദ് ഉണ്ടാക്കി. (ന്യായാധിപന്മാര്‍ 8. 24 – 27). എന്നിട്ട് താന്‍ ഉണ്ടാക്കിയ ഏഫോദ്, ഗിദെയോന്‍ പട്ടണത്തില്‍ പ്രതിഷ്ടിച്ചു.

ഏഫോദ് എന്നത് ദൈവാലയത്തില്‍ മഹാപുരോഹിതന് മാത്രം ധരിക്കുന്നതിനു വേണ്ടിയുള്ളതാണ്. പക്ഷെ ഗിദെയോന്‍ അതു മറന്നു. ദൈവീക പ്രമാണങ്ങളുടെ ലംഘനമായി അത് മാറി. ദൈവം സ്ഥാപിച്ച മാതൃകയ്ക്ക് വിരുദ്ധമായിട്ടുള്ള ഒരു കാര്യമാണ് ഗിദെയോന്‍ ചെയ്തത്. ഗിദെയോന്‍റെ ജീവിതത്തിലെ ദോഷകരമായ ഒരു പ്രവൃത്തിയായി അത് തീര്‍ന്നു. ന്യായ. 8 : 27 – ല്‍ നാം വായിക്കുന്നത്, ”….അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീര്‍ന്നു.” എന്നാണ്. മാത്രമല്ല, ഗിദെയോന്‍ ചെയ്തതിന്റെ പരിണിതഫലമായി, യിസ്രായേലെല്ലാം പ്രതിഷ്ഠകളിലേക്ക് തിരിയുകയും ചെയ്തു.

പ്രിയ ദൈവജനമേ, ഗിദെയോന്‍റെ ജീവിതത്തിലെ ഈ കറുത്ത പാട് നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. ദൈവം തന്‍റെ വചനത്തില്‍ എഴുതിയിരിക്കുന്ന കല്‍പ്പനകളും ഉപദേശങ്ങളും വചനത്തില്‍ കാണിച്ചു തന്നിരിക്കുന്ന മാതൃകകളൊന്നും പോരാ എന്ന് തോന്നീട്ട് നാമായിട്ട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും തിരുവചന ഉപദേശങ്ങളോ കല്‍പ്പനകളോ നമ്മുടെ പ്രായോഗികജീവിതത്തില്‍നിന്നും എടുത്തുമാറ്റുകയോ ചെയ്യുന്നത്, അനുഗ്രഹങ്ങള്‍ക്ക് പകരം, ആത്മീയ ജീവിതത്തില്‍ വലിയ നാശത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുവാനാണ് മുഖാന്തരമായി തീരുന്നത്.

ഒരു സ്ഥലം സഭയോടുള്ള ബന്ധത്തിലും ഈ സത്യം വളരെ പരമാര്‍ത്ഥമാണ്‌ . ഉപദേശങ്ങളിലും പ്രമാണങ്ങളിലും വെള്ളം ചേര്‍ത്ത് മുന്നോട്ടുപോകുന്നത് ആത്മീയമായ ദുരന്തത്തിലേക്കാണ് എന്നത് സഭകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. വചനപ്രകാരമുള്ള വിശുദ്ധിയും വേര്‍പാടും പാലിക്കുവാന്‍ ഓരോ സഭകളും ബാദ്ധ്യസ്ഥരാണ്.

‘വേര്‍പാടുകാര്‍’ എന്ന പേരില്‍ നാം അഭിമാനിക്കുന്നതോടൊപ്പം, വേര്‍പാട് ഉപദേശങ്ങള്‍ പറയുന്നതിലും എഴുതുന്നതിലും നാം ശ്രമിക്കുകയും ചെയ്യുന്നു. പുതിയനിയമ മാതൃക പ്രകാരമുള്ള സഭാജീവിതം, ആഭരണധാരണം തുടങ്ങിയ ‘പഴഞ്ചന്‍’ പ്രയോഗങ്ങളെക്കുറിച്ച് ഇപ്പോഴും എപ്പോഴും എഴുതുന്നത്‌, അവ വേര്‍പാട് ഉപദേശത്തിന്റെ നെടുംതൂണുകളായതുകൊണ്ടാണ്. വേര്‍പാടുകാരായ നമുക്കുമാത്രമേ ഇത്തരം വിഷയങ്ങളില്‍ തിരുവചനത്തിന്‍റെ ആധികാരികതയോടെ സംസാരിക്കുവാന്‍ യോഗ്യതയുള്ളൂ. ഞങ്ങള്‍ ഈ പറയുന്ന ‘വേര്‍പാട്‌ ഉപദേശങ്ങള്‍’, വേര്‍പാടുകാരല്ലാത്തവര്‍ക്കും ‘വേര്‍പാട്‌’ പാലിക്കാത്ത ‘ബ്രെദറണ്‍ മതക്കാര്‍ക്കും’ ഒക്കെ ഉപയോഗശൂന്യവും (useless) സമയം കൊല്ലിയും ഒക്കെയായി തോന്നുന്നത്, രക്ഷിക്കപ്പെട്ടു സഭയിലാണ് എന്നഭിമാനിക്കുകയും എന്നാല്‍ അവിശ്വാസികളില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലാത്ത (വേര്‍പാടിന്റെ അനുഭവം ഇല്ലാത്ത) സഭാജീവിതം തുടരുകയും ചെയ്യുന്നതുകൊണ്ടാണ്.  പൊന്‍കടുക്കനുകള്‍ (Golden Earrings) ഗിദെയോന് ലഭിച്ചത് യിശ്മായേല്യരില്‍ നിന്നാണ്. യിശ്മായേല്യരായിരുന്നു കാതു തുളച്ച് കടുക്കന്‍ ഇട്ടിരുന്നത്. ”….അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ട് അവര്‍ക്കു പൊന്‍ കടുക്കന്‍ ഉണ്ടായിരുന്നു.”( ”…. For they had golden earrings, because they were Ishmaelites) ന്യായ. 8: 24.  യിശ്മായേല്യര്‍ എന്നത് ദൈവത്തിന്റെ ജനമല്ല. വാഗ്ദത്തസന്തതി യിസ്ഹാക്കായിരുന്നു. യിശ്മായേല്‍ ജാരസന്തതിയാണ്. വാഗ്ദത്ത ജനത്തിന്‍റെ അതായത്, യിസ്രായേലിന്റെ നടുവില്‍ കാതു കുത്തിത്തുളച്ചു കടുക്കനിടുന്ന പതിവില്ലായിരുന്നു. സത്യം ഇതായിരിക്കെ, ദൈവജനം എന്നഭിമാനിക്കുന്ന വിശ്വാസികളും വിശ്വാസസമൂഹങ്ങളും എന്തുകൊണ്ടാണ് യാതൊരു ഉളുപ്പുമില്ലാതെ കാതു കുത്തിത്തുളച്ചു കമ്മല്‍ അണിഞ്ഞ് നടക്കുന്നത്? കാതില്‍ കടുക്കനിട്ടു നടക്കുന്നവരുടെ പാരമ്പര്യം എന്താണെന്ന് വിശുദ്ധ ബൈബിളില്‍ നാം വളരെ വ്യക്തമായി കണ്ടു. പ്രിയ വിശ്വാസിയെ, യഹോവ ദൈവമായിരിക്കുന്ന വിശുദ്ധജനമാണ്‌ നാം എന്ന് പാടാറുണ്ട്. എന്നാല്‍ വിശുദ്ധനായ ദൈവത്തിന്‍റെ ഹിതത്തിനപ്പുറമായി,  അന്യജാതികളുടെ രീതികളെവ്യക്തിപരമായും സഭയായുമുള്ള നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍  നാം പിന്തുടരുന്നുണ്ടോയെന്ന് ചിന്തിക്കുക.  

ഗിദെയോന്‍റെ പ്രവൃത്തി, യിസ്രായേലെല്ലാം  പരസംഗത്തിലേക്ക് തിരിയുന്നതിന് കാരണമായി ഭവിച്ചു. സഭയിലെ ഇടയന്മാര്‍, ദൈവവചന ഉപദേഷ്ടാക്കന്മാര്‍, ആത്മീയ രംഗത്തെ വിവിധ ശുശ്രുഷക്കാര്‍, ഇവരൊക്കെ തങ്ങളുടെ പ്രവര്‍ത്തികളില്‍ തങ്ങളെത്തന്നെ സൂക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ്. ദൈവജനത്തിന്റെ ആത്മീയ നന്മക്കായി അദ്ധ്വാനിക്കുന്ന ഈ പ്രിയപ്പെട്ടവരെല്ലാം ദൈവവചന പ്രമാണങ്ങളോട് പൂര്‍ണ്ണമായ വിശ്വസ്തത കാത്തുസൂക്ഷിക്കണം. വളരെ  ലാഘവത്തോടെ കാണുന്ന ഒരു ചെറിയ തെറ്റു പോലും വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നത് എന്നത് ഗിദെയോന്‍റെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നു.

സ്ഥലംസഭയിലേക്കും സഭയുടെ ക്രമീകരണങ്ങളിലേക്കും പുതിയതായി കൊണ്ടുവരുന്നതെല്ലാം (തിരുവചനത്തില്‍ എഴുതിയിരിക്കുന്നതിനപ്പുറമായിട്ടുള്ളത് ) സഭയുടെ ആത്മീയ അനുഗ്രഹങ്ങള്‍ക്ക് വിഘാതമായി തീരും. മാറുന്ന ചുറ്റുപാടില്‍ സഭയുടെ പേര്, വിശ്വാസികളുടെ വസ്ത്രധാരണം, കൂടിവരവുകളിലെ വിശ്വാസികളുടെ പങ്കാളിത്തം, വേര്‍പാട് ഉപദേശങ്ങളോടുള്ള മനോഭാവം, ആഭരണധാരണം, വിവാഹമോചനം തുടങ്ങിയ ഓരോ മേഖലകളിലും അപ്പോസ്തലീക മാതൃകയില്‍നിന്നും വ്യത്യസ്തമായി, പിതാക്കന്മാര്‍ പിന്തുടര്‍ന്നുപോന്ന വചനാധിഷ്ടിതമായ രീതികള്‍ക്കപ്പുറമായി, സ്ഥലം സഭകള്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് ആത്മീയമായ അധ :പതനത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ് (Praise and Worship) – ‘പുത്തന്‍ പാട്ടുകള്‍’ സഭകള്‍ പിടിച്ചടക്കാന്‍ സാത്താനയച്ച പൊള്ളയായ ട്രോജന്‍ കുതിരകളോ?

ട്രോയ് നഗരം പിടിച്ചടക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ട്രോജന്‍ കുതിരക്കുള്ളില്‍ ഒളിച്ചിരുന്ന പടയാളികളെപ്പോലെ സാത്താന്റെ കൈയ്യിലെ ട്രോജന്‍ കുതിരകളാണ്‌ കരിസ്മാറ്റിക്കുകാര്‍ പാടിയാനന്ദിക്കുന്ന പുത്തന്‍ പാട്ടുകള്‍.

വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് അല്പം മേമ്പൊടിയാകട്ടെ—- ഞങ്ങളുപയോഗിക്കുന്ന എഴുത്ത്ഭാഷ വ്യത്യസ്തമാണ്, ഉന്നത നിലവാരം പുലര്‍ത്തുന്നതല്ല  എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അതിവിടെ ഉപയോഗിക്കുന്നത്, അതൊരുതരം സെന്‍സേഷണല്‍ ലാംഗ്വേജ് ആയോ , സാദാ ഭാഷയായോ വായനക്കാരന്‍റെ ഔചിത്യമനുസരിച്ചു ചിന്തിക്കുന്നതിനു ഞങ്ങള്‍ക്ക് എതിര്‍പ്പുമില്ല. എന്നാല്‍ ഞങ്ങളുടെ ആഗ്രഹം, കഴിയുന്നിടത്തോളം സാധാരണക്കാരന്റെ ഭാഷ, പുതിയ നിയമത്താളുകളിലെ മുക്കുവ ഭാഷ, തച്ചന്റെ ഭാഷാ ശൈലി, ലോകത്തെ കീഴ്മേല്‍ മറിച്ചവര്‍ ഉപയോഗിച്ച ആഞ്ഞടിക്കുന്നഭാഷ ഉപയോഗിക്കണം എന്നു തന്നെയാണ്, അത് ചാട്ടുളി പോലെ ഹൃദയത്തില്‍ തന്നെ തറക്കുകയും വേണം. കാരണം സഭകളോട് എന്തെങ്കിലും ആത്മാര്‍ഥത കാണിക്കുന്നതില്‍ കൂടുതലും സാധാരണക്കാരായ വിശ്വാസികളാണ്, സഭയെ സംരക്ഷിക്കുന്നവരും, വചനം കാക്കുന്നവരും അവര്‍ തന്നെ. ഈ അന്ത്യ കാലത്ത് അല്പം പ്രതീക്ഷക്കു വകയുള്ളത്‌ അവര്‍ മാത്രവും. സമ്പത്തിന്റെ സുഖലോലുപതയില്‍ ജീവിക്കുന്ന പൊങ്ങച്ചക്കാര്‍ക്ക്, ഇരട്ടമുഖക്കാര്‍ക്ക്, കപട വാക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, ആത്മീയം ഒരു ആദായ സൂത്രമാക്കിയിരിക്കുന്നവര്‍ക്ക്  സഭാസത്യം എന്നും ഒരു അധികപ്പറ്റ് തന്നെയായിരിക്കും.

ക്രിസ്തീയ സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ സമ്മാനിച്ച K.V. സൈമണ്‍ സാറിന്റെയും, M.E ചെറിയാന്‍ സാറിന്റെയും ,T.K ശമുവേല്‍ സാറിന്റെയുമടക്കം നമ്മുടെ ഒട്ടുമിക്ക പാട്ടെഴുത്തുകാരുടെയും പാട്ടുകള്‍ പരമ്പരാഗത ശൈലിയില്‍, ഉപദേശാധിഷ്ടിതമായ നീളന്‍ പാട്ടുകളാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, യാതൊരു ആത്മീയ അര്‍ത്ഥവും ജനിപ്പിക്കാത്ത,വെറും പൊള്ളയായിട്ടുള്ള,  ആവര്‍ത്തിച്ചു പാടി ‘വിശ്വാസികളുടെ’ വികാരങ്ങളെ ഉത്തേജിപ്പിക്കുവാന്‍  രസിപ്പിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ചെറിയ പാട്ടുകളാണ് ’പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ്പുകാര്‍’ ഉപയോഗിക്കുന്നത്.   ഗൌരവതരമായിട്ടുള്ളതും ദൈവവചന ഉപദേശ സത്യങ്ങള്‍ അടങ്ങിയതുമായിട്ടുള്ള ആത്മീയ ഗീതങ്ങള്‍ കരിസ്മാറ്റിക്കുകാര്‍ മിക്കവാറും ഒഴിവാക്കുകയാണ് പതിവ്. ദൈവം ഇന്ന് ലോകത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്ന അത്ഭുതങ്ങളെയും അടയാളങ്ങളെയും, ആത്മീയ പോരാട്ടത്തെയും മാത്രം പ്രകീര്‍ത്തിക്കുന്ന തരത്തിലാണ് അവരുടെ പാട്ടുകള്‍ ഭൂരിഭാഗവും. കരിസ്മാറ്റിക് പാട്ടുകാരും പാട്ടെഴുത്തുകാരും പൊതുവേ ആത്മീയ പരിജ്ഞാനം കുറഞ്ഞവര്‍ എന്ന് മാത്രമല്ല കേവലം അനുഭവങ്ങള്‍ മാത്രമാണ്‌ അവര്‍ക്ക് അവകാശപ്പെടുവാനുള്ളത്. അവര്‍ പരിഗണിക്കുന്നത് എളുപ്പം ഓര്‍ത്തിരിക്കാവുന്നവ, എളുപ്പത്തില്‍ പാടാവുന്നവ, വളരെ വേഗം ജനസമ്മിതി കിട്ടുന്നവ എന്നീ പാട്ടുകളെയാണ്. സെക്കുലര്‍ രംഗത്തെ സിനിമാ പാട്ടുകളെ പോലും ഒരു ദാക്ഷിണ്യവുമില്ലാതെ ഇവര്‍ സ്ഥിരമായി  കൊള്ളയടിക്കാറുണ്ട്. വിസ്താരഭയത്താല്‍ മലയാളം പാട്ടുകളെ ഞങ്ങള്‍ ഉദാഹരിക്കുന്നില്ല. അത് വായനക്കാരന്റെ വിവേചനാധികാരത്തിന്റെ പരിധിയിലേക്ക് പൂര്‍ണമായി വിട്ടു തരികയാണ്.

ചില  ആംഗലേയ വരികള്‍ കുറിക്കുന്നു. “I long to worship you…I give myself to you….I want to love you from deep within…Let me your’s alone “. ഈ വരികള്‍ വളരെ പെട്ടെന്നുണ്ടാകുന്ന സൗഹൃദത്തെ (ഒരു തരം ആഴമില്ലാത്ത ന്യൂ ജനറേഷന്‍ സ്നേഹം)  വര്‍ണിക്കുന്നതാണ്. മാത്രമല്ല, പ്രയിസ് ആന്‍ഡ്‌ വര്ഷിപ്പുകാര്‍ പുതുമ ഇഷ്ടപ്പെടുന്നവരും, വ്യത്യസ്ഥതക്കായി എന്ത് വേഷവും കെട്ടുന്നവരുമാണ്. ആരാധന എന്നും അവര്‍ക്ക് ഒരുപോലെ ആകാന്‍ പാടില്ല. വരികള്‍ പൊള്ളയായിരുന്നാലും അതില്‍ ഒരു ‘മുന്നറിയിപ്പ്’ പോലും ഉണ്ടാകരുത് എന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്,  ’ജഡത്തിനു ഒട്ടും മുഷിച്ചിലുണ്ടാകരുത്’ എന്നതാണ് ആഗ്രഹം. ബൈബിള്‍ തുറന്നു ദൈവവചനത്തില്‍ നല്‍കിയിരിക്കുന്ന മനോഹരമായ ആത്മീയ ഗീതങ്ങളുമായി  ഇവയെ ഒന്ന് തട്ടിച്ചു നോക്കുക. പുറപ്പാട് 15:1-21 -”മോശയും ഇസ്രായേല്‍ മക്കളും സങ്കീര്‍ത്തനം പാടി ചൊല്ലിയത്”, ന്യായാധിപന്മാര്‍ 5:1-31 -’ദബോരയും,  ബാരാക്കും പാടിയ പാട്ട്’, ‘സങ്കീര്‍ത്തനങ്ങള്‍ തുടങ്ങി വെളിപ്പാട് വരെ പടര്‍ന്നു കിടക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ പാട്ടുകള്‍.’ ദൈവത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തിന്റെയും പ്രവൃത്തിയുടെയും അര്‍ത്ഥഗര്‍ഭമായ വിവരണങ്ങളല്ലേ.., സുവിശേഷത്തിന്റെയും, ആത്മീയ സത്യങ്ങളുടെയും കലവറകളല്ലേ…ഇവയെല്ലാം.

പ്രയിസ് ആന്‍ഡ്‌ വര്ഷിപുകാരുടെ കഴമ്പില്ലാത്ത പാട്ടുകള്‍ പലതും ദുരുപദേശങ്ങളെ വഹിക്കുന്നതാണെന്ന് കൂടി നാം ഓര്‍ക്കണം. ഇവരുടെ പാട്ടുകള്‍ മിക്കതും തന്നെ യഥാസ്ഥാനപ്പെടല്‍, അപ്പോസ്തലന്മാരും പ്രവാചകന്മാരും ഇന്നുമുണ്ട്, കരഘോഷത്തിന്റെ അമിത പ്രാധാന്യത, നൃത്തം ചെയ്യണം, അന്യഭാഷ പറയുക, രോഗശാന്തിയും മറ്റു ചില ‘പ്രത്യേക വരങ്ങളും’ ഇന്നുമുണ്ട് തുടങ്ങിയ  ആശയങ്ങള്‍ കുത്തിനിറച്ചവയാണ്.  “Shine Jesus shine”, “Majesty”, ”You are building a people of power” എന്നീ പാട്ടുകളില്‍ ഒളിപ്പിച്ചിരിക്കുന്ന അജണ്ട എന്താണ് ?… തിരുവചനസത്യങ്ങളോടുള്ള അവഹേളനമാണ് ഇത്തരം പ്രവണതകള്‍ .

ഉപദേശം കാത്തുകൊണ്ടിരുന്ന പല സഭകളും, പാട്ടുകളുടെ തെറ്റായ തിരഞ്ഞെടുപ്പിലൂടെ “അവിയല്‍” പരുവമായി പോയിട്ടുണ്ട്. യുവാക്കന്മാരെ സഭയിലേക്ക് ആകര്‍ഷിച്ച് പിടിച്ചുനിര്‍ത്തുവാനും, പഴഞ്ചനായി പോകാതിരിക്കുവാനും വേണ്ടി ചെയ്തത് വലിയ ഒരു പിഴവായി തീര്‍ന്നിരിക്കുന്നു. പ്രത്യേക നിലപാടുകളുള്ള ഈ പാട്ടുകള്‍ സഭയില്‍ കയറ്റിയാല്‍ അതുള്‍ക്കൊള്ളുന്ന ആശയങ്ങളെ നാം പിന്താങ്ങി ദൃഡീകരിക്കുകയാണ്  എന്ന് മറക്കരുത്. നമ്മുടെ സത്യാരാധനയെ കോട്ടിക്കളയുന്ന ഈ പാട്ടുകളെയെല്ലാം നാം അകറ്റി നിര്‍ത്തണം, യുവജനങ്ങളെ ഈ സത്യങ്ങളാല്‍ ബോധവല്കരിക്കണം. ഒരിക്കല്‍ ആത്മാവിലുള്ള ആരാധനയില്‍ നിന്ന് നാം മാറിക്കൊടുത്താല്‍ കരിസ്മാറ്റിക്കുകള്‍ പിന്നാലെ അജണ്ട നടപ്പാക്കികൊള്ളും. സൂഷ്മതയില്ലാതെ നാം സ്വീകരിക്കുന്ന ചില പാട്ടുകള്‍ പോലും ആരാധനയില്‍ ജഡത്തിന്റെ പ്രകടനപാതയിലേക്ക് നമ്മെ നയിച്ചു കൊണ്ട് പോകുന്ന തരത്തിലുള്ളതാണ്. ഒരിക്കല്‍ ഈ അധിനിവേശം സംഭവിച്ചാല്‍ പിന്നീട് തടയാനുള്ള ശ്രമങ്ങള്‍ തിരയടിക്കുന്ന മണലില്‍ വരയ്ക്കുന്ന വരകളായിരിക്കും. ട്രോജന്‍ കുതിരകള്‍ക്കുള്ളിലെ പടയാളികള്‍ കൊടുക്കുന്ന അടയാളം കണ്ടു കടലിലൂടെ തിരികെ വന്ന പടയാളികള്‍ സകലവും പിടിച്ചടക്കിയ കഥ പോലെ….      

