സംഭരണശാല

‘ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം’ സവിശേഷമായിരിക്കുന്നത് എന്തുകൊണ്ട്?

ന്യായപ്രമാണം അനുശാസിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസം (The seventh day of the week) ശബ്ബത്ത് ആചരിക്കണമെന്നതായിരുന്നു. എന്നാല്‍  ഇന്ന് വിശ്വാസികള്‍, ന്യായപ്രമാണത്തിന്‍ കീഴിലല്ല. കൃപയുടെ പ്രമാണമാണ്‌ ഇന്ന് ദൈവജനത്തിനു ആധാരം. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍ത്താവിന്നായി വേര്‍തിരിക്കണമെന്നത് അപ്പോസ്തലന്മാരാല്‍ സ്ഥാപിതമായ മാതൃകയാണ്. വിശുദ്ധ തിരുവെഴുത്തില്‍ അപ്പോസ്തലന്മാരാല്‍ വിരചിതമായ വിലപ്പെട്ട ഒരു സഭാസത്യമാണ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ദൈവജനം സഭയായി കൂടിവരണമെന്നുള്ളത്. ശബ്ബത്തിനെ വിശുദ്ധീകരിക്കണമെന്ന് ന്യായപ്രമാണത്തില്‍ കല്പ്പിച്ചിരിക്കുന്നതുപോലെ, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ പുതിയനിയമ വിശ്വാസികള്‍ വിശുദ്ധീകരിച്ചു ആചരിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തു കല്പ്പനയൊന്നും നല്‍കിയിട്ടില്ല. എന്നിരുന്നാലും, ആഴ്ചവട്ടത്തിന്റെ പ്രാരംഭ ദിവസം പുതിയനിയമ സഭയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. തിരുവചനം വളരെ വ്യക്തമായി അത് മനസ്സിലാക്കി തരുന്നുണ്ട്. പ്രധാനമായും മൂന്നു നിലകളില്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു.

ഒന്നാമതായി, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഈ ദിവസത്തെ പ്രാധാന്യമേറിയതാക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു മരണത്തെ തോല്പ്പിച്ച്, കല്ലറയെ ഭേദിച്ച് ഉയിര്‍ത്തെഴുന്നേറ്റത് ആഴ്ചയുടെ ഒന്നാം ദിവസം തന്നെയാണെന്ന് തിരുവചനത്തിലെ നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് (മത്തായി.28:1, മര്‍ക്കോസ്.16:2, ലൂക്കോസ് 24:1, യോഹ.20:1). സകല  മാനവജാതിക്കും വേണ്ടി കര്‍ത്താവ്‌ ചെയ്ത വീണ്ടെടുപ്പിന്‍ വേലയുടെ നിവര്‍ത്തീകരണത്തിന്റെ പൂര്‍ത്തീകരണമാണ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം നടന്ന ഉയിര്‍പ്പിന്‍ സംഭവം.

രണ്ടാമതായി, പരിശുദ്ധാത്മാവ് എന്ന ആദ്യ ദാനത്തോടുള്ള  ബന്ധത്തില്‍ ഒന്നാം ദിനത്തിന്‍റെ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ കഴിയും. യഹോവ മോശെ മുഖാന്തരം യിസ്രായേല്‍മക്കള്‍ക്ക്‌ നല്‍കിയ ന്യായപ്രമാണത്തിലൂടെ യിസ്രായേല്‍ ആചരിക്കേണ്ടതായിട്ട് നല്‍കിയ ഉത്സവങ്ങളില്‍ ഒന്നാണ് ആദ്യഫല പെരുന്നാള്‍ (Feast of First fruits ). വിളവെടുക്കുമ്പോള്‍ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവന്ന് യഹോവയ്ക്കായി സമര്‍പ്പിക്കണമെന്ന് ന്യായപ്രമാണം അനുശാസിക്കുന്നു (ലേവ്യ.23:10). കര്‍ത്താവായ യേശുക്രിസ്തു സര്‍വ്വസൃഷ്ടിക്കും ആദ്യജാതനാണ് (കൊലോ.1:15). മരിച്ചവരുടെ ഇടയില്‍നിന്ന് ആദ്യനായി എഴുന്നേറ്റവന്‍ (കൊലോ.1:17), മരിച്ചവരില്‍ ആദ്യജാതന്‍ (വെളി.1:5), ആദ്യഫലമാണ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു. ശബ്ബത്ത്ദിവസം യഹോവയുടെ സന്നിധിയില്‍ ആദ്യഫലമായി കൊണ്ടുവന്ന കറ്റ നീരാജന യാഗമായി അര്‍പ്പിച്ചതിനുശേഷം പിറ്റേന്നാള്‍ തുടങ്ങി ഏഴു ശബ്ബത്ത് കഴിഞ്ഞ്, അതായത്, അമ്പതു ദിവസം കഴിയുമ്പോള്‍ പുതിയധാന്യം കൊണ്ടുള്ള ഭോജനയാഗം യഹോവയ്ക്ക് അര്‍പ്പിക്കണമെന്നായിരുന്നു ന്യായപ്രമാണം അനുശാസിച്ചിരുന്നത് (ലേവ്യ.23:11,16). ശബ്ബത്ത് കഴിഞ്ഞ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കല്‍ എത്തിയ പ്രിയപ്പെട്ടവര്‍ കണ്ടത് യേശുകര്‍ത്താവിന്‍റെ ശൂന്യമായ കല്ലറയായിരുന്നു. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റതിന്നുശേഷം അമ്പതു ദിവസം പിന്നിട്ടനാള്‍, അതായത് പെന്തക്കോസ്ത് നാളില്‍ (day of Pentecost was fully come), ഒരുമിച്ചുകൂടിയിരുന്നവരില്‍ പരിശുദ്ധാത്മാവ് കടന്നുവന്നു. പരിശുദ്ധാത്മാവ് എന്ന ദാനം ആദ്യമായി വിശ്വാസികളില്‍ പകര്‍ന്നു ലഭിച്ചത് മറ്റൊരു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനമായ പെന്തെക്കോസ്ത് നാളിലാണ് . ഈ അനുഭവം സഭയുടെ രൂപീകരണത്തിനു മുഖാന്തരമായി തീര്‍ന്നു.

യേശുക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പ്പിനോടുള്ള ബന്ധത്തിലും വീണ്ടെടുക്കപ്പെട്ട ജനം പരിശുദ്ധാത്മാവ് നിറഞ്ഞവരായിത്തീര്‍ന്ന അനുഭവത്തോടുള്ള നിലയിലും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം നിസ്തുല്യമേറിയതാണെന്ന് നാം കണ്ടുകഴിഞ്ഞു. അതോടൊപ്പംതന്നെ, പ്രാദേശികമായ സഭകള്‍ തോറും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം‘ ‘അപ്പം നുറുക്കാന്‍ വിശ്വാസികള്‍ കൂടിവരുന്ന മാതൃക ഈ ദിവസത്തെ ഏറ്റവും ശ്രേഷ്ഠമേറിയതാക്കിത്തീര്‍ക്കുന്നു (അപ്പൊ.20:7). ആഴ്ചവട്ടത്തിന്റെ പ്രാരംഭ ദിനം സഭയായി കൂടിവന്ന് കര്‍ത്താവിന്റെ മേശയില്‍ നിന്ന് പങ്കാളികളായിത്തീര്‍ന്നുകൊണ്ട് കര്‍ത്താവ് വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുകയാണ് നാം ചെയ്യുന്നത് (1കൊരി.11:26). വിശ്വാസികള്‍ കൂടിവരുന്ന ഓരോ യോഗങ്ങളിലുമല്ല, മറിച്ച്, തിരുവചനപ്രകാരം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം സഭ കൂടിവരുമ്പോഴാണ് സഭയില്‍ സ്തോത്രകാഴ്ച (Offering) എടുക്കുന്നത്. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ തോറും കര്‍ത്താവിന്റെ വേലയ്ക്കായിട്ടുള്ള ഒരു ധനശേഖരണം സഭയായി സ്വരൂപിക്കേണ്ടതാണ്.തനിക്ക് കഴിവുള്ളതുപോലെ ഓരോ വിശ്വാസിയും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം എടുക്കുന്ന ധനശേഖരണത്തിന്നായി കൊടുക്കേണ്ടതാണ് (1 കൊരി.16:2). യഹോവ യിസ്രായേലിന്നും സമാനമായ കല്പന കൊടുത്തിരുന്നു. പെന്തെക്കോസ്ത് നാളില്‍, അതായത്, വാരോല്സവത്തില്‍ (Feast of weeks) യഹോവ അനുഗ്രഹിച്ചതിന്നുതക്കവണ്ണം സ്വമേധാദാനങ്ങളെ യഹോവയ്ക്കായി അര്‍പ്പിക്കണമെന്ന ദിവ്യമായ കല്പന യിസ്രായേലിന്നുണ്ടായിരുന്നു (ആവ. 16:10).

ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ദൈവജനത്തെ സംബന്ധിച്ചിടത്തോളം കര്‍തൃദിവസമാണ് (Lord’s day). കേവലം പേരിനാലല്ല കര്‍തൃദിവസമാകുന്നത്, പ്രത്യുത, ദൈവജനത്തിന്റെ പ്രമാണമാണത്. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍ത്താവിന്നായിതന്നെ വേര്‍തിരിക്കണം. കര്‍തൃദിവസം മറ്റ്ദിവസങ്ങളില്‍നിന്നും എല്ലാ അര്‍ത്ഥത്തിലും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു എന്നത് നമ്മുടെ ജീവിതംകൊണ്ട് നാം തെളിയിക്കണം. കര്‍തൃദിവസത്തെ ഏറ്റവും സവിശേഷമായി കണ്ടുകൊണ്ട്‌, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ കര്‍ത്താവിന്നായി മാനിച്ചുകൊണ്ട്, അനുഗ്രഹിക്കപ്പെട്ട സഭാജീവിതം നയിച്ച്‌, ക്രിസ്തീയജീവിതം ധന്യമാക്കി തീര്‍ക്കുവാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ…..

ഗ്രഹപ്രവേശനം (House Warming) – പാലുകാച്ചും, നാടമുറിക്കലും !!!

”യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്കു അവകാശമായി തെരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്” (സങ്കീ.33:12). ”ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുക്കയില്ല” (സങ്കീ.91:10). ”അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത് (കൊലോ.2:16). ”ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്ക് തിരിഞ്ഞ് അവയ്ക്ക് പുതുതായി അടിമപ്പെടുവാന്‍ ഇച്ചിക്കുന്നത്‌ എങ്ങനെ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും വര്‍ഷങ്ങളും പ്രമാണിക്കുന്നു” (ഗലാത്യ.4:9,10).

വലിയവനായ ദൈവം വാഗ്ദത്തങ്ങളും അതോടൊപ്പം മുന്നറിയുപ്പുകളും ദൈവവചനത്തിലൂടെ നമുക്കായി നല്‍കിയിട്ടുണ്ട്. കര്‍ത്താവിന്നായി വിളിച്ചു വേര്‍തിരിക്കപ്പെട്ട ദൈവജനം, ലോകത്തില്‍നിന്നും ലോകത്തിന്‍റെ കാലഗതിയില്‍നിന്നും വേര്‍പെട്ടവരാണ്. ഇപ്പോള്‍ കര്‍ത്താവില്‍ അവര്‍ വെളിച്ചമാണ്. കര്‍ത്താവിന്നു പ്രസാദമായത് എന്തെന്ന് പരിശോധിച്ചുകൊണ്ട്‌, വേര്‍പെട്ട ദൈവജനത്തിന്നു യോഗ്യമായതില്‍, വെളിച്ചത്തിലുള്ളവരായി നടന്നുകൊള്ളണം.

ഗ്രഹപ്രവേശ പാല് കാച്ചലിന്‍റെ കഥ പല തരത്തില്‍ നിലവില്‍ ഉണ്ടെങ്കിലും കൂടുതല്‍ പ്രചാരത്തിലുള്ള കഥ വിശ്വാസികള്‍ അറിഞ്ഞിരിക്കുന്നത്, ഈ ദുരാചാരത്തെ അകറ്റി നിര്‍ത്താന്‍ പ്രയോജനം ആകും എന്ന് കരുതുന്നു, തെക്കെ ഇന്ത്യയിലുള്ള ഹൈന്ദവ മതക്കാര്‍ ആണ് കൂടുതലായി പാല് കാച്ചല്‍ കര്‍മം നടത്താറുള്ളത്. അവരുടെ ദൈവമായ ഗണപതിയെ പ്രസാദിപ്പിക്കുവാന്‍ ചെയ്യുന്ന ഒരു ആചാരമാണ്, പുതിയ താമസസ്ഥലത്ത് നടത്തുന്ന ഈ പാല് കാച്ചല്‍. പരിപാടി. ആദ്യമായി അടുപ്പു കത്തിക്കല്‍ തുടങ്ങി പാലിന്‍റെ പങ്കു എല്ലാര്ക്കും   കിട്ടുന്നതും മുഹൂര്‍ത്ത സമയവും, കാലവും, കുടുംബത്തിലെ പ്രത്യേക വ്യക്തികളും ഒക്കെ ഈ പ്രവൃത്തിയില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നു. വാടക വീട്ടിലും മറ്റും ആദ്യമായി താമസത്തിന് എത്തുമ്പോള്‍ പാല് കാച്ചല്‍ നടത്താറുണ്ടെങ്കിലും, പുതുതായി പണികഴിപ്പിച്ച ഭവനത്തിലാണ് പാല് കാച്ചല്‍ വളരെ പ്രാധാന്യമായി നടത്താറുള്ളത്. പുതിയ താമസം, പുതിയ ജീവിതത്തെ കുറിക്കുന്നു. പാല് ‘തിളച്ചു തൂകുന്നത്’ സാമ്പത്തീക, ആരോഗ്യ, സന്തോഷ കാര്യങ്ങള്‍ അധികം ഉണ്ടാകുന്നതിനെ കാണിക്കുന്നു. തൂകിയതിനു ശേഷം ‘പാത്രത്തില്‍ അവശേഷിക്കുന്ന പാല്’ കുടുംബത്തിലുള്ള എല്ലാവരും കൂടി കുടിക്കുന്നത് സന്തോഷവും സന്താപവും തുല്യമായി പങ്കിടുന്നതിനെ പ്രധിനിധീകരിക്കുന്നു. പാല് ഗണപതിക്കും മറ്റു ദൈവങ്ങള്‍ക്കും അര്‍പ്പിച്ചതിനു ശേഷം ദൈവപ്രസാദമായി, വന്നു കൂടിയ എല്ലാവര്‍ക്കും പങ്കിടുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം, കിഴക്ക് ഭാഗത്തേക്ക്‌ ആദ്യം പാല് തിളച്ചു തൂകുന്നത് ദൈവത്തിന്‍റെ അനുഗ്രഹത്തിന്‍റെ ദൃഷ്ടാന്തമാണ് എന്നാണ് വയ്പ്. വാസ്തു വിദ്യ പ്രകാരം ‘കിഴക്ക്’ പ്രാധാന്യമുള്ളതാണ്.

വിശ്വാസികള്‍, പുതിയ ഭവനത്തിന്‍റെ പണി കഴിഞ്ഞു അതില്‍ പ്രവേശിക്കുന്നതിനു മുന്‍പുള്ള പ്രാര്‍ത്ഥന, ഇക്കാലങ്ങളില്‍ ‘സ്തോത്ര പ്രാര്‍ത്ഥന’ എന്നതിനു പകരം ‘പാലുകാച്ചെന്നാണ്’ പൊതുവേ അറിയപ്പെടുന്നത്. പുത്തന്‍ പാത്രത്തില്‍ എടുത്ത പാല്‍ പുതിയ ഭവനത്തിന്റെ അടുപ്പില്‍ വെച്ചിട്ട് അതൊരു ആത്മീയ ശുശ്രൂഷയുടെ ഭാഗമാക്കി തീ കത്തിക്കുന്ന ചടങ്ങ് ഇക്കാലത്ത് വര്‍ദ്ധിച്ചു വരുന്നു. തുടര്‍ന്ന് പുതിയ അടുപ്പില്‍ കാച്ചിയ പാലിന്റെ ഒരംശം ക്ഷണിക്കപ്പെട്ടവര്‍ക്ക് കൊടുക്കുന്നു!! ഇപ്രകാരമുള്ള ചടങ്ങ് ഇന്ന് വിശ്വാസികളുടെ ഭവനങ്ങളിലും സര്‍വസാധാരണമായിരിക്കുന്നു. കൂടാതെ ഭവന പ്രവേശനത്തിനു മുന്പായി പ്രധാന വാതില്‍ക്കല്‍ കുറുകെ ചുവന്ന നാട (റിബ്ബണ്‍— Ribbon) കെട്ടിയിട്ടു പ്രവേശനത്തിനായി ശുശ്രൂഷകന്‍ കത്രിക കൊണ്ട് മുറിച്ചു പ്രവേശിക്കുന്നതും കണ്ടിട്ടുണ്ട്. മുഹൂര്‍ത്തം എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും അതുമായി ബന്ധപ്പെട്ടു വരുന്ന സമയവും, കാലവും, മറ്റു ക്രമങ്ങളും എല്ലാം തന്നെ ചില ‘വിശ്വാസികളും’ ചെയ്യുന്നു എന്നത് ദു:ഖകരമാണ്. ‘വേര്‍പാട്‌’ ഇല്ലാത്ത വേര്‍പാട്‌ (brethren) കാരുടെ എണ്ണം കൂടിവരുന്നു.

പാലുകാച്ചു എന്ന ചടങ്ങ് ജാതികളില്‍ നിന്ന് പകര്‍ത്തപ്പെട്ട ദുരാചാരമാണ്. വാതില്‍ക്കല്‍ കെട്ടിയിരിക്കുന്ന നാട മുറിച്ചുള്ള പ്രവേശനം ലോകത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് പകര്‍ത്തപ്പെട്ടതാണ്. പുതിയഭവനത്തില്‍ അടുപ്പു കത്തിക്കുന്നതിന് മുന്പായി പ്രാര്‍ത്ഥനയോടൊപ്പം തീ കത്തിച്ചു പാലു കാച്ചി ദൈവത്തെ സ്തുതിക്കുന്നതിന് എന്തേ തെറ്റ്? എല്ലാവരും ഭവനത്തിനു പുറത്തുനിന്ന ശേഷം വാതിലില്‍ കെട്ടിയിരിക്കുന്ന നാട (റിബ്ബണ്‍-Ribbon) ശുശ്രൂഷകന്‍ കത്രികയാല്‍ മുറിച്ച ശേഷം സ്തോത്രത്തോടെ പ്രവേശിക്കുന്നതില്‍ എന്തേ തെറ്റ്? സ്വാഭാവികമായും പല സഹോദരങ്ങളില്‍ നിന്നും, ശുശ്രൂഷ ക്കാരില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളാണിത്. ഇതൊക്കെ ദൈവവചനത്തിനെതിരാണോ എന്നും  ചിന്തിച്ചേക്കാം. ലോകപ്രകാരം തെറ്റൊന്നുമില്ലെങ്കിലും വേര്‍പെട്ട വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. അടുപ്പു കത്തിക്കല്‍ ഒരു ശുശ്രൂഷയായി  പ്രഖ്യാപിച്ചു നടത്തുന്ന ശുശ്രൂഷകരും ഉണ്ട് ആദ്യമായി അടുപ്പുകത്തിച്ചു പാലുകാച്ചുകയോ കാപ്പിയിടുകയോ ആഹാരം പാകം ചെയ്യുകയോ ഒക്കെ വീട്ടുകാര്‍ തന്നെ അവരുടെ ആവശ്യാനുസരണം പ്രാര്‍ത്ഥനയോടെ ചെയ്യട്ടെ. നിലവിളക്ക് കത്തിച്ചു തീ പകരുന്നതും, പാലു കാച്ചുന്നതും, കത്രികയാല്‍ റിബ്ബണ്‍ മുറിച്ചു ആരംഭം കുറിക്കുന്നതും വിശ്വാസികള്‍ക്ക് അനുകരിക്കുവാന്‍ കൊള്ളാവുന്ന മാതൃകയല്ല. വിശ്വാസികള്‍ കര്‍ത്താവിനെയാണ് അനുകരിക്കേണ്ടത്. സഭയായി ഗൃഹപ്രവേശന പ്രാര്‍ത്ഥന നടത്തുമ്പോള്‍ സാധാരണ സ്തോത്ര പ്രാര്‍ത്ഥനപോലെ തന്നെ നടത്തുന്നതാണ് അഭികാമ്യം. ദൈവവചനത്താലും സ്തോത്രത്താലുമാണ് സകലവും ആരംഭം കുറിക്കേണ്ടത്‌…

വേര്‍പെട്ട വിശ്വാസികള്‍ എല്ലാവിധ ദുരാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും വേര്‍പെടണം. യേശുക്രിസ്തുവില്‍ മാത്രം ലക്ഷ്യവും ആശ്രയവും വെച്ചു വിശുദ്ധിയോടെ ജീവിക്കണം.

വിശ്വാസികള്‍ ലോകത്തില്‍ എങ്ങിനെ ആയിരിക്കേണം?

എഫെസ്യര്‍ 5:11 “ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു”

റോമര്‍ 12.1,2 “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ”

2 കൊരിന്ത്യര്‍ 6.16 “ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു”.

പ്രിയ സഹോദരങ്ങളെ, നിങ്ങളോ, നിങ്ങള്‍ക്ക് പ്രിയപ്പെട്ട വിശ്വാസികളോ പുതിയ ഗ്രഹപ്രവേശത്തിന് ഒരുങ്ങുന്നു എങ്കില്‍ ഈ ചിന്തകള്‍ പ്രസ്തുത വിഷയോത്തോടുള്ള ബന്ധത്തില്‍ നിങ്ങള്‍ക്ക് അനുഗ്രഹമാകട്ടെ. സഭാമൂപ്പന്മാരും, ഉപദേഷ്ട്ക്കന്മാരും, സുവിശേഷകന്മാരും തുടങ്ങിയ കാവല്‍ഭടന്മാര്‍, ഇത്തരം അനാചാരങ്ങള്‍ക്ക് കൂട്ട് നില്ക്കരുതേ…

രക്ഷിക്കപ്പെട്ട ഒരു യഥാര്‍ത്ഥ ദൈവപൈതലിന്നു കര്‍തൃമേശ നിഷേധിക്കുന്നത് ശരിയാണോ?

സഭയിലേക്ക്, പ്രത്യേകിച്ച്, കര്‍ത്തൃമേശ ആചരിക്കുന്ന യോഗത്തിലേക്ക് കടന്നുവരുന്ന ഒരു വിശ്വാസിക്ക് കര്‍ത്തൃമേശ നിഷേധിക്കുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കുന്നതിന്ന് മുന്‍പ് പല  മാനദണ്ടങ്ങളും മുഖവിലക്കെടുക്കേണ്ടതുണ്ട്. കടന്നുവരുന്ന എല്ലാവരേയും തിരുവത്താഴത്തിലേക്കും അങ്ങനെ സഭാകൂട്ടായ്മയിലേക്കും സ്വീകരിക്കുന്നതും സ്വീകരിക്കേണ്ടതും വലിയ മഹാമനസ്കതയോടെ ചെയ്യുന്ന ഒരു കാര്യമാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. വാസ്തവത്തില്‍, അത് തിരുവചനാടിസ്ഥാനമായതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. നേരെമറിച്ച്, മറ്റുചില വിശ്വാസികളുണ്ട്. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ആത്മീയതയും ദൈവീകതയും പുലര്‍ത്തുന്നവരാകയാല്‍, തങ്ങളുടെ ദൃഷ്ടിയില്‍ തങ്ങളേക്കാള്‍ നിലവാരത്തില്‍ താണവരുമായി കൂട്ടായ്മ ആഗ്രഹിക്കാത്തതുകൊണ്ട് അവരുമായി  കര്‍ത്തൃമേശ ആചരിക്കുന്നതിന്നു ഈ പ്രിയപ്പെട്ടവര്‍ തയ്യാറല്ല. ഇതും ശരിയായ പ്രമാണമല്ല. നാം നിനക്കുന്നതിലും വിചാരിക്കുന്നതിലും ഉയര്‍ന്ന നിലവാരത്തില്‍ കര്‍ത്താവിന്നോട് അര്‍പ്പണവും വിശ്വസ്തതയും പാലിച്ചു ജീവിക്കുന്ന ധാരാളം വിശ്വാസികള്‍ ഇതര ക്രിസ്തീയസഭാവിഭാഗങ്ങളില്‍ ഉണ്ടെന്നുള്ളത് നാം മനസ്സിലാക്കുകയും അങ്ങീകരിക്കുകയും ചെയ്യേണ്ട വസ്തുത തന്നെയാണ്. എന്നിരുന്നാല്‍ തന്നെയും, സ്ഥലംസഭയിലെക്കുള്ള സ്വീകരണം (Reception to an Assembly ) എന്നത് വചനപ്രകാരം തികച്ചും  ഗൌരവമേറിയതാണ്. ഒരു ദിശയിലേക്ക് മാത്രമായിട്ടുള്ള ഒരു ക്രമീകരണമല്ല ഇത്. അതായത്, സ്ഥലംസഭ ഒരു വിശ്വാസിയെ സഭാകൂട്ടായ്മയിലേക്ക്, സഭയിലേക്ക് സ്വീകരിക്കുന്നതുപോലെ തന്നെ, അതോടൊപ്പം, ആ വിശ്വാസി ആ സ്ഥലംസഭയെ, സഭയുടെ വിശ്വാസങ്ങളെ, പ്രമാണങ്ങളെ ഒക്കെ സര്‍വ്വാത്മനാ അംഗീകരിച്ചു സ്വീകരിക്കണം. ആ ബന്ധത്തില്‍ ആയിരിക്കുന്ന അവസ്ഥയാണ് വിശ്വാസി സഭാകൂട്ടായ്മയിലായിരിക്കുന്നു എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.

ഒരു സഭ  ഒരു വിശ്വാസിക്ക് കര്‍ത്തൃമേശ നിഷേധിക്കുന്നത് പല കാരണവും കൊണ്ടായിരിക്കാം. കര്‍ത്തൃമേശ നിഷേധിക്കുന്നതിന്റെ കാരണവും അതിന്‍റെ യാഥാര്‍ഥ്യത്തേയും വിലയിരുത്തിയിട്ടുവേണം കര്‍ത്തൃമേശ നിഷേധിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് ന്യായീകരിക്കേണ്ടത്. തിരുവത്താഴത്തില്‍നിന്നും പങ്കെടുക്കുന്നത് അനുവദിക്കാതിരിക്കുന്ന ചില സന്ദര്‍ഭങ്ങളും കാരണങ്ങളും നമുക്ക് ചിന്തിക്കാം.

സഭയ്ക്ക് പരിചയമില്ലാത്ത ഒരു വിശ്വാസി തിരുവത്താഴയോഗത്തില്‍ കടന്നുവരുമ്പോള്‍   

ഒരു ദൈവപൈതല്‍ എന്ന നിലയില്‍ ഒരു വിശ്വാസിയെ സ്നേഹിക്കുവാനും സൌമ്യതയോടും സന്തോഷത്തോടുംകൂടെ അവരോടു ഇടപെടുവാനും ഓരോ ദൈവജനത്തിനും ആത്മീയബന്ധവും ഉത്തരവാദിത്തവുമുണ്ട്. എന്നാല്‍, സ്ഥലംസഭയിലേക്ക് സഭയ്ക്ക് പരിചയമില്ലാത്ത, യാതൊരു അറിവുമില്ലാത്ത ഒരു വിശ്വാസി പുതുതായി കടന്നുവരുമ്പോള്‍, ആ വിശ്വാസി ഒരു യഥാര്‍ത്ഥ ദൈവപൈതല്‍ തന്നെയെന്ന് സഭയ്ക്ക് എങ്ങനെ തിരിച്ചറിയുവാന്‍ കഴിയും? സത്യമായും രക്ഷിക്കപ്പെട്ട, ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന, ഉപദേശത്തില്‍ നിശ്ചയമുള്ള എല്ലാവരേയും കൂട്ടായ്മാബന്ധത്തിലേക്ക് സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന പ്രിയപ്പെട്ടവര്‍ സ്ഥലംസഭകളിലുണ്ട്. പക്ഷേ, തികച്ചും അപരിചിതനായ  അല്ലെങ്കില്‍ പുതുതായി, (ആദ്യമായി) സഭാഹാളിലേക്ക് കടന്നുവരുന്ന ഒരു വ്യക്തി ആത്മീയനായ ഒരു യഥാര്‍ത്ഥ വിശ്വാസി തന്നെയെന്ന് വ്യക്തമാക്കുവാന്‍ ഈ പ്രിയപ്പെട്ടവര്‍ക്ക് സാധിക്കാറില്ല. മത്തായി. 7 : 20 – ല്‍ വായിക്കുന്നത്, ” ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും” എന്നാണ്. ജീവിതത്തിലെ പ്രവൃത്തികളാണ് യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തുന്നത്. തിരിച്ചറിയുവാന്‍ കഴിയണമെങ്കില്‍ ഒരാളെ അടുത്തറിയണം. സഭ അറിയുന്ന, സഭക്ക് പരിചയപ്പെടുത്തി ലഭിക്കുന്ന ഒരു വിശ്വാസിക്ക് മാത്രമേ  സഭയിലെ തിരുവത്താഴശുശ്രുഷയില്‍ പങ്കാളിയാകാന്‍ കഴിയുകയുള്ളൂ.

തിരുവത്താഴത്തില്‍ പങ്കുകൊള്ളുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന, സഭയ്ക്ക് ഒരു നിലയിലും പരിചയമില്ലാത്ത  വ്യക്തിയെ സംബന്ധിച്ച്, ഈ കര്‍ത്തൃദിവസം ഒഴികെ മറ്റ് അമ്പത്തിയൊന്നു ആഴ്ചകളിലും താന്‍ എവിടെ, എങ്ങനെ, ആയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് സ്ഥലംസഭയ്ക്ക് നേടിയെടുക്കുവാന്‍ കഴിയുന്നതല്ല. തിരുവത്താഴം നിരസിക്കുന്നതിന്നു ഇതൊരു കാരണമാണ്. അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു (continued steadfastly ) എന്ന ഉപദേശസംഹിതയുടെ, അപ്പോസ്തലീക മാതൃകയുടെ പ്രസക്തി ഇത്തരുണത്തിലാണ് കൂടുതല്‍ തെളിവായി വരുന്നത്. കര്‍ത്തൃമേശ ആചരണം വ്യക്തിപരമായ നിലയിലല്ല കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. പ്രത്യുത, സഭയ്ക്കായിട്ട് കര്‍ത്താവ് നല്‍കിയ അനുഷ്ടാനമാണ് കര്‍ത്തൃമേശ. വ്യക്തിപരമെന്നതിലുപരി, സഭയ്ക്കാണ്‌ ഈ വിഷയത്തില്‍ വലിയ പ്രാഗത്ഭ്യം ഉണ്ടായിരിക്കേണ്ടത്. പുതിയനിയമം അത് വളരെ വ്യക്തമായി വെളിപ്പെടുത്തുന്നു. തിരുവത്താഴത്തില്‍ അംശിയായിത്തീരുന്ന ഒരു വിശ്വാസി കേവലം അപ്പവീഞ്ഞില്‍നിന്നും പങ്കാളിയാകുന്നു എന്നതിലുപരി സഭ ഒരുക്കിയിരിക്കുന്ന കൂട്ടായ്മയുടെ വലയത്തില്‍ പങ്കാളിയായിത്തീരുന്നു എന്ന സത്യമാണ് നാം  മനസ്സിലാക്കേണ്ടത്. സഭയുമായിട്ടുള്ള കൂട്ടായ്മയെന്നത് തുടര്‍മാനമായി ചെയ്തുപോരേണ്ടതാണ്. എല്ലാ ആഴ്ചകളിലും, എല്ലാ ദിവസങ്ങളിലും നിലനിന്നുപോരേണ്ട അനുഭവമാണ് സ്ഥലംസഭയുടെ കൂട്ടായ്മയില്‍ ആയിരിക്കുക എന്നുള്ളത്.

കടന്നുവരുന്ന വ്യക്തിയോട്, അവന്‍റെ രക്ഷയുടെ അനുഭവത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ആത്മീയജീവിതത്തെക്കുറിച്ചും ചോദിച്ചറിയേണ്ടത് സഭയുടെ ആവശ്യമാണ്. യെരുശലേം സഭ പൌലോസിനോടുള്ള ബന്ധത്തില്‍ അപ്രകാരം തന്നെയാണ് ചെയ്തത്. വളരെ ശ്രദ്ധയോടെയാണ് പൌലോസിനെ യെരുശലേംസഭ സ്വീകരിച്ചത്. പൌലോസിനെക്കുറിച്ചറിയേണ്ട എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ ലഭിച്ചതിന്നുശേഷമാണ് യെരുശലെമിലെ സഭ പൌലോസിനെ സ്ഥലംസഭയുടെ കൂട്ടായ്മയില്‍ കൈക്കൊണ്ടത്. (അപ്പൊ. 9 : 26 – 28 ). ”…..അവരുമായി പെരുമാറുകയും…………. …….പ്രസംഗിക്കുകയും ചെയ്തുപോന്നു” എന്നതില്‍നിന്നും പൗലോസ്‌ സഭയോടുള്ള കൂട്ടായ്മയില്‍ സ്ഥിരമായി തുടര്‍ന്നുപോന്നു എന്നാണ് നാം മനസ്സിലാക്കുന്നത്.

സഭയുടെ അച്ചടക്കനടപടിക്ക് വിധേയമായി സഭയ്ക്ക് പുറത്തായിരിക്കുന്ന ഒരു വിശ്വാസിക്ക് കര്‍തൃമേശയില്‍ പങ്കെടുക്കുന്നത് അനുവദനീയമല്ല. പിന്മാറ്റത്തിന്റെ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ കര്‍ത്തൃമേശ നിഷേധിക്കപ്പെടുന്നതിന്നു ഇടയാകും.

സഭയുടെ വിശുദ്ധി സൂക്ഷിക്കുന്നതിനു, സഭാകൂട്ടായ്മയുടെ മാന്യത കാത്തുപരിപാലിക്കുന്നതിന്നു ദൈവവചന യോഗ്യമായ ക്രമീകരണങ്ങള്‍ സ്ഥലംസഭയില്‍ നിവര്‍ത്തിക്കപ്പെടെണ്ടത് ആവശ്യമാണ്‌ . നമ്മുടെ നടപ്പും ജീവിതവും കൂട്ടായ്മയുമെല്ലാം സ്ഥലംസഭയോടുള്ള ബന്ധത്തില്‍ കര്‍ത്താവിന്നു പ്രസാദകരമായി നയിപ്പാന്‍ ഇടയാകട്ടെ….

തിരുവത്താഴമാണോ (Lord’s Supper) ‘ആരാധനാ യോഗം’ (Worship Meeting )?

Worship (ആരാധന) എന്ന വാക്ക് ‘Worth’ എന്ന പദത്തില്‍നിന്നാണ് ഉണ്ടായത്. ഒരു വ്യക്തിക്കോ വസ്തുവിന്നോ കൊടുക്കുന്ന വിലയേറിയ പ്രകീര്‍ത്തനമാണ്‌ ആരാധനാ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. ‘വരുവിന്‍, നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ സമാനതകളില്ലാത്ത അപദാനങ്ങളെ പാടി പുകഴ്ത്തുക’ എന്ന് തമ്മില്‍ തമ്മില്‍ പ്രബോധിപ്പിക്കുകയാണ് തിരുവത്താഴയോഗത്തില്‍ നാം ചെയ്യുന്നത്. ആയതിനാല്‍ തിരുവത്താഴയോഗം ഒരു ‘ആരാധനാ യോഗം’ (worship meeting ) തന്നെയാണ്. ദൈവത്തോടുള്ള അകമഴിഞ്ഞ സ്നേഹത്താലും ഭയഭക്തിബഹുമാനത്തിന്റെ നിറവിന്നാലും ഉളവാകുന്ന സ്തുതികളാലും സ്തോത്രത്താലും പുകഴ്ചകളാലും കര്‍ത്താവായ യേശുക്രിസ്തുവിനെ ഓര്‍ക്കുന്നതിനെ നാം ‘ആരാധനാ’ എന്നു വിളിക്കുന്നു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനത്തില്‍ അപ്പം നുറുക്കാനായി (Breaking of Bread) നാം കൂടിവരുമ്പോള്‍ പ്രാര്‍ത്ഥനകളിലൂടെയും സാക്ഷ്യങ്ങളിലൂടെയും മറ്റും, ആരാധനാ കേന്ദ്രമായ കര്‍ത്താവിങ്കല്‍ നിന്നുമാറി, സഭായോഗത്തില്‍ കൂടിവരുന്ന വിശ്വാസികളിലേക്ക് ചിന്തകളെ ആകര്‍ഷിക്കപ്പെടുന്ന യാതൊന്നിനും അവിടെ സ്ഥാനമില്ല. സ്ഥലം സഭയുടെ കൂട്ടായ്മയുടെയും, ഐക്യതയുടെയും പ്രത്യക്ഷമായ പ്രകടനമാണ് കര്‍തൃമേശയിലൂടെ നാം ചെയ്യുന്നത്.

തിരുവത്താഴയോഗത്തെ മാത്രം ‘ ആരാധനാ യോഗം’ എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട്‌ ചില അപകടസാദ്ധ്യതകളുണ്ട്. അതായത്, വ്യക്തിപരമായോ, സഭയായോ ഒരുമിച്ചു കൂടി ദൈവസന്നിധിയില്‍ കടന്നുവരുന്ന എല്ലാ സമയത്തും ദൈവത്തെ ആരാധിക്കുവാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ് എന്ന കാഴ്ചപ്പാട് നഷ്ടപ്പെട്ടുപോകുന്നതിലേക്ക് ‘ആരാധനായോഗത്തെ’ ഒരു ‘പ്രത്യേക യോഗമായി ഒതുക്കുന്നതുകൊണ്ട്’ ഇടയാകും. ചില വിശ്വാസികള്‍ ഞായറാഴ്ച ‘ആരാധനയോഗത്തിന്’ മാത്രം വന്നു പോകുന്ന പ്രവണത നമ്മുടെ ഇടയില്‍ കൂടിവരുന്നു. സഭായോഗങ്ങളെയും അതില്‍ ഓരോന്നിന്‍റെയും ആവശ്യകതയെയും, ഉദ്ദേശത്തെയും പറ്റി അറിവില്ലാത്തതുകൊണ്ടാണ് ‘ആരാധനയോഗം’ ഒഴിച്ച് മറ്റുള്ളവയെ ഉപേക്ഷയായി വിചാരിക്കുന്നത്. ദൈവവചന ധ്യാനത്തിലോ, പഠനത്തിലോ, പ്രാര്‍ത്ഥനയില്‍ ദൈവത്തെ സമീപിക്കുമ്പോഴോ, അങ്ങനെ ഏതു സാഹചര്യത്തിലാണെങ്കിലും ദൈവത്തിന് സ്തുതിയും സ്തോത്രവും ആരാധനയും അര്‍പ്പിക്കുവാന്‍ ഒരു വിശ്വാസിക്ക് കഴിയണം. കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സ്വഭാവത്തിനു ഉടമകളെയാണ് പിതാവായ ദൈവം അന്വേഷിക്കുന്നത് (യോഹ.4:23 ).

ഒരു പ്രത്യേക കൂടിവരവില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ആരാധന. ‘തിരുവത്താഴത്തെ’ (Lord’s Supper) ‘ആരാധനാ യോഗം’ (worship meeting ) എന്ന് വിളിക്കുന്ന രീതി സ്വീകരിക്കാതിരിക്കുന്നതാണ് നമുക്ക്  അഭികാമ്യമായിട്ടുള്ളത്. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ‘സഭായോഗത്തിനു പോകുന്നു’, ‘ആരാധനയ്ക്ക് പോകുന്നു’ അല്ലെങ്കില്‍ ‘ആരാധനാ യോഗത്തിനു പോകുന്നു’ എന്ന് പറയുന്ന ഒരു രീതിയാണ് നാം സാധാരണയായി കേട്ടും ശീലിച്ചും പോരുന്നത്. സ്ഥലം സഭയിലെ എല്ലാ കൂടിവരവുകളും സഭായോഗങ്ങളാണെന്നും ഒരാഴ്ചയില്‍ നടക്കുന്ന എല്ലാ യോഗങ്ങളും സഭയുടെ യോഗങ്ങള്‍ തന്നെയാണെന്നും, എല്ലാ കൂടിവരവുകളിലും കര്‍ത്താവിന് സ്തുതി കരേറ്റുക എന്നത് അത്യന്താപേക്ഷിതമാണെന്നുമുള്ള തിരിച്ചറിവാണ് നമുക്ക് അത്യാവശ്യമായി ഉണ്ടാകേണ്ടത്. ദിനംതോറും ദൈവത്തെ ആരാധിക്കുവാന്‍ നാം കടപ്പെട്ടവരാണ്. ആയതിനാല്‍, സഭയായിട്ടുള്ള നമ്മുടെ എല്ലാ യോഗങ്ങളിലും പ്രത്യേകിച്ച്, ആഴ്ചവട്ടത്തിന്റെ പ്രാരംഭദിവസം കര്‍ത്താവിന്റെ മേശയൊരുക്കി (Lord’s Table) കര്‍ത്താവിനെ ഓര്‍ക്കുമ്പോള്‍, ആരാധനക്ക് യോഗ്യനായ നമ്മുടെ കര്‍ത്താവിനെ ആരാധിച്ചു മഹത്വപ്പെടുത്തുവാന്‍ നമുക്ക് ഇടയാകട്ടെ….

മത്തായി. 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം (അവസാന ഭാഗം)

മത്തായി. 18 : 20 ഒരു പ്രാദേശിക സഭയെക്കുറിച്ചുള്ള ആദ്യത്തേതും ഏറ്റവും ലളിതമായിട്ടുള്ളതുമായ പ്രസ്താവന തന്നെയാണെന്നുള്ളത് നാം കണ്ടുകഴിഞ്ഞു. അങ്ങനെയല്ല എന്ന് ശഠിക്കുന്ന വാദങ്ങളെ വിശകലനം ചെയ്യുവാനും എന്താണ് വ്യക്തമെന്നത് മനസിലാക്കുവാനും ഈ ലേഖനത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളായി നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത വിഷയത്തോടുള്ള ബന്ധത്തില്‍ ചുരുക്കം ചില വസ്തുതകള്‍കൂടി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

ദൈവജനത്തിന്റെ, വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളെ, അകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിഷയാവതരണമായിട്ടാണ് പുതിയനിയമത്തില്‍ സഭയെക്കുറിച്ച് ആദ്യത്തെ പ്രസ്താവനയായി മത്തായി. 18:20 നാം വിലയിരുത്തുന്നത്. അതുപോലെതന്നെ, ദൈവത്തോടും ദൈവസഭയോടും പുലര്‍ത്തേണ്ട അനുഗ്രഹീത സാക്ഷ്യത്തില്‍ വന്ന മാനുഷീകമായ പരാജയങ്ങളെ തിരുത്തുന്നതിന് സഹായകരമായിട്ടുള്ള ഒരു ലേഖനമാണ് അപ്പൊസ്തലനായ പൗലോസ്‌ കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനം. ഈ ലേഖനം മുഴുവനായുംതന്നെ സഭാക്രമീകരണങ്ങളെയും സഭാനടപടികളെയുംക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഒന്നാണ്. സഭയെന്ന മഹത്തരമായ സത്യത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം മാനുഷീക പരാജയത്തെ, തെറ്റുകളെ മുന്‍നിറുത്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത് എന്ന വസ്തുത, വിലപ്പെട്ട യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നമ്മുടെ നിഗമനങ്ങളെ നയിക്കുന്നത്. ദൈവത്തോടുള്ള നമ്മുടെ സാക്ഷ്യം, ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മ, ദൈവസാന്നിദ്ധ്യത്തോട് മാനവജാതിക്കുണ്ടായിരുന്ന സഹവാസം തുടങ്ങിയ സകല പ്രമാണങ്ങളും ആത്യന്തികമായി, ആദ്യമനുഷ്യന് ദൈവമുമ്പാകെ വന്ന പരാജയത്തിന്‍റെ അനന്തരഫലവുമായി അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നുള്ളത് പരമാര്‍ത്ഥമാണ്. എന്നാല്‍ മനുഷ്യന്‍റെ പരാജയങ്ങളെയും ദൌര്‍ബല്യങ്ങളെയും ബലഹീനതകളെയും കണക്കിടാതെ, കര്‍ത്താവായ യേശുക്രിസ്തുവിലൂടെ ദൈവം തന്‍റെ സാക്ഷ്യം ഈ ലോകത്തില്‍ നിറവേറ്റി. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ബോധം നമുക്ക് ഊര്‍ജ്ജം പകരുന്നതാണ്. മത്തായി. 18 – ഉം കൊരിന്ത്യര്‍ക്കുള്ള ആദ്യലേഖനവും മനുഷ്യന്‍റെ, വിശ്വാസിയുടെ പരാജയത്തോടുള്ള, തെറ്റുകളോടുള്ള ബന്ധത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു എന്നത് ചിന്തനീയമാണ്. ആ യാഥാര്‍ത്ഥ്യത്തെ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ഭാഗങ്ങള്‍ നല്‍കുന്ന അനുഗ്രഹിക്കപ്പെട്ട പാഠങ്ങള്‍ നമ്മുടെ ക്രിസ്തീയജീവിതത്തിന് ആനന്ദവും ഉറപ്പും പകര്‍ന്നു നല്‍കുന്നത് തന്നെയാണ്.

 

മത്തായി. 18 : 20 – ന്‍റെ പശ്ചാത്തലവും (context) അതു വെളിപ്പെടുത്തുന്ന ആത്മീയസത്യവും എന്താണെന്ന് നാം ഗ്രഹിച്ചുകഴിഞ്ഞു. ഈ വാക്യത്തിന്‍റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയും സഭയെക്കുറിച്ചുള്ള മറ്റെല്ലാ പുതിയനിയമ വെളിപ്പാടുകളെ അംഗീകരിച്ചുകൊണ്ടും മാത്രമേ  ഈ വേദഭാഗത്തില്‍ അടങ്ങിയിരിക്കുന്ന ആത്മീയസത്ത നമുക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുകയുള്ളൂ. വചനം മനസിലാക്കേണ്ടതും ഗ്രഹിക്കേണ്ടതും ഈ വിധം തന്നെയായിരിക്കണം. ഉദാഹരണമായി,   യോഹന്നാന്‍ 14:3 – ല്‍ നാം ഇങ്ങനെ വായിക്കുന്നു, “ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.” തനിക്കായി വേര്‍തിരിക്കപ്പെട്ട തന്‍റെ ജനത്തെ തന്നോടൊപ്പം ചേര്‍ക്കുവാന്‍ കര്‍ത്താവ് ആകാശവിതാനത്തില്‍ പ്രത്യക്ഷനാകാന്‍ പോകുന്ന വസ്തുതയെക്കുറിച്ചാണ് കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞത് എന്നത് നാം മനസ്സിലാക്കുന്നു. പക്ഷെ, അത് അങ്ങനെതന്നെയെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കുവാന്‍ കഴിയും? 1 തെസ്സ. 4 : 13 – 18 – ന്‍റെ അടിസ്ഥാനത്തില്‍ യോഹ. 14 – നെ വിലയിരുത്തുമ്പോഴാണ് ആ അര്‍ത്ഥം നമുക്ക് വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുന്നത്. അപ്രകാരം തന്നെ, അപ്പൊ.പ്രവര്‍ത്തികളുടെയും ലേഖനങ്ങളുടെയും തണലില്‍നിന്നുകൊണ്ടുവേണം മത്തായി. 18 : 20 – നെ നാം കാണേണ്ടതും പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും.

 

”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട്……..”എന്ന വാക്യം നാം അപഗ്രഥനം ചെയ്തു പഠിക്കുമ്പോള്‍ സഭയെന്ന വളരെ അനുഗ്രഹിക്കപ്പെട്ട സത്യമാണ് നമുക്ക് വെളിപ്പെട്ടു ലഭിക്കുന്നത്. രണ്ടോ മൂന്നോ പേര്‍ തമ്മില്‍ കാണുമ്പോള്‍, പരസ്പരം കണ്ടുമുട്ടുമ്പോള്‍ രൂപീകൃതമാകുന്ന ആ സന്ദര്‍ഭത്തെ നമുക്ക് ‘കൂടിവരവ്’ (meeting) എന്ന് വിശേഷിപ്പിക്കാവുന്നതാണ്. മത്തായി. 18 : 20-ലെ  യേശുകര്‍ത്താവിന്‍റെ പ്രയോഗത്തിന്‍റെ ഉദ്ദേശം വളരെ പ്രസക്തമാണ്. ആകസ്മികമായി രണ്ടോമൂന്നോ പേര്‍ തമ്മില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു കൂടിവരവിനെക്കുറിച്ചല്ല ഇവിടെ (മത്തായി 18:20) പ്രതിപാദിക്കുന്നത്, മറിച്ച്, യേശുക്രിസ്തുവിന്‍റെ നാമത്തിലുള്ള ഒരു കൂടിവരവ് (meeting-യോഗം) ഉണ്ടാകുന്നതിന്നായി രണ്ടോമൂന്നോ പേര്‍ കര്‍ത്താവിന്റെ നാമത്തില്‍ കൂടിവന്നു (gathered together ) എന്ന സത്യമാണ് നാം മനസ്സിലാക്കേണ്ടത്. ഒരു സഭയെക്കുറിച്ചുള്ള ഏറ്റവും ലളിതമായ രീതിയിലുള്ള വെളിപ്പെടുത്തലാണ് മത്തായി. 18:20 എന്ന് അവകാശപ്പെടുന്നതില്‍ ഒരു സന്ദേഹത്തിന്റെയും ആവശ്യമില്ല.

 

കര്‍ത്താവായ യേശുക്രിസ്തു എന്ന വ്യക്തിവിശേഷമാണ് സഭാകൂടിവരവിലെ കേന്ദ്രവിഷയമായിരിക്കേണ്ടത്. വിശ്വാസികളുടെ എണ്ണത്തില്‍ വളരെ കുറവായ  സഭാകൂടിവരവില്‍പ്പോലും കര്‍ത്താവിന്റെ മഹനീയ സാന്നിദ്ധ്യം (His presence) ഉണ്ട് എന്ന് മത്തായി 18:20 – ല്‍ വളരെ അസന്നിഗ്ധമായി ദൈവാത്മാവ് പ്രഖ്യാപിച്ചിരിക്കുന്നതിന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ (His name ) എപ്പോഴൊക്കെയോ (സഭ ക്രമീകരിച്ചിരിക്കുന്ന സമയം)   , എവിടെവച്ചോ (സഭ കൂടിവരുന്ന സ്ഥലം) തുടര്മാനമായി ഒരു സഭ കൂടിവരുന്നുവോ, അവരുടെ നടുവില്‍ കര്‍ത്താവിന്റെ സാന്നിദ്ധ്യം (His presence ) ഉണ്ടായിരിക്കുമെന്നത് അനിഷേധ്യമായ കാര്യമാണ്. പ്രിയ ദൈവജനമേ, കര്‍ത്താവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുവാന്‍ കഴിയുന്ന സഭയെന്ന സത്യത്തില്‍ പ്രശംസിക്കുവാനും സന്തോഷിക്കുവാനും നമുക്ക് വകയുണ്ട്, പ്രാഗത്ഭ്യമുണ്ട്. അനുഗ്രഹിക്കപ്പെട്ട സഭാജീവിതം നയിക്കാന്‍ ഈ പഠനം പ്രയോജനകരമാകട്ടെ എന്ന് ആശംസിക്കുന്നു. ദൈവം നമ്മെ ഏവരെയും ധാരാളമായി സഹായിക്കുമാറാകട്ടെ.

ഒരു പ്രാദേശികസഭക്ക് കൂടുതല്‍ മെച്ചമായി എങ്ങനെ നമ്മുടെ സഹോദരിമാരെ പ്രയോജനപ്പെടുന്നവരാക്കാം?

ബ്രദറണ്‍/വേര്‍പാട് സഭകളില്‍ സ്ത്രീകള്‍ക്കുള്ളിടത്തോളം കര്‍ത്താവിനെ സേവിക്കാനുള്ള അവസരം മറ്റൊരു സഭകളിലും തന്നെയില്ല. പലപ്പോഴും അവയെ തിരിച്ചറിയുന്നതിനു സഹോദരിമാരും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു മൂപ്പന്മാരും മറന്നു പോകാറുണ്ട്. സ്വര്‍ഗത്തില്‍ പ്രതിഫലം വാങ്ങിക്കൂട്ടാനിരിക്കുന്ന,  ലോകമറിയാത്ത, നമ്മുടെ സഭകളിലുണ്ടായിരുന്ന നമ്മുടെ മാതാക്കള്‍, വചനത്തോട് അനുസരണം കാണിച്ച, ക്രിസ്തുവില്‍ മറഞ്ഞിരിക്കുന്ന  ഒത്തിരി ഒത്തിരി അമ്മച്ചിമാരുടെ  ഓര്‍മ്മകള്‍ക്ക് മുന്നിലിരുന്നു ഈ വിഷയം ഒന്നുകൂടി ചിന്തിക്കാം.

ഒരു സഭ പ്രവര്‍ത്തിക്കുന്നത് ഒരു ശരീരം പോലെയാണ് (1 കോരി 12:12-27). ഓരോ അംഗങ്ങളും തങ്ങളുടെ പ്രവൃത്തിയിലൂടെ സഭയുടെ പുരോഗതിക്കു സംഭാവന നല്‍കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമതക്കു ഏതൊക്കെ അവയവങ്ങളെ ഉപയോഗിക്കണം എന്ന് തലച്ചോറിനറിയാം. സഹോദരിയായാലും സഹോദരനായാലും ഓരോ വിശ്വാസിയുടെയും ആത്മീയവും ഭൌമികവുമായ കാര്യപ്രാപ്തി മൂപ്പന്മാര്‍ക്കറിയാം, മൂപ്പന്മാര്‍ അറിഞ്ഞിരിക്കണം.

ദൈവം, സ്ത്രീ പുരുഷന്മാരെ ഭരമേല്പിച്ച (ഉല്പത്തി 2) ഉത്തരവാദിത്വപ്രകാരം സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ വര്‍ണ്ണങ്ങളോടും മറ്റും ആഭിമുഖ്യം കൂടുതലുള്ളവരാണ്. ദൈവ സൃഷ്ടിയില്‍ തന്നെ പ്രത്യേക പരിഗണന ചില കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നല്കീട്ടുണ്ട്.  മറ്റുള്ളവരുടെ പ്രയാസ ഘട്ടങ്ങളില്‍ അവരെ ആശ്വസിപ്പിക്കുന്നതിലും, മക്കളുടെ കാര്യത്തിലും, ആകാരശ്രദ്ധയിലും, രൂപകല്പനയിലും എല്ലാം സ്ത്രീകള്‍ക്കാണ് കൂടുതല്‍ വൈഭവവും താല്‍പര്യവും. നമ്മുടെ സഭാഹോളും പരിസരവും വൃത്തിയാക്കുന്നതും, ഭംഗിയാക്കുന്നതും, വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതും തുടങ്ങി പല കാര്യങ്ങളും  സഹോദരിമാര്‍ക്ക് ചെയ്യാനാകും. സഹോദരിമാര്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മൂപ്പന്മാര്‍ ആരായണം. സണ്ടേസ്കൂളിനു ആവശ്യമായ ചിത്രങ്ങള്‍, മെറ്റീരിയല്സ്, പഠന സഹായികള്‍ എന്നിവ തയ്യാറാക്കുന്നതിന് സഹോദരിമാര്‍ക്ക് പ്രത്യേക വൈഭവമുണ്ട്. ഇരിപ്പിട ക്രമീകരണങ്ങള്‍ സഭയില്‍ ഒരുക്കുന്നതിന് സഹോദരിമാരുടെ അഭിപ്രായത്തിനും സഹകരണത്തിനും പ്രാധാന്യമുണ്ട്. സഭയുടെ ആവശ്യത്തിനായി ഭക്ഷണമൊരുക്കുന്നതില്‍ സഹോദരിമാരുടെ ദൈനംദിന പരിