‘സഭായോഗങ്ങളില്‍ സഹോദരിമാര്‍ തല മൂടണമോ?’ എന്ന വിഷയത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ ഈ നാളുകളില്‍ നടക്കുന്നുണ്ട്. സഭ ക്രിസ്തുവിനും സ്ത്രീ പുരുഷനും കീഴടങ്ങിയിരിക്കുന്നതിനെ കാണിക്കാന്‍ തന്നിരിക്കുന്ന രണ്ടു അടയാളങ്ങള്‍ ആണ് നീട്ടിയ മുടിയും, മൂടിയ തലയും. ഇത് അധീനതയുടെ പ്രത്യക്ഷ ലക്ഷണമാണ്.
“നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ? (1 കൊരിന്ത്യര്‍ 11:13) “മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതു പോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.” (1കൊരിന്ത്യര്‍ 11:5-6) ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.(1കൊരിന്ത്യര്‍ 11:10).
സഭ ക്രിസ്തുവില്‍ കീഴടങ്ങുന്നതിനെ ചിത്രീകരിക്കുന്നതിനുള്ള പദവിയാണ് സഹോദരിമാര്‍ക്ക് ലഭിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയാല്‍ മാന്യമായ മൂടുപടം (Head Covering) സന്തോഷത്തോടെ ധരിക്കാന്‍ അവര്‍ക്ക് സാധിക്കും.
വിശ്വാസ സത്യങ്ങളോടുള്ള ബന്ധത്തില്‍ ‘അറിവില്ലാത്തവര്‍’ എങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള ‘വിശ്വാസികളെ’ കാണുവാന്‍ കഴിയും.
1. അനുസരണമുള്ളവര്‍ – സത്യം പഠിക്കുവാനും മനസിലാക്കുവാനും അതിനനുസരിച്ച് ജീവിതം ദൈവനാമമഹത്വത്തിനായി പ്രയോജനപ്പെടുത്തുവാനും മനസൊരുക്കമുള്ളവര്‍ (teachable)
2. അവഗണിക്കുന്നവര്‍ – ദൈവ വചനം എന്ത് പഠിപ്പിക്കുന്നു എന്നറിഞ്ഞിട്ടും അതിനെ ഗൌനിക്കാത്തവര്‍ (Neglect)
3. മറുതലിക്കുന്നവര്‍ – ദൈവവചന പഠിപ്പിക്കലുകള്‍ വിശ്വസിക്കാത്തവര്‍, അറിഞ്ഞാല്‍ തന്നെയും അനുസരിക്കാത്തവര്‍ (rebellious).
ആത്മീയസത്യങ്ങള്‍ പഠിച്ച് അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
1 കൊരിന്ത്യര്‍ 11:1-6 വരെയുള്ള ഭാഗങ്ങള്‍., “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ
നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു. എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.”
ഈ പറയുന്ന ഭാഗത്ത് മൂടുപടം ഇടണമെന്നാണോ, അതോ മുടി തന്നെയും മൂടുപടം ആയിരിക്കുന്നു എന്നാണോ പറയുന്നത്?
സഹോദരിമാര്‍ സഭായോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ യോഗ്യമായ തരത്തിലുള്ള വസ്ത്രമാണ് സ്വീകരിക്കേണ്ടതെന്നു അപ്പോസ്തലനായ പൗലോസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലിംഗ, ജാതി, പ്രായ വ്യത്യാസം ഇല്ലാതെ എല്ലാ വിശ്വാസികളും ക്രിസ്തുവില്‍ ഒന്നാണെന്ന് അപ്പോസ്തലന്‍ പഠിപ്പിച്ചിരുന്നു. “അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാത്യര്‍ 3:28) യേശു ക്രിസ്തുവിലുള്ള സ്വാതന്ത്യം സ്ത്രീ പുരുഷ സമത്വത്തിന്റെ അടിസ്ഥാനമായി വ്യാഖ്യാനിച്ചുകൊണ്ട് പുരുഷന്മാരെ പോലെതന്നെ സ്ത്രീകളും സഭായോഗങ്ങളില്‍ പങ്കെടുത്തിരുന്ന ഒരു സാഹചര്യത്തിലാണ് താന്‍ ഇത് പറയുവാന്‍ കാരണമായി തീര്‍ന്നത്. ഈ സാഹചര്യം പൗലോസ് അപ്പോസ്തലന്റെ ഉപദേശത്തിനും, കൊരിന്ത് സഭയോടുള്ള ശാസനത്തിനും വഴിയൊരുക്കി. ഇന്ന് സ്ത്രീ പുരുഷ സമത്വം ഒരളവില്‍ (വസ്ത്രധാരണം, സഭയില്‍ സ്ത്രീ മൌനമല്ലാത്ത സന്ദര്‍ഭങ്ങള്‍ ) കാണുന്നതോടൊപ്പം ‘യഹൂദനും യവനനും ദാസനും സ്വതന്ത്രനും’ (ജോലി, പഠനം, പണം, കുടുംബം തുടങ്ങിയ മേഖലകളില്‍ ) എന്ന രീതിയിലുള്ള തരം തിരിവുകള്‍) ചുരുക്കം ചില വേര്‍പെട്ട സഭകളില്‍ പ്രകടമാണ്. മൂടുപടം എന്ന ഉപദേശ സത്യത്തിന്റെ ചില ചിന്തകള്‍ ഇവിടെ കുറിക്കട്ടെ.
യേശുക്രിസ്തുവിന്‍റെ സുവിശേഷം നിമിത്തം സമൂഹത്തില്‍ ആത്മീകവും, സാമൂഹീകവുമായ ഉന്നത പദവി സ്ത്രീയ്ക്ക് ലഭിച്ചു. തന്മൂലം കൊരിന്ത്യ സ്ത്രീകളില്‍ ചിലര്‍ എല്ലാറ്റിലും തങ്ങള്‍ പുരുഷന്മാരോട് തുല്യരാണ് എന്ന് ചിന്തിച്ചുപോയി. എന്നാല്‍ എവിടെയും സഭായോഗത്തില്‍ സ്ത്രീകള്‍ അനുവര്‍ത്തിക്കേണ്ട പ്രമാണം ഇവിടെ അപ്പോസ്തലന്‍ സ്ഥാപിക്കുന്നു.
മൂടുപടം എന്ന വാക്കിന്റെ അര്‍ത്ഥം എന്ത് ?
പൌലോസിന്റെ കാലത്തു സ്ത്രീകള്‍ മൂടുപടം അണിഞ്ഞിരുന്നു. ഈ ഭാഗത്ത് പറയുന്ന മൂടുപടം തലമുടിയെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ പറയാറുണ്ട്. ഈ ഭാഗത്തെ നാലാം വാക്യം നോക്കാം. “മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു”. മൂടുപടം എന്നത് മുടിയെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ തലയില്‍ മുടിയുമായി പ്രസംഗിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന എല്ലാ
പുരുഷന്മാരും തന്‍റെ തലയായ ക്രിസ്തുവിനെ അപമാനിക്കുകയാണ്. അതുകൊണ്ട് കഷണ്ടിക്കാരനോ, മൊട്ടത്തലയനോ മാത്രമേ പ്രസംഗിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യാന്‍ കഴികയുള്ളൂ എന്നുവരും. ഈ ഭാഗത്ത് പറയുന്ന മൂടുപടം സൗകര്യം പോലെ ഇടുകയോ എടുക്കകയോ ചെയ്യുന്ന ഒന്നായിട്ടാണ് പറഞ്ഞിരിക്കുന്നത്. മൂടുപടം എന്നത് തലമുടിയെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അവനു ഇടുവാനും എടുക്കുവാനും കഴിയുന്ന തരത്തിലുള്ള കൃത്രിമകേശം ആവശ്യമായിരുന്നു.
എന്നാല്‍ 1 കൊരിന്ത്യര്‍ 11:15 – ല്‍ ”സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?” എന്ന് വായിക്കുന്നുണ്ട്. മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ട് എന്ന പ്രയോഗം എന്തെന്ന് ചോദിച്ചേക്കാം. തുടര്‍ന്ന് പ്രകൃതി നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? എന്ന് പറയുന്നത് ശ്രദ്ധിക്കുക. ഇവിടെ പ്രകൃതി പഠിപ്പിക്കുന്ന പ്രധാന സംഗതി സ്ത്രീ മൂടുപടം ഇടണം അഥവാ തല മൂടണം എന്നതാണ്. സ്ത്രീയുടെ സമ്മതം കൂടാതെ തന്നെ പ്രകൃതി നീണ്ട മുടികൊണ്ട് അവളെ മാതൃകയാക്കുമ്പോള്‍ അവള്‍ സ്വമനസാലെ പ്രാവര്‍ത്തീകമാക്കിക്കൊണ്ട് തലമൂടണം. അതാണ് ഒരു സ്ത്രീയെ സംബന്ധിച്ച ദൈവഹിതം.
മാന്യമായ മൂടുപടം (Head Covering) ധരിക്കുന്നതിനു പകരം, തല മൂടാതെ സഭായോഗത്തിന് വരുന്നവരും, വളരെ ലോലമായ നെറ്റുകള്‍ ഒക്കെ ഉപയോഗിച്ച് ‘കേശാലങ്കാര പ്രദര്‍ശനത്തിനു’ വരുന്നവരും നമ്മുടെ ഇടയില്‍ കൂടിവരുന്നു. സ്ഥലം സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവാഹ വേദികളില്‍ ‘മണവാട്ടി’ ഉപയോഗിക്കുന്ന മൂടുപടം (Head Covering) ദൈവ വചനത്തിന്റെയും മാന്യതയുടെയും എല്ലാ അതിര്‍ വരമ്പുകളും കടന്നു പോകുന്നു… സഭാകൂടിവരവുകളില്‍ സഭയുടെ കാന്തനായ കര്‍ത്താവ് മാത്രമായിരിക്കട്ടെ ഉയര്‍ന്നിരിക്കുന്നത്….വചനസത്യങ്ങളോട് ഏറ്റവും വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ കഴിയട്ടെ…
ഈ വിഷയത്തില്‍ കൂടുതല്‍ അറിവുകള്‍ മൂടുപടം (Head Covering) എന്ന തലക്കെട്ടില്‍ സഭാസത്യത്തില്‍ ഞങ്ങള്‍ എഴുതുന്നതാണ്.