ഇതര ക്രിസ്തീയവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കൂടിവരവുകളില്‍ (സ്ഥലംസഭാ ക്രമീകരണങ്ങളുടെ നിര്‍വചനത്തില്‍ പെടാത്ത) സ്ഥലം സഭയുമായി കൂട്ടായ്മ ബന്ധത്തില്‍ തുടരുന്ന ഒരു വിശ്വാസി പങ്കെടുക്കുന്നതുകൊണ്ട് എന്തു പ്രയോജനം?

dസഭയുടെ പരിധിക്കപ്പുറമായി വരുന്ന വിവിധ ശുശ്രൂഷകളെ ദൈവജനം ‘വേലകള്‍’ (Ministry) എന്ന പേരിലാണ് വിളിക്കുന്നത്. ദൈവനാമമഹത്വത്തിന്നായി സംഘടിപ്പിക്കുന്ന ഇത്തരം വേലകളില്‍ (ശുശ്രൂഷകളില്‍) പങ്കെടുക്കുന്നതുകൊണ്ട് വിശ്വാസികള്‍, ഒരു പക്ഷെ, ആത്മീയമായി ഉണരുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍, ദൈവവചനപ്രകാരം നിലനില്‍ക്കുന്ന ഒരു സ്ഥലം സഭയിലെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആ വിശ്വാസിയുടെ ആത്മീയമായ സകല അഭിവൃദ്ധിക്കും ആവശ്യമായ ആഹാരം താനുള്‍പ്പെട്ടു നില്‍ക്കുന്ന സഭയില്‍ നിന്നാണ് ലഭിക്കേണ്ടത്. തന്‍റെ സഭയില്‍ ഇരുന്നാണ് താന്‍ പഠിക്കേണ്ടത്. സഭയിലൂടെയാണ് കര്‍ത്താവിന്റെ വേല ചെയ്യേണ്ടത്. കര്‍ത്താവിന്റെ സഭയുടെ പൊതുപ്രയോജനത്തിനു ഉതകുമാറായിരിക്കണം ഓരോ വിശ്വാസികളും നിലനില്‍ക്കേണ്ടത്. സഭയില്‍ വന്ന്, സഭയില്‍ നിന്ന് പഠിക്കാതെ ആത്മീയമായ പരിജ്ഞാനത്തിനും കൂട്ടായ്മക്കും വേണ്ടി മറ്റ് മുഖാന്തരങ്ങളില്‍ ആശ്രയിക്കുന്നത്, നമ്മുടെ ആത്മീയ വളര്‍ച്ചക്ക് വേണ്ടി, ആത്മീയ ജീവിതത്തിനു വേണ്ടി, വലിയവനായ ദൈവം ഒരുക്കിയിരിക്കുന്ന പ്രാദേശികമായ സഭകള്‍ (Local Assemblies ) എന്ന സംവിധാനം പൂര്‍ണ്ണമായി വിജയമാകുന്നില്ല എന്ന ഒരു ധ്വനിയാണ് ഉണ്ടാക്കുന്നത്.

പഴയനിയമം നാം പരിശോധിക്കുമ്പോള്‍, യിസ്രായേല്‍ ജനം വ്യത്യസ്തമായ രണ്ട് സാഹചര്യത്തില്‍ അഥവാ സ്ഥലങ്ങളില്‍ (High places) ദൈവത്തിനു യാഗം കഴിക്കുന്ന ദൃശ്യം നമുക്ക് കാണുവാന്‍ കഴിയും. ഒന്നാമതായി കാണുന്നത്, അവര്‍ യഹോവയുടെ യാഗപീഠത്തിന്മേല്‍ യഹോവക്ക് പകരം അവര്‍ ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും വേണ്ടി ആരാധന അര്‍പ്പിക്കുന്നു. (1. രാജാ. 12:32 ). യാഗപീഠത്തില്‍തന്നെയാണ് യാഗം കഴിച്ചത്. ആരാധനയാണ് അവരും അര്‍പ്പിച്ചത്. എന്നാല്‍ ആരെയാണോ ആരാധിക്കേണ്ടത്, ആ ദൈവത്തിനല്ല അവര്‍ യാഗം കഴിച്ചത്. പ്രിയ ദൈവജനമേ, നാം സഭയായി ദൈവത്തെ ആരാധിക്കുന്നവരാണ്. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തുവാനാണ് നാം സഭയായി ഒരുമിച്ചു കൂടിവരുന്നത്. നമ്മുടെ ആരാധനാ വിഷയം നമ്മുടെ രക്ഷിതാവായ കര്‍ത്താവ് തന്നെയായിരിക്കട്ടെ. മഹത്വവും പുകഴ്ചയും ബഹുമാനവും സ്തുതിയും സ്തോത്രവുമെല്ലാം നമ്മുടെ കര്‍ത്താവിന്നു അര്‍പ്പിക്കാം. നമ്മുടെ സഭാകൂടിവരവുകളില്‍ കര്‍ത്താവ് മാത്രം ഉയര്‍ന്നുനില്‍ക്കട്ടെ. മാനുഷികമായ കഴിവുകള്‍, നാമങ്ങള്‍, ഒന്നും ദൈവസന്നിധിയില്‍ ഉയരാന്‍ ഇടയാകാതിരിക്കട്ടെ.

മറ്റൊരു വിധം, 2 ദിന.33:17 വായിക്കുമ്പോള്‍ നാം കാണുന്നുണ്ട്. യിസ്രായേല്‍ജനം തങ്ങളുടെ ദൈവമായ യഹോവക്കാണ് യാഗം കഴിക്കുന്നത്. പക്ഷെ, പൂജാഗിരികളിലാണ് യാഗം അര്‍പ്പിക്കുന്നത്. ദൈവമായ യഹോവ ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന സ്ഥലത്തല്ല അവര്‍ ആരാധിക്കുന്നത്. അശുദ്ധമായ സ്ഥലത്ത് വിശുദ്ധനായ ദൈവത്തെ ആരാധിക്കുന്നു. ഇന്നും അനേകം വിശ്വാസികള്‍ ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ദൈവത്തെയാണ് ഈ വിശ്വാസികളും സ്നേഹിക്കുന്നത്, ആരാധിക്കുന്നത്. എന്നാല്‍ നിത്യനായ ദൈവം ആഗ്രഹിക്കുന്ന രീതിയിലല്ല, സ്ഥലത്തല്ല, ഇവര്‍ ആരാധിക്കുന്നത്. അതായത്, ദൈവത്തിന്‍റെ ജീവനുള്ള വചനം വെളിപ്പെടുത്തുന്ന മാതൃക പ്രകാരമല്ല ഇവര്‍ ആരാധിക്കുന്നത്. പഴയനിയമ യാഗപീഠവും ദൈവാലയവും ഒക്കെ ഇന്ന് പുതിയനിയമ കാലഘട്ടത്തില്‍ പ്രാദേശികമായ സഭാകൂടിവരവുകളാണ്.(Local Assemblies). രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട ഒരു ദൈവപൈതല്‍ സ്ഥലം സഭകളിലാണ് ദൈവത്തെ ആരാധിക്കേണ്ടത്. സഭയുടെ പേര് ഏതാണെന്നല്ല നോക്കേണ്ടത്, മറിച്ച്, ദൈവവചനം ആധാരമായിട്ടുള്ള, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ കൂടിവരുന്ന, അപ്പോസ്തലീക മാതൃക പിന്‍പറ്റുന്ന സ്ഥലം സഭയാണോ എന്നാണ് തിരിച്ചറിയേണ്ടത്.

യിസ്രായേല്‍ജനം ചെയ്ത ഈ രണ്ടു കാര്യങ്ങളും യാഹോവക്ക് വെറുപ്പായിരുന്നു. ഇത് രണ്ടും യഹോവ അംഗീകരിച്ചില്ല. ദൈവത്തിനു യാഗം കഴിക്കേണ്ടത്‌, ദൈവത്തെ ആരാധിക്കേണ്ടത്, ദൈവം പറയുന്ന സ്ഥലത്ത്, പറയുന്ന മാതൃക പ്രകാരമായിരിക്കണം. നമ്മുടെ താല്പര്യത്തിനു അനുസരിച്ച് നമ്മുക്ക് ഇഷ്ട്ടമുള്ളടത്തൊക്കെ, ഇഷ്ടം പോലെ മറ്റുള്ളവരുമായി ചേര്‍ന്നു യാഗം കഴിക്കാതിരിക്കാന്‍ സൂക്ഷിക്കണം. “നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. യഹോവ നിന്റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങൾ കഴിക്കേണം; ഞാൻ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.”(ആവ. 12:13,14).

യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളില്‍ യാഗം കഴിച്ചുപോന്നു എന്ന ഒരു ന്യായീകരണം യിസ്രായേലിന് നിരത്തുവാനുണ്ട്. (1. രാജാ. 3: 2 ). ഇന്ന് നമ്മുടെ പല വിശ്വാസികളും ഇതുപോലെ പല ന്യായങ്ങളും പറഞ്ഞാണ് മറ്റ് പലയിടങ്ങളിലും ചെന്നെത്തുന്നത്. ആയിരിക്കുന്ന സ്ഥലത്ത് യോഗ്യമായ സഭയില്ല, യോഗം മുടക്കരുതല്ലോ എന്ന് വിചാരിച്ച് അവരോടൊപ്പംചേര്‍ന്നു പോകുന്നു.ഇതാണ് ഇങ്ങനെയുള്ള പ്രിയപ്പെട്ടവര്‍ പറയുന്ന ഒരു വാദം. വിദേശരാജ്യങ്ങളില്‍ ജോലിയോടുള്ള ബന്ധത്തില്‍ ആയിരിക്കുന്ന ചില വിശ്വാസികള്‍, തങ്ങളുടെ ഭാഷയിലല്ലാത്ത സഭാകൂടിവരവുകള്‍ ആയതിനാല്‍ സ്വന്തം മാതൃഭാഷയില്‍ ദൈവത്തെ ആരാധിക്കുന്നതിനായി പകരം സംവിധാനങ്ങള്‍ ഉണ്ടാക്കുന്നു. വ്യത്യസ്തമായ ഉപദേശവും സഭാതാല്പര്യങ്ങളും വചന വിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉള്ളവരെല്ലാവരും ഒരുമിച്ചുകൂടി വചനം ധ്യാനിക്കുന്നു. ദൈവവചനം പഠിക്കുന്നു. ആര്, ആരെ പഠിക്കുന്നു എന്ന് ഒരു നിശ്ചയവുമില്ല. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ഏതു സ്ഥലത്താണോ അവിടെയുള്ള ചര്‍ച്ചില്‍ പോയി കൂടിയാല്‍ മതി എന്ന ചിന്താഗതിയിലേക്ക് നമ്മുടെ വിശ്വാസികള്‍ വന്നുകൊണ്ടിരിക്കുന്നു. സ്ഥലം സഭയായി ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍ത്താവിനെ ആരാധിക്കേണ്ടതുള്ളതുകൊണ്ട് അപ്പോസ്തലനായ പൗലോസ്‌ തന്‍റെ യാത്ര നീട്ടിവച്ചു എന്ന് നാം വായിക്കുന്നുണ്ട്. (അപ്പൊ. 20: 6, 7). അതാണ്‌ അപ്പോസ്തലീക മാതൃക.

പ്രിയപ്പെട്ടവരേ, നാം കര്‍ത്താവിന്നായി വിളിക്കപ്പെട്ടിരിക്കുന്നു. വിളിച്ചവന്റെ സ്വഭാവം നമ്മിലൂടെ വെളിപ്പെടണം. ദൈവം നിഷ്കര്‍ഷിച്ചിട്ടില്ലാത്ത, ആക്കിവെക്കാത്ത എല്ലാത്തില്‍ നിന്നും ദൈവം നമ്മെയും വേര്‍തിരിച്ചിരിക്കുകയാണ്.

ഒരു യഥാര്‍ത്ഥ സഭാവിശ്വാസി എന്തില്‍ നിന്നൊക്കെ വേര്‍പെട്ടിരിക്കണം എന്ന് ദൈവ വചനം പഠിപ്പിക്കുന്നു.

ദൈവ വചനത്തില്‍ അനുവദനീയമല്ലാത്തത് എന്ന് വ്യക്തമാക്കപ്പെട്ടതില്‍  (Marked License)നിന്നും വേര്‍പെട്ടിരിക്കണം.

പങ്കെടുക്കുന്ന കൂടിവരവ് ദൈവവചനപ്രകാരമുള്ളതാണോ എന്ന് വിവേചിച്ചറിയണം. ’ഒരേ സമയം തന്നെ രണ്ടു വള്ളത്തില്‍ കാലു വെയ്ക്കുവാന്‍ പാടില്ല’ എന്ന പഴമൊഴി പോലെ തന്നെ അര്‍ത്ഥം വരുന്ന വാക്യമാണ് അപ്പോസ്തലനായ പൗലോസ്‌ നമ്മെ ഉപദേശിക്കുന്നത്. “നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?” (1കോരി.10:21,22). “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.” (2 കൊരി.6: 14-17)

നീതിയുക്തമായത് എന്ന് ചിന്തിക്കാവുന്ന (Legalism) തില്‍ നിന്നും വേര്‍പെട്ടിരിക്കണം

അതായത്, പല യോഗങ്ങളും കാണുമ്പോള്‍ നമുക്കും സഹകരിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നിയേക്കാം. നീതിക്ക് നിരക്കാത്തത് ഒന്നും അവിടെ ഉണ്ടാകയില്ല. എന്നാല്‍, ദൈവവചന സത്യങ്ങള്‍ക്ക് നിരക്കാത്തത് കണ്ടേക്കാം. സഭയുടെ മൂല്യങ്ങളെ കുറച്ചു കാണിക്കുന്നത് പലതും ഉണ്ടായിരിക്കാം. ദൈവമക്കള്‍ നന്നായി വിചിന്തനം ചെയ്തിട്ടുവേണം സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. മാനുഷീക ബുദ്ധിയും, മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനെക്കാള്‍, ഉപരി ദൈവീക നീതിയും ന്യായവും, ആയ പരിശുദ്ധാത്മ നടത്തിപ്പിലും നാം ആശ്രയിക്കണം. “ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.” (എബ്രായര്‍.13:13). . 13 : 13 )

വിഭാഗീയത ജനിപ്പിക്കുന്നവ (Dinominationalism) യില്‍ നിന്നും വേര്‍പെട്ടിരിക്കണം.

വിഭാഗീയത നിമിത്തം മത്സരബുദ്ധിയോടെ തട്ടിക്കൂട്ടുന്നതൊന്നും ദൈവഹിതപ്രകാരമല്ല. വിഭാഗീയത വളര്‍ത്തുന്നത് സഭയോട് മത്സരിക്കുന്നതിന് തുല്യമാണ്. സഭക്കപ്പുറമായി, പ്രത്യേക താല്‍പര്യങ്ങള്‍ക്കുവേണ്ടി ക്രമീകരിക്കപ്പെടുന്ന കൂടിവരവുകളില്‍ നിന്നും സഭയെ സ്നേഹിക്കുന്ന, അനുസരിക്കുന്ന ഒരു വിശ്വാസി അകന്നു കൊള്ളണം. ഭൌതീകമായ പല മാനദണ്ഡങ്ങളുടെ (വിദ്യാഭ്യാസ യോഗ്യതകള്‍, പണം, പ്രതാപം, കുടുംബ പാരമ്പര്യം,…… മറ്റു പലതും) അടിസ്ഥാനത്തില്‍ പക്ഷം പിടിക്കുവാനും, നേതാവാകാനും, നേതാവാക്കാനും ഒക്കെയുള്ള പ്രവണത ഈ കാലങ്ങളില്‍ കൂടിവരുന്നു. സ്ഥലം സഭയില്‍ ഇത് പാടില്ലാത്തതാണ്. “നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നു പോൽ. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?” (1കൊരി.1:11-13).

സഭക്ക് ആവശ്യമായ സകല ആത്മീയ പരിപോഷണവും സ്ഥലംസഭയുടെ കൂടിവരവുകളില്‍ നിറവേറ്റിത്തരുവാന്‍ സഭയുടെ നാഥനായ കര്‍ത്താവ് ശക്തനാണ്. ഓരോ വിശ്വാസിയും ആ പരിപോഷണത്തിനു അര്‍ഹനാണ്. ദൈവവചനത്തിന്റെ പരിധിയില്‍ ഒരു വിശ്വാസി പുലര്‍ത്തേണ്ട വ്യക്തമായ ‘വേര്‍പാട്‌’ പാലിച്ചു ജീവിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

ആരാധനയും തിരുവത്താഴവും എന്‍റെ അനുഭവം – ഒരു യുവ സഹോദരിയുടെ കത്ത്….

അനേക വര്‍ഷക്കാലത്തേക്ക് സഭായോഗത്തിലും അപ്പം നുറുക്കല്‍ ശുശ്രുഷയിലും എനിക്കുള്ള പങ്കിനെ കുറിച്ചു വേണ്ടത്ര അറിവ് എന്നില്‍ ഇല്ലായിരുന്നു. ഞാന്‍ മൌനമായിരുന്നു, സഭയിലെ സഹോദരന്മാര്‍ യോഗത്തില്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും പാട്ടുകള്‍ ചേര്‍ന്നു പാടുകയും മാത്രം ചെയ്താല്‍ മതി എന്ന് ഞാന്‍ വിശ്വസിച്ചു. കര്‍ത്താവിന് സഭയായി അര്‍പ്പിക്കേണ്ടതായ ആരാധനയില്‍ എനിക്കും ഒരു സജീവ പങ്ക് വഹിക്കുവാനുണ്ട്‌ എന്ന് ഞാന്‍ വേണ്ടവിധം അറിഞ്ഞിരുന്നില്ല. പലപ്പോഴും സഭയില്‍ ആരാധനാ യോഗത്തിന് ഇടക്കുണ്ടാകുന്ന മൌനം എന്നെ വല്ലാതെ വിഷമപ്പെടുത്തി. ‘ആ സഹോദരന് പറയാന്‍, പ്രാര്‍ത്ഥിക്കുവാന്‍ ഒക്കെ കഴിവുണ്ടല്ലോ, എഴുന്നേറ്റാല്‍ എന്താ കുഴപ്പം? സ്ത്രീകളെ പറയാന്‍ സമ്മതിക്കുകയും ഇല്ലല്ലോ’ എന്നൊക്കെ ചിന്തിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. പലപ്പോഴും ഈ വിഷയങ്ങളില്‍ എന്‍റെ പിതാവിനോടും, ഭര്‍ത്താവിനോടും ഒക്കെ വിമര്‍ശന ബുദ്ധിയോടെ പരാതിയും പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ഞങ്ങളുടെ സഭയിലെ വേദപഠനത്തിന്‍റെ ഭാഗമായി ‘സഹോദരിമാര്‍ക്ക് സഭയില്‍ ഉള്ള പങ്കും പദവിയും എന്ന വിഷയം പഠിക്കുവാന്‍ ഇടയായി. അത് എന്‍റെ ചിന്തകളെ മാറ്റി, എന്നെ പറ്റിയുള്ള ദൈവഹിതം കൂടുതല്‍ മനസിലാക്കുവാന്‍ അവസരമായിത്തീര്‍ന്നു. ആരാധനയും തിരുവത്താഴവുമായി മാത്രം ബന്ധപ്പെട്ടുള്ള ചില ചിന്തകള്‍ എന്‍റെ കൂട്ട് സഹോദരിമാര്‍ക്കായി ഈ കത്തിലൂടെ എഴുതുന്നു. 

സഭയില്‍ ഞാന്‍ മൌനമായിരിക്കുമ്പോഴും, എന്‍റെ ആരാധനയും സ്തുതിയും സ്തോത്രവും എന്‍റെ ദൈവത്തിനു പ്രസാദമായി സമര്‍പ്പിക്കുവാന്‍ എനിക്ക് കഴിയും എന്നും, സ്വന്ത കഴിവിലല്ലമറിച്ച്, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് വിധേയപ്പെടെണ്ടതാണ് ആവശ്യം എന്നും ഞാന്‍ മനസിലാക്കി. മറ്റു സഹോദരന്മാരോടൊപ്പം തന്നെ സഹോദരിമാര്‍ക്കും തിരുവത്താഴത്തിനായി ഒരുങ്ങേണ്ട ഉത്തരവാദിത്വം ഉണ്ട്. യോഗം ആരംഭിക്കുന്നതിനു മുന്പായി ദൈവ വചന ധ്യാനത്തില്‍ ഞാനും സമയം ചെലവിടെണ്ടതാണ്. കേവലം ഒരു ചടങ്ങ് അനുഷ്ടിക്കേണ്ടതിനായിട്ടല്ല, പ്രത്യുത സജീവ ആരാധനക്കായിട്ടാണ് എന്നെയും കര്‍ത്താവ് സഭയിലേക്ക് വിളിച്ചിരിക്കുന്നത്. ആരാധനാ യോഗത്തിലെ മൌനം, എന്‍റെ തന്നെ മൌന ആരാധന അര്‍പ്പിക്കുവാനുള്ള അവസരങ്ങള്‍ ആയിരുന്നു. ദൈവമല്ലാതെ മറ്റാരും എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല എന്നിരുന്നാലും, എന്‍റെ അന്ത:രംഗത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥനയും, സ്തോത്രവും, ആരാധനയും എല്ലാം സഭയുടെ കൂട്ടായ ആരാധനയുടെ ഭാഗമാക്കി തീര്‍ക്കുന്നു എന്ന അറിവ് എനിക്ക് ഉണ്ടായപ്പോള്‍ എന്‍റെ ഹൃദയം ദൈവത്തോട് കൂടുതല്‍ നന്ദിയും സന്തോഷവുമുള്ളതായി തീര്‍ന്നു. എല്ലാവരും കേള്‍ക്കെ പറയുന്നതിനെക്കാള്‍ സുഗമമായും ശുദ്ധമായും ആരാധന കഴിപ്പാന്‍ എന്‍റെ മൌനം എന്നെ സഹായിക്കുന്നു.

എല്ലാറ്റിനും ഉപരിയായി, എന്‍റെ മനസ്സില്‍ ഏറെ സന്തോഷം തന്നതായിരിക്കുന്ന വിലയേറിയ ചില ചിന്തകള്‍ എനിക്ക് പരസ്യമായി പറയാന്‍ കഴിയാത്തപ്പോഴും, അതേ ചിന്ത തന്നെ മറ്റു സഹോദരന്മാരില്കൂടി സഭക്ക് ലഭിക്കുവാന്‍ തക്കവണ്ണം എനിക്ക് പരിശുദ്ധാത്മാവില്‍ ആശ്രയിക്കാനാവും എന്നും ഞാന്‍ കണ്ടെത്തി. ഇത്തരത്തില്‍ സംഭവിച്ചു കണ്ടപ്പോള്‍ പരിശുദ്ധാത്മാവിന്റെ നടത്തിപ്പും ശക്തിയും ഹൃദയത്തില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞു. സഭയുടെ ഭംഗിയും, കൂട്ടായ്മയുടെ മാധുര്യവും, സന്തോഷവും യഥാര്‍ത്ഥത്തില്‍ ഞാന്‍ അനുഭവിക്കുന്നത് കൊണ്ട് എന്‍റെ ദൈവത്തിനു അധികം സ്തുതി കരേറ്റുവാന്‍ സാധിക്കുകയും ചെയ്യുന്നു.

പുരുഷന് അറിയാന്‍, മനസിലാക്കുവാന്‍ കഴിയാത്തതായ പ്രത്യേക പദവികള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് സഭയായുള്ള ആരാധനയില്‍ ഉണ്ടെന്ന് ഞാന്‍ കാണുന്നു. പരസ്യമായി ശുശ്രുഷിക്കുന്ന സഹോദരന്മാരെ ഒരു പക്ഷെ, അഹന്തയോ പരിഭ്രമോ ഒക്കെ ബാധിക്കുവാന്‍ ഇടയുണ്ട്. എന്നാല്‍ നിശബ്ദമായി ആരാധിക്കുന്ന എനിക്ക് ആരാധനയിലെയും, തിരുവത്താഴത്തിലെയും പരിശുദ്ധാത്മ ശുശ്രുഷയെ മനസിലാക്കി തികച്ചും നിസ്തുല്യമായ വിധത്തില്‍ ദൈവത്തെ ആരാധിക്കുവാന്‍ കഴിയുന്നു. അങ്ങനെ ദൈവവചന പ്രകാരം മൂടുപടമിട്ട്, മൌനമായിരുന്നു,യഥാര്‍ത്ഥ അനുസരണത്തിന്റെ ഫലമായി വളരെ പ്രതിഫലം നേടാം എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു.

ദൈവജനത്തിന്റെ കൂടിവരവുകളില്‍ ശബ്ദമുയര്‍ത്തി ശുശ്രുഷകളില്‍ പങ്കു കൊള്ളാന്‍ കഴിയാത്ത എല്ലാ സഹോദരിന്മാര്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്ന സഹോദരിയുടെ മനോഭാവവും, വിനയാന്വിത മനസും പ്രായോഗികമാക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണവും, സമത്വവും, സ്ത്രീ ശബ്ദവും ഒക്കെ സഭയില്‍ വേണമെന്നും, അത് സഭയിലേക്ക് കൊണ്ടുവരുവാന്‍ പാടുപെടുകയും ചെയ്യുന്ന ‘ചില സഹോദരന്മാര്‍ക്ക്’ ഈ കത്ത് ഒരു പാഠമായിരിക്കട്ടെ.

സ്ഥലം സഭകള്‍ (പ്രാദേശിക സഭകള്‍) പുതിയനിയമ മാതൃക (Pattern) കാര്യമാക്കേണ്ടതുണ്ടോ?

ദൈവവചനം മാതൃകയാക്കുന്നില്ലെങ്കില്‍, ഓരോരുത്തരും അല്ലെങ്കില്‍ ഓരോ കൂട്ടങ്ങളും തനിക്ക് ബോധിച്ചതുപോലെ നടക്കും. (ന്യായാധിപന്മാര്‍ 21 : 25). പഴയനിയമത്തില്‍ സമാഗമനകൂടാരവും ദൈവാലയവുമൊക്കെ നാം കാണുമ്പോള്‍, അവയുടെ രൂപകല്‍പനയും മാതൃകയുമൊക്കെ സ്വര്‍ഗ്ഗത്തിലെ ദൈവം വിഭാവന ചെയ്തപ്രകാരമാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. മാനുഷികമായ താല്പര്യങ്ങളോ, വൈദഗ്ധ്യപാടവമോ സാമര്‍ത്ഥ്യമൊ ഒന്നും കാണുന്നില്ല. ദൈവം ഏറ്റവും മനോഹരമായി, ശ്രേഷ്ഠമായത് വരച്ചുകാണിച്ചുകൊടുത്തു. ദൈവം കല്‍പ്പിച്ച പ്രകാരം എന്നത് പഴയനിയമത്തില്‍ വളരെ പ്രാധാന്യത്തോടെ നാം കാണുന്നുണ്ട്. ഇത് കൃപയുടെ യുഗമായതുകൊണ്ട് കരുണാസമ്പന്നനും, ദീര്‍ഘക്ഷമയുള്ളവനും, മഹാദയാലും കൃപാനിധിയുമായ ദൈവത്തിന്റെ കല്‍പ്പനകള്‍ക്ക് അപ്പുറമായി, പുതിയനിയമ സത്യങ്ങള്‍ക്ക് വില കല്പ്പിക്കാതെ ജീവിക്കാം എന്ന് ആരെങ്കിലും നിനക്കുന്നത് വലിയ മണ്ടത്തരമായിരിക്കും.

പര്‍വ്വതത്തില്‍ വച്ച് ദൈവം മോശെക്ക് ആറു പ്രാവശ്യം സമാഗമന കൂടാരത്തെ പറ്റിയുള്ള  ദൈവീക പദ്ധതി അല്ലെങ്കില്‍ മാതൃക കാണിച്ചുകൊടുത്തു. പുറപ്പാട്. 25 : 9, എബ്രാ. 8 : 5 തുടങ്ങിയ വേദ ഭാഗങ്ങള്‍  നാം വായിക്കുമ്പോള്‍ (”…പര്‍വ്വതത്തില്‍ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‌വാന്‍ നോക്കുക…..”) മനസ്സിലാക്കാന്‍ കഴിയുന്നത്‌ സ്വര്‍ഗ്ഗീയമായ കാര്യങ്ങളുടെ നിഴലും ദൃഷ്ടാന്തവുമായിട്ടു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ആലോചനയും ഹിതവും വെളിപ്പെടുത്തുന്ന രീതിയിലാണ് തിരുനിവാസവും ദൈവാലയവുമൊക്കെ നിര്‍മ്മിച്ചത് എന്ന് കാണാം. ദൈവം കാണിച്ചുകൊടുത്ത മാതൃക പ്രകാരം മോശെയും മറ്റ് പണിക്കാരും പ്രവര്‍ത്തിക്കണമായിരുന്നു. ദൈവത്തെ അനുസരിക്കുകയെന്നത് അവരുടെ ഭാഗത്തെ വലിയ ഉത്തരവാദിത്വമായിരുന്നു. തിരുനിവാസവും അതിലെ യാഗവും എന്നത് വരുവാനുള്ള ക്രിസ്തുവിന്റെയും യാഗമരണത്തിന്റെയും നിഴലായിരുന്നു. ഈ മാതൃക സ്വര്‍ഗ്ഗീയമായതാണ്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മോശെക്ക് പര്‍വ്വതത്തില്‍ വച്ച് ദൈവം നല്‍കി. പുറ. 25 : 40 ഉം സംഖ്യ. 8:4 ഉം പരാമര്‍ശിക്കുന്നത് തിരുനിവാസത്തിലെ അകത്തെ ഉപകരണങ്ങളെക്കുറിച്ചുള്ള ദൈവീക മാതൃകയാണ്. (”പര്‍വ്വതത്തില്‍ വച്ച് കാണിച്ചുതന്ന മാതൃക പ്രകാരം അവയെ ഉണ്ടാക്കുവാന്‍ …..”) . അതായത് പെട്ടകം (the ark ) അത് ദൈവത്തിന്‍റെ സിംഹാസനത്തെ (the Throne of God ) കാണിക്കുന്നു. കാഴ്ചയപ്പത്തിന്റെ മേശ (the table) പുരോഹിതന്മാര്‍ക്കും അവരുടെ ഉതവിക്കുമായി (food for the priests) ക്രമീകരിച്ചു. നിലവിളക്ക് (the lampstand) ക്രിസ്തുവിന്റെ ആത്മാവിന്റെ സാന്നിദ്ധ്യത്തിന്‍റെ അഥവാ ആത്മപ്രകാശത്തിന്റെ (the light of the Spirit of Christ) നിഴലായിരുന്നു. പുറ. 26 : 30 ലും സമാനമായ പ്രയോഗം നമുക്ക് കാണാം. തിരുനിവാസത്തെ മറയ്ക്കുന്ന പലകകളും അവയെ പൊതിയുന്നതിനെയുംക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. പണിയുന്നത് എപ്രകാരമായിരിക്കണം എന്നതാണ് ഇവിടേയും പ്രതിപാദ്യമായിരിക്കുന്നത്.

സഭയെക്കുറിച്ച് പറയുമ്പോഴും എന്തടിസ്ഥാനത്തിന്മേല്‍, എങ്ങനെ പണിയപ്പെട്ടു, എപ്രകാരം നിലനില്‍ക്കുന്നു എന്ന രീതിയിലാണ് അപ്പോസ്തലനായ പൗലോസ്‌ വ്യക്തമാക്കുന്നത്. 1 കൊരി. 3: 10 -ല്‍ ഇങ്ങനെ വായിക്കുന്നു,  ”…എനിക്ക് ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ള ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. സഭ എങ്ങനെ പണിയപ്പെടണം എന്ന് അപ്പോസ്തലന്‍ ചൂണ്ടിക്കാണിക്കുന്നു. അവസാനമായി, പുറ. 27 : 8 – ല്‍ നാം കാണുന്നത്, യാഗപീഠത്തിന്‍റെ മാതൃകയെക്കുറിച്ചാണ്. (”……പര്‍വ്വതത്തില്‍ വച്ച് കാണിച്ചുതന്ന പ്രകാരം തന്നെ അത് ഉണ്ടാക്കണം.”). യാഗപീഠം ആരാധനയെ വ്യക്തമാക്കുന്നു. പുതിയനിയമത്തില്‍, കര്‍തൃമേശ അല്ലെങ്കില്‍ അപ്പം നുറുക്കല്‍ സ്ഥാപിക്കപ്പെട്ടത്, എന്നേക്കുമായി യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്തിന്റെ അനുസ്മരണത്തിനായിട്ടാണ്. നമ്മുടെ കര്‍ത്താവ് അപ്പോസ്തലന്മാര്‍ക്ക് ആദ്യമേ തിരുവത്താഴവും അതിന്‍റെ മാതൃകയും കാണിച്ചുകൊടുത്തു. കര്‍ത്താവില്‍നിന്ന് പ്രാപിച്ച് അപ്പോസ്തലനായ പൗലോസ്‌ അത് സഭകള്‍ക്ക് എല്പ്പിച്ചുകൊടുത്തു. ( 1 കൊരി. 11 : 23 ).

ശലോമോന്റെ ദൈവാലയത്തിനും ദൈവദത്തമായ ഒരു മാതൃക അവകാശപ്പെടാനുണ്ട്. ദാവിദ് ശലോമോനോടു പറയുന്നത്, ” ഇവയെല്ലാം ഈ മാതൃകയുടെ എല്ലാ പണികളും യഹോവ എനിക്കുവേണ്ടി തന്‍റെ കൈകൊണ്ട് എഴുതിയ രേഖ മൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു” എന്നാണ്. (1ദിന. 28 : 19 ). ദൈവത്തിന്റെ പദ്ധതിപ്രകാരം തന്നെയാണ് ശലോമോന്‍ ദൈവത്തിനു ആലയം പണിതത്. സഭായുഗമായ ഈ കാലഘട്ടത്തില്‍ ദൈവത്തിന്‍റെ ആലയമായിരിക്കുന്നത് പ്രാദേശിക സഭകളാണ് (Local Assemblies ). സഭയെന്നതു ജീവിക്കുന്ന ദൈവത്തിന്റെ മന്ദിരമാണ്. പുതിയനിയമ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് സഭയ്ക്ക് ഒരു മാതൃകയേയുള്ളു. അത് പുതിയനിയമ പ്രകാരമുള്ള മാതൃകയാണ്. അപ്പോസ്തലന്‍മാരാല്‍ സ്ഥാപിക്കപ്പെട്ട മാതൃകയാണ്. പുതിയനിയമ സത്യങ്ങളില്‍നിന്നും മാതൃകകളില്‍നിന്നും തെറ്റിപ്പോയപ്പോള്‍ അപ്പോസ്തലനായ പൗലോസ്‌ സഭകളെ ശാസിക്കുന്നതും തിരുത്തുന്നതും തന്‍റെ ലേഖനങ്ങളിലുടനീളം നമുക്ക് കാണുവാന്‍ കഴിയും. കര്‍ത്താവ് വെളിപ്പാട് പുസ്തക ത്തിലെ സഭകളോടുള്ള ബന്ധത്തിലും അങ്ങനെ തന്നെയാണല്ലോ ചെയ്തത് (വെളിപ്പാട്. 2, 3 ). ആയതിനാല്‍, ഏതു മാതൃകയാണ് നാം പിന്തുടരുന്നത് എന്ന് ശോധന ചെയ്യേണ്ട കാര്യമാണ്. സത്യോപദേശവും പുതിയനിയമമാതൃകയും ഏതാണെന്നും എന്താണെന്നും ദൈവജനം മനസ്സിലാക്കുകയും അത് അംഗീകരിച്ചും അനുസരിച്ചും ക്രിസ്തീയജീവിതം നയിക്കാന്‍ ഓരോരുത്തര്‍ക്കും ഇടയാകണം.

പുതിയനിയമസഭയ്ക്ക്, സഭാരീതികള്‍ക്ക് ദൈവവചനം അനുശാസിക്കും വിധമുള്ള ഒരു മാതൃകയുണ്ട്‌ എന്ന് തിരുവചനം വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുമ്പോഴും, അത് മനസ്സിലാക്കുവാനോ അംഗീകരിക്കുവാനോ മനസില്ലാത്ത വിശ്വാസികള്‍ ഉണ്ട് എന്നത് ദു:ഖകരമായ വസ്തുതയാണ്. ശലോമോന്റെ ദൈവാലയത്തിലെ ചില നല്ലതുകളെ ഇന്ന് സഭകളിലും ആകാം എന്ന് ഇക്കൂട്ടര്‍ ശഠിക്കുന്നു. എന്ത് വചനാടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെ പറയുന്നത് എന്നറിയില്ല. ശലോമോനെക്കാള്‍ വലിയവനായ, മോശേയെക്കാള്‍ വലിയവനായ, ദൈവാലയത്തെക്കാള്‍ വലിയവനായ കര്‍ത്താവായ യേശുക്രിസ്തുതന്നെ കാണിച്ചുതന്ന മാതൃകക്കും രീതികള്‍ക്കുമപ്പുറമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എങ്ങനെ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് കഴിയുന്നു? കര്‍ത്താവില്‍നിന്ന് പ്രാപിച്ച് അപ്പോസ്തലന്മാര്‍ എല്പ്പിച്ചുതന്ന മാതൃക അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നതല്ലേ ഏറ്റവും യോഗ്യമായിട്ടുള്ളത്?

മുന്‍പ് സൂചിപ്പിച്ചത്പോലെ, ശലോമോന്‍ പണിത ദൈവാലയവും അതിലെ ക്രമീകരണങ്ങളുമെല്ലാം വലിയവനായ ദൈവത്തിന്റെ ആലോചനയും പദ്ധതിയും അനുസരിച്ചായിരിക്കുമ്പോള്‍, എങ്ങനെയാണ് അവിടത്തെ ക്രമീകരണങ്ങള്‍ ചിലത് നല്ലതും ചിലത് തെറ്റാണെന്നും പറയുവാന്‍ കഴിയുന്നത്‌?  വലിയവനായ ദൈവത്തിന്റെ പദ്ധതിയില്‍ തെറ്റുപറ്റി എന്ന് ചിന്തിക്കണമോ? സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവമുണ്ടെന്നു വിശ്വസിക്കുന്ന ഒരാള്‍ക്കും അങ്ങനെ ചിന്തിക്കുവാനെക്കൂടി കഴിയില്ല. ബൈബിള്‍ തെറ്റാണ്, ബൈബിളിലെ ദൈവം സത്യമല്ല, കര്‍ത്താവായ യേശുക്രിസ്തു സാക്ഷാല്‍ ദൈവമല്ല എന്നൊക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാത്താന്യശക്തികളോ അല്ലെങ്കില്‍ ദൈവമേയില്ല എന്ന് പറയുന്ന യുക്തിവാദികളോ ഒക്കെ സംസാരിക്കുന്നതുപോലെയാണ് ഇക്കൂട്ടര്‍ സംസാരിക്കുന്നത്. സമാഗമനകൂടാരത്തിലും ദൈവാലയത്തിലും ഉണ്ടായിരുന്ന സകല കാര്യങ്ങളും ഇന്ന് സഭകളിലും വേണം എന്ന് ആഗ്രഹിക്കുന്നവര്‍ കര്‍ത്താവിന്നെയും കര്‍ത്താവ് കാട്ടിത്തന്ന മാതൃകയേയും തള്ളിപ്പറയുന്നവരാണ്. ‘ചിലതൊക്കെ ആവാം’ എന്ന് പറയുന്നവരുടെ താല്പര്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

രംഗം കൊഴുപ്പിക്കാന്‍ പാട്ടും നൃത്തവും അലങ്കാരങ്ങളുമൊക്കെ ഉപകരിക്കും. ‘ജീവനില്ലാത്ത ആരാധന’ എന്ന ‘പേരുദോഷവും’ മാറ്റിയെടുക്കാം. ഇതൊക്കെയല്ലേ വാസ്തവത്തില്‍ ചിന്താഗതികള്‍? കര്‍ത്താവില്‍ നിന്ന് പ്രാപിച്ച് അപ്പോസ്തലന്മാര്‍ പ്രാവര്‍ത്തികമാക്കുകയും ദൈവമക്കള്‍ക്ക് ഏല്പ്പിച്ചുതന്നതുമായ സഭാസത്യങ്ങളില്‍ അപ്പോസ്തലന്മാര്‍ക്ക് തെറ്റിയോ എന്നാണോ ഇവര്‍ പറയുന്നത്?  അപ്പോസ്തലന്മാര്‍ക്ക് തെറ്റുപറ്റിയെങ്കില്‍ ദൈവവചനത്തിനു തെറ്റുണ്ട് എന്ന് പറയേണ്ടി വരും. പ്രിയപ്പെട്ടവരേ, എത്രയോ ദു:ഖകരമായ രീതിയിലുള്ള, വചനയോഗ്യമല്ലാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന ധാരാളം വിശ്വാസികളും വിശ്വാസ സമൂഹങ്ങളും നമുക്ക് ചുറ്റുമുണ്ട്.

വേര്‍പെട്ട ദൈവജനമേ, കര്‍ത്താവിനോടും കര്‍ത്താവ് കാണിച്ചുതന്ന, അപ്പോസ്തലന്മാര്‍ എല്പ്പിച്ചുതന്ന, പിതാക്കന്മാരാല്‍ അനുവര്‍ത്തിക്കപ്പെട്ട, പുതിയനിയമസത്യങ്ങളോടും മാതൃകയോടും ഉപദേശങ്ങളോടും നൂറു ശതമാനവും വിശ്വസ്തത പുലര്‍ത്തുന്നവരാണ് വേര്‍പാടുകാര്‍ / ബ്രദരന്‍കാര്‍ എന്നതില്‍ നമുക്കഭിമാനിക്കാം. നമ്മുടെ സ്ഥലം സഭകള്‍ ആ ധാരയില്‍ തന്നെ നില്‍ക്കുന്നു എന്നതോര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ മാതൃകയല്ലാത്ത ചിലതൊക്കെ നമുക്കും ആകാം എന്ന ധാരണ, പുത്തന്‍ ചിന്താഗതികള്‍, ആഗ്രഹങ്ങള്‍, പഠിപ്പിക്കലുകള്‍ തുടങ്ങിയവയൊക്കെ സ്ഥലംസഭകളിലേക്കു കടന്നുവരുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ മുളയിലേ അതിന്‍റെ നാമ്പ് നുള്ളിക്കളയുവാന്‍ നമുക്ക്, സ്ഥലംസഭകള്‍ക്ക് സാധിക്കണം. ദൈവവചനത്തെ മുറുകെപ്പിടിച്ച്‌, നിര്‍മ്മലമായ സത്യഉപദേശങ്ങളെ പരിപാലിച്ച് വിജയകരമായ സഭാജീവിതം നയിക്കാന്‍ നമുക്കൊരോരുത്തര്‍ക്കും ഇടയാകട്ടെ.

ശരീരം കുത്തിത്തുളക്കുക (Body Piercing), കാതുകള്‍ കുത്തുക (Ear Piercing) എന്നിവ ബഹുഭൂരിപക്ഷം പുതിയ നിയമ സഭാവിശ്വാസികളും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?

ആമുഖമായി ഒരു വാക്ക് ഓര്‍പ്പിക്കട്ടെ… സഭാസത്യം ഇവിടെ വിശകലനം ചെയ്യുന്നത് പുതിയ നിയമസഭകളുടെ ഉപദേശസത്യങ്ങളെയും(doctrines) ചെയ്തികളെയും(practises) ആണ്. പഴയ നിയമത്തിലെ ധാര്‍മിക മൂല്യങ്ങള്‍ (Moral principles) നിലനിര്‍ത്തിക്കൊണ്ട് തന്നെ ദൈവമായ കര്‍ത്താവ് നമുക്ക് ഏല്പിച്ചു തന്നതാണ് പുതിയ നിയമം. “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;” (മത്തായി 26:28).  അന്ത്യകാലത്ത് പുത്രന്‍ മുഖാന്തിരം അരുളിച്ചെയ്ത കാര്യങ്ങള്‍, അപ്പോസ്തോലന്മാരിലൂടെ പുതിയ നിയമമായി നമ്മുടെ കൈകളില്‍ ലഭ്യമായിട്ടുണ്ട്. ആദിമ സഭയുടെ ആരംഭം, വളര്‍ച്ച, ഉപദേശങ്ങള്‍, ശീലങ്ങള്‍ (practises) എല്ലാം പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെ ഇന്നുള്ള സഭകളുടെ രീതികളുമായി താരതമ്യം ചെയ്താണ് ഒരു ശരിയായ സഭയെ തിരിച്ചറിയുന്നത്‌.. ബരോവയിലെ വിശ്വാസികളെപ്പോലെ, വചനപ്രകാരം അങ്ങനെ തന്നെയോ എന്ന് ഉറപ്പു വരുത്തുക എന്നതായിരിക്കണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വം.

മാനുഷിക കേന്ദ്രങ്ങളും, നിയമസംഹിതകളും ഉള്ള സഭകള്‍ പുതിയ നിയമത്തിലില്ല. ദുരുപദേഷ്ടാക്കന്മാരുടെ പഠിപ്പിക്കലുകളെയും കള്ളയപ്പസ്തോലന്മാരെയും തിരിച്ചറിഞ്ഞു, അകന്നു നില്കാനായി, തിരുവെഴുത്തിന്റെ പിന്തുണയുള്ള ആദിമസഭയുടെ പഠിപ്പിക്കലുകള്‍ മാത്രമേ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാവൂ… ദൈവാലയത്തിലെ തിരശ്ശീല രണ്ടായി കീറിയിട്ടും, യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ യാഗത്തില്‍ പഴയ നിയമത്തിലെ കാര്‍മിക കാര്യങ്ങള്‍ എല്ലാം നിവൃത്തിയായിട്ടും, നാമധേയ ക്രിസ്തീയ കൂട്ടങ്ങള്‍ ചെയ്യുന്നത് പോലെ പഴയ നിയമത്തിലെ ദേവാലയ രീതികളെ പിന്തുടരുന്ന പതിവ് വേര്‍പാട്/ ബ്രദറന്‍ എന്ന പേരില്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെടുന്ന പ്രാദേശിക സഭകള്‍ക്കില്ല.(അപ്പൊ 2:41,42 )

ഇനി വിഷയത്തിലേക്ക് കടക്കട്ടെ, വൈദ്യശാസ്ത്രരംഗത്ത് ശരീരം കുത്തിത്തുളക്കലിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു അനേക ലേഖനങ്ങള്‍ (Medical Journals) പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രേരക ഹേതുവും, ആത്മീയമായി ഭവിക്കുന്ന പ്രത്യാഘാതങ്ങളും വചനം എതിര്‍ക്കുന്നതു കൊണ്ടാണ് വിശ്വാസികള്‍ ഇത് ഒഴിവാക്കുന്നത്.  ഈ കുത്തിത്തുളക്കല്‍ പരിഷ്കൃത സമൂഹങ്ങളില്‍ വരെ, വളരെ സാധാരണമായും ജനപ്രിയമായും മാറിക്കൊണ്ടിരിക്കുന്നു. പ്രായ വ്യത്യാസവും ലിംഗവ്യത്യാസവുമില്ലാതെ ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിന്റെ ഏതാണ്ട് എല്ലാ അവയവങ്ങളിലെക്കും തന്നെയാണ്. ശരീരം തുളക്കല്‍ ലോകത്തിലെ ഏകദേശം എല്ലാ സമൂഹങ്ങളിലും തന്നെയുണ്ട്. പ്രാകൃത സമൂഹവും, പരിഷ്കൃത സമൂഹവും ഇതില്‍ വ്യത്യാസമില്ല. ശരീര സൌന്ദര്യവല്‍ക്കരണത്തോടുള്ള അഭിനിവേശമോ, ഗോത്രപരമായ കാരണങ്ങളോ, വംശീയ കാരണങ്ങളോ, മതത്തിന്റെ ആചാരപരമായ കാരണങ്ങളോ ആകാം ഇതിന്റെ പിന്നില്‍..

ശരീരം തുളക്കലിന്റെ ചരിത്രത്തില്‍ മതപരമായ വിഗ്രഹാരാധനക്കു വലിയ പങ്കുണ്ട്. ശബരിമല ഉത്സവത്തില്‍ പങ്കെടുക്കുന്നവരും, പോകുന്നവരും ശൂലവും കമ്പികളും ശരീരത്തില്‍ കുത്തിക്കയറ്റാറുണ്ട്. മതവ്യത്യാസത്തിന്റെ ചിഹ്നമായി കുത്തിത്തുളക്കലിന്റെ വേദന സഹിക്കലും, പാട് വഹിക്കലും, ലോഹം അണിയുകയും ചെയ്തു വന്നിരുന്നു. മതാചാരങ്ങള്‍ മാത്രമുള്ള അവന്ധ്യതയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളും ഇതിന്റെ പിന്നിലുണ്ടായിരുന്നു.

imagesCA4HIE7Hപാശ്ചാത്യ സമൂഹത്തിലെ ചില സാമൂഹ്യ വിരുദ്ധ ഗ്രൂപ്പുകളാണ് സാധാരണയായി ശരീരം കുത്തിത്തുളക്കല്‍ നടത്തുന്നത്. ഒരു തലമുറയില്‍ തുടങ്ങുന്ന തെറ്റായ ചില കാര്യങ്ങള്‍ അടുത്ത തലമുറയില്‍ മുഖ്യ ധാരയില്‍ എത്തുന്നതാണ് ഇവയുടെ സാത്താന്യ ശക്തി. ചില അന്ധവിശ്വാസ ഗ്രൂപ്പുകളെ തിരിച്ചറിയുന്നത് തന്നെ അവര്‍ വഹിച്ചിരിക്കുന്ന ലോഹക്കൊളുത്തുകളുടെ അടിസ്ഥാനത്തിലാണ്, നമ്മള്‍ അതിനെ ഓമനിച്ചു വിളിക്കും, “കമ്മല്‍”. സമൂഹത്തെ രസിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് സാധാരണയായി ഇവ കാണാം, മുഴു സമൂഹം തന്നെ ഈ കുത്തിത്തുളക്കല്‍ ജ്വരത്തിന് (piercing mania) അടിമപ്പെട്ടു കഴിഞ്ഞു.

നമ്മുടെ നാട്ടിലെ മേക്കമോതിരത്തിന്‍റെ ഒരു തുളയില്‍ നിന്ന് സ്റ്റഡ്സ് എന്ന പല തുളകളിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. (ഞങ്ങള്‍ വിവരിക്കുന്ന എല്ലാ കാര്യങ്ങളുടെയും ചിത്രമടക്കമുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്). വിഗ്രഹാരാധന നിറഞ്ഞ പ്രാകൃത സമൂഹത്തില്‍ നിന്ന് കവര്‍ന്നെടുത്ത കമ്മലണിയുക എന്ന പ്രാകൃത രീതി പിന്തുടരുന്ന വിശ്വാസികളുടെ സ്വയ നീതീകരണത്തിന്റെ വചനാടിസ്ഥാനം തന്നെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമര്‍ 12:1,2) സ്വന്ത ശരീരത്തെ അലങ്കരിച്ചു പാതി ദൈവമാക്കി ഒരര്‍ത്ഥത്തില്‍ സ്വയാരാധന നടത്തുന്ന അപകടത്തിലേക്കാണ് ഈ ലോകത്തിന് അനുരൂപമാകുന്നതുകൊണ്ട് വിശ്വാസികള്‍ എത്തിപ്പെടുന്നത്. നാം അറിഞ്ഞുകൊണ്ട് ഈ വിപത്തിന് കൂട്ട് നില്ക്കരുത്. റോമാലേഖനത്തിലെ ഈ ഒറ്റ വാക്യം മതി ഇവയില്‍ നിന്നെല്ലാം ഒരു ശരിയായ വിശ്വാസിക്ക് അകന്നു നില്‍ക്കാന്‍, പോരെങ്കില്‍ ഇനിയും ആത്മീയ സത്യം അടങ്ങിയിരിക്കുന്ന അനേക വാക്യങ്ങള്‍ ഉണ്ട്.

“ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ” (1 കോരി 6:19-20) ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്ന ആത്മീയ അര്‍ത്ഥവും ആക്ഷരീക അര്‍ത്ഥവും നമ്മുടെ ശരീരം ദൈവത്തിന്റെതാണ് എന്ന് പറയുന്നു. രക്ഷിക്കപ്പെടാത്തവന്റെ ശരീരം പിശാചിന്റെതാണ്. “ഇത് എന്റെ ശരീരമാണ് എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും” എന്ന് ഒരു വിശ്വാസിക്കും പറയാനാകില്ല. നമ്മുടെ ശരീരം ഉപയോഗിക്കേണ്ടത് ദൈവനാമ മഹത്വത്തിനാണ്, അത് സൂക്ഷിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും, പരിചരിക്കേണ്ടതും കര്‍ത്താവ് വീണ്ടെടുത്ത ശരീരമാണ് എന്റേത് എന്ന ആത്മീയ സത്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണം.

വീണ്ടെടുപ്പില്‍, ഈ ലോകത്തിന്റെ ശീലങ്ങളില്‍ (practises) നിന്നുമുള്ള വീണ്ടെടുപ്പും ഉള്‍പ്പെടുന്നു. സ്വയ സ്നേഹം, സ്വയാരാധന എന്നിവയാണ് ലോഹവസ്തുക്കള്‍ കൊണ്ടുള്ള അലങ്കാര അടിമത്തത്തിന്റെ പിന്നിലും എന്നറിഞ്ഞു നാം സൂക്ഷിക്കണം.

നാം ന്യായപ്രമാണത്തിന്റെ കീഴിലല്ലെങ്കില്‍ക്കൂടി “മരിച്ചവര്‍ക്കുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌; മെയ്മേല്‍ പച്ചകുത്തരുത്‌; ഞാന്‍ യഹോവ ആകുന്നു” (ലേവ്യ.19:28) എന്ന ന്യായപ്രമാണ കല്പനയും നമുക്ക് മാനിക്കാം. ഈ വിഷയം പരിഗണിക്കുമ്പോള്‍ തന്നോടു തന്നെ ചോദിക്കാവുന്ന, ചോദിക്കേണ്ട ആദ്യത്തെ ചോദ്യം, നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തോട്‌, “കര്‍ത്താവേ ഞാന്‍ ചെയ്യുവാന്‍ പോകുന്ന ഈ കുത്തിത്തുളക്കലിനെ നീ അനുഗ്രഹിച്ച്‌ നിന്റെ മഹത്വത്തിനാക്കി മറ്റേണമേ” എന്ന്‌ യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ എന്നതാണ്‌.. ”ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍” (1കൊരി.10:31). ശരീരത്തില്‍ മുറിവുണ്ടാക്കി, തുളയുണ്ടാക്കി കമ്മലണിയുന്നത് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനാണ്‌.. അങ്ങനെയാണെങ്കില്‍ അതിനെ യോഗ്യമെന്നോ ഔചിത്യമെന്നോ കണക്കു കൂട്ടാന്‍ പറ്റില്ലല്ലോ. അതിനാലാണ് വിശ്വാസികള്‍ ഈ പ്രാകൃത ശീലത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്.

സാമ്പത്തീകം – ‘സ്തോത്രകാഴ്ച’യില്‍ രക്ഷിക്കപ്പെടാത്തവര്‍ക്ക് പങ്കെടുക്കാമോ?

ക്രിസ്തീയ സഭാ വിഭാഗങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ സാമ്പത്തീക കാര്യങ്ങള്‍. ദശാംശം,  ഭാഗ്യകുറി, ഗാനമേള, സിനിമ പ്രദര്‍ശനം, ബക്കറ്റു പിരിവ്, ഭഷ്യമേള, ലേലംവിളി, സ്പോന്‍സര്‍ഷിപ്പ്, ജനനം, മരണം, വിവാഹ വാര്‍ഷീകം, മാസവരി, ആണ്ടുവരി, ‘കുഴല്‍പണം’ (പലതിന്റെയും പേരുപറഞ്ഞു വിദേശത്ത് നിന്നും എത്തിക്കുന്ന പണം) ഇങ്ങനെ തുടങ്ങി…  എന്തെല്ലാം ഓമന പേരില്‍ ഉള്ള പിരിവുകള്‍. പിന്നെ കൂടുതല്‍ കൊടുക്കുന്ന ‘വിശ്വാസിയുടെ’ പേര് പ്രസിദ്ധപ്പെടുതലും, അവരെ ആദരിക്കുന്നതുമായ ‘ശുശ്രുഷകളും ഇന്ന് സുലഭമാണ്.

പുതിയനിയമ സഭയുടെ സാമ്പത്തീക വിഷയങ്ങള്‍ എങ്ങനെ നിര്‍വഹിക്കപ്പെടണം എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. പഴയ നിയമത്തില്‍ ദശാംശം കൊടുക്കണം എന്ന കല്പന കാണുവാന്‍ സാധിക്കും. പഴയനിയമവും പുതിയ നിയമവും തമ്മിലുള്ള വിത്യാസങ്ങള്‍ പോലും അറിയാത്ത വിശ്വാസികള്‍ ഉണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം ആണ്. പഴയനിയമം വരുവാനുള്ളതിന്‍റെ നിഴലും, യഹൂദ ജാതിയുമായും ബന്ധപ്പെട്ടതും ആയിരുന്നു. മാത്രമല്ല, കാര്‍മ്മീകമായ എല്ലാ പ്രമാണങ്ങളും നിവൃത്തിക്കപ്പെടുകയും, നീക്കം വരുകയും ചെയ്തിട്ട് പുതിയ നിയമവും കല്പനകളും കര്‍ത്താവ് നമ്മുക്ക് തന്നു. പുറമേ കാണുന്നതും, ബാഹ്യമായി ഉത്തേജിപ്പിക്കപ്പെടുന്നതും, മനുഷ്യ വികാരങ്ങളെ സ്വാധീനിച്ചു ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതൊക്കെയും പ്രാദേശീക സഭയുടെ സത്യങ്ങള്‍ക്ക് ചേരുന്നതല്ല. ആത്മാവിലും സത്യത്തിലും ഉള്ളതിന് മാത്രമേ സഭയില്‍ സ്ഥാനമുള്ളൂ. നമ്മുടെ പ്രധാന വിഷയത്തിലേക്ക് കടന്നു വരാം.

ദൈവീക, ആത്മീയ കാര്യങ്ങള്‍ക്കു എങ്ങനെ പണം കണ്ടെത്തണം, എങ്ങനെ ചെലവു ചെയ്യണം എന്നതിനു ദൈവ വചനത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കാണുവാന്‍ സാധിക്കും. ചില പ്രായോഗീക വിഷയങ്ങള്‍ സഭാസത്യം ഇവിടെ കുറിക്കുന്നു.

സഭയില്‍ എടുക്കുന്ന ധനശേഖരണം (സ്തോത്രകാഴ്ച), അത് ദൈവത്തിന്നായി സമര്‍പ്പിക്കപ്പെടുന്ന ഒരു യാഗമാണ്‌… സഭയായി കര്‍ത്താവിന്നു കൊടുക്കുന്നതിന്റെ ആവശ്യകത ശരിയായി മനസിലാക്കി പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്ന ആരാധനയായി അത് മാറും. നമ്മെത്തന്നെ കര്‍ത്താവിന്നായി സമര്‍പ്പിക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്. കര്‍ത്താവിന്നു നമ്മെത്തന്നെ സമര്‍പ്പിക്കുന്നത് വ്യക്തമായ ഒരു ആത്മീയയാഗമാണ്‌, ശ്രേഷ്ഠ ആരാധനയാണ്. (എബ്രായര്‍ 13:13-16). ആയതിനാല്‍, നമുക്കുള്ളത്, ഉള്ളതില്‍ നിന്നും കര്‍ത്താവിന്നായി നാം സമര്‍പ്പിക്കുമ്പോള്‍ അത് സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായിത്തീരുന്നു. (ഫിലി.4:18). ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വിശുദ്ധന്മാര്‍ സഭയായി ചേര്‍ന്നുവന്നു ദൈവത്തെ ആരാധിക്കുമ്പോള്‍ തങ്ങളുടെ ഭൌതിക നന്മകളില്‍ നിന്നും ദൈവത്തിനായി സമര്‍പ്പിക്കുന്നതും ആരാധനയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.

ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ദൈവത്തെ ആരാധിക്കുവാനായി, തിരുവത്താഴ ശുശ്രുഷയോടുള്ള ബന്ധത്തില്‍, സഭയായി കൂടിവരുന്നതില്‍ ഒഴികെ മറ്റൊരു കൂടിവരവിലും അതായത്,  പ്രാര്‍ത്ഥനായോഗത്തിലോ ബൈബിള്‍ക്ലാസിലോ സുവിശേഷ യോഗങ്ങളിലോ ഒന്നും നമ്മുടെ സ്ഥലം സഭകള്‍ സ്തോത്രകാഴ്ച എടുക്കാറില്ല എന്നത് തന്നെ ദൈവവചനത്തിന്‍റെ മാതൃകയാണ്. ഒരു തരത്തിലുള്ള നിര്‍ബന്ധിത പിരിവുകളും നമ്മുടെ സ്ഥലം സഭകളില്‍ ഇല്ലല്ലോ. അതില്‍ നാം അഭിമാനം ഉള്ളവരും ആണ്. എന്നാല്‍ സണ്‍‌ഡേ സ്കൂള്‍ കുട്ടികളില്‍ നിന്നു പോലും സ്തോത്രകാഴ്ച എടുക്കുന്ന ഇതര സഭാ വിഭാഗങ്ങളുണ്ട്. കര്‍ത്താവിന്നായി കൊടുക്കുന്നതില്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതിന്നാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ന്യായീകരിച്ച് പറയുന്നത്.

വിശുദ്ധനായ ദൈവത്തെ ആരാധിക്കുവാന്‍ വിശുദ്ധന്മാര്‍ക്കു മാത്രമേ കഴിയുകയുള്ളൂ. രക്ഷിക്കപ്പെട്ട്, പുതിയനിയമ കല്പനകള്‍ അനുസരിച്ച്, വിശുദ്ധന്മാരോടോന്നിച്ചു സ്ഥലം സഭയായി ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് (സഭാ കൂടയ്മയില്‍ ഉള്ളവര്‍ക്ക്) മാത്രമേ ദൈവസന്നിധിയില്‍ വിശുദ്ധയാഗം കഴിക്കുവാന്‍ പുതിയനിയമം പഠിപ്പിക്കുന്നുള്ളൂ. ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്നത്, ആത്മീയവും ഭൗതീകവുമായ എല്ലാ യാഗങ്ങളും, ദൈവത്തിനു വിശുദ്ധമായിരിക്കണം. സ്ഥലം സഭകളില്‍ എടുക്കുന്ന സ്തോത്രകാഴ്ച ദൈവസന്നിധിയില്‍ വിശുദ്ധ യാഗമായി ദൈവം കണക്കിടുന്നുവെങ്കില്‍, തീര്‍ച്ചയായും നാം മനസ്സിലാക്കേണ്ട വസ്തുതയെന്നത്, ആ വിശുദ്ധ യാഗാര്‍പ്പണത്തിലുള്ള പങ്ക് ഓരോ വിശുദ്ധന്മാര്‍ക്കുമായിരിക്കണം. അതായത്, രക്ഷിക്കപ്പെടാത്ത വക്തികള്‍, മുതിര്‍ന്നയാളായാലും കുട്ടികളായാലും, സ്ഥലം സഭയില്‍ എടുക്കുന്ന സ്തോത്രകാഴ്ചയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് അഭികാമ്യമായിട്ടുള്ളത്.

യേശുക്രിസ്തുവിനെ കര്‍ത്താവും രക്ഷിതാവുമായി ജീവിതത്തില്‍ സ്വീകരിക്കാത്ത ഒരാള്‍ക്കും ദൈവത്തിനു പ്രസാദകരമായ നിലയില്‍ ഒന്നും കൊടുക്കുവാന്‍ കഴിയില്ല. ” ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്‌;……” എന്ന് സദൃശ്യവാക്യങ്ങള്‍ 15- ന്‍റെ 8 -ല്‍ പറയുന്നു. പഴയനിയമത്തില്‍ ‘ദുഷ്ടന്മാര്‍’ (wicked men) എന്ന് പറഞ്ഞിരിക്കുന്ന ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ് പുതിയനിയമപ്രകാരമുള്ള ‘രക്ഷിക്കപ്പെടാത്ത’ എല്ലാവരും. എന്തുകൊണ്ടാണ് ഇവരുടെ യാഗത്തില്‍ ദൈവം പ്രസാദിക്കാതിരിക്കുന്നത്‌..? സദൃ.21 : 27 – ല്‍ അതിന്നുള്ള കാരണവും ഉണ്ട്. അവിടെ നാം വായിക്കുന്നത്,’ ദുരാന്തരത്തോടെ അര്‍പ്പിച്ചാല്‍’ ( with a wicked mind ) എന്നാണ്. അതായത്, ദുഷ്ടത നിറഞ്ഞ ഹൃദയത്തോടെ എന്നര്‍ത്ഥം. ദുഷ്ടതക്ക് കാരണം പാപമാണ്. പാപം വസിക്കുന്നിടത്ത് ദുഷ്ടത കൊടികുത്തി വാഴും. രക്ഷിക്കപ്പെടാത്ത ഒരാളുടെ മനസ്സ് എന്നത് പാപപങ്കിലമാണ്. പാപത്തോടുകൂടി ദൈവത്തിനു യാഗം കഴിക്കാന്‍ കഴിയില്ല. പാപിയായ, രക്ഷിക്കപ്പെടാത്ത ഒരാള്‍ ദൈവസന്നിധിയില്‍ എടുക്കുന്ന വിശുദ്ധയാഗമായ സ്തോത്രകാഴ്ചയില്‍ പങ്കാളിയാകുന്നു എന്ന് വരികില്‍ ആ യാഗാര്‍പ്പണം എങ്ങനെ വിശുദ്ധമായി തീരും?

തിരുനാമം നിമിത്തം ജാതികളോട് ഒന്നും വാങ്ങിയില്ല എന്ന് യോഹന്നാന്‍ എഴുതിയ ലേഖനം ഏഴാം വാക്യത്തില്‍ നാം വായിക്കുന്നു.

ദൈവനാമമഹത്വത്തിന്നായി ദൈവജനമാണ് നല്‍കേണ്ടത്. ദൈവത്തിനു വേണ്ടത് തന്‍റെ മക്കള്‍ നല്‍കുന്നതാണ്. ദൈവം ആഗ്രഹിക്കുന്നതും തന്റെ മക്കളില്‍ നിന്നും മാത്രമാണ്. നാം സഭയായി ദൈവസന്നിധിയില്‍ എടുക്കുന്ന ശേഖരണത്തില്‍ ദൈവമക്കളുടെതല്ലാത്തത് ഉണ്ടോ എന്ന് ശോധന ചെയ്യേണ്ടിയിരിക്കുന്നു.

ദൈവത്തിന്നായി അര്‍പ്പിക്കപ്പെടുന്ന യാഗങ്ങള്‍ വിശുദ്ധമായിരിപ്പാന്‍ ഇടയാകട്ടെ. സ്ഥലംസഭകളില്‍ എടുക്കുന്ന സ്തോത്രകാഴ്ച വിശുദ്ധ യാഗമായി കണ്ടുകൊണ്ട്‌, അതില്‍ വിശുദ്ധിയോടെ പങ്കെടുത്തുകൊണ്ട്, ഓരോ വിശ്വാസികളും വ്യക്തിപരമായും സഭയായോരുമിച്ചും പൌരോഹിത്യ ശുശ്രുഷ നിവര്‍ത്തിക്കണം. സ്തോത്രകാഴ്ചയിലേക്ക് കൊടുക്കുന്നതും കൊടുക്കുന്നവരും വിശുദ്ധമായിരിപ്പാന്‍ ഇടയാകണം. ദൈവസന്നിധിയില്‍ സുഗ്രാഹ്യമായ യാഗമായി, ദൈവം പ്രസാദിക്കുന്ന വിശുദ്ധ ആരാധനയായി കര്‍തൃദിവസം സഭകളില്‍ എടുക്കുന്ന ധനശേഖരണം (സ്തോത്രകാഴ്ച) ആയിരിക്കട്ടെ. അപ്പോസ്തലന്മാര്‍ കാട്ടിത്തന്ന മാതൃകയാണിത്. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അപ്പം നുറുക്കുവാന്‍ കൂടിവന്നതിനോടൊപ്പം സ്തോത്രകാഴ്ച ശേഖരണവും ആദിമസഭകളില്‍ ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാര്‍ അതേ മാതൃക സ്വീകരിച്ച് അത് അനുവര്‍ത്തിച്ചുപോന്നു. ഈ കാലഘട്ടത്തിലും നമ്മുടെ സ്ഥലം സഭകള്‍ ആ രീതി തന്നെ പിന്തുടരുന്നു. തുടര്‍ന്നും, സ്ഥലം സഭയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച് ദൈവനാമമഹത്വത്തിന്നായി നില്‍ക്കുവാന്‍ ദൈവം നമ്മെ ധാരാളമായി സഹായിക്കട്ടെ.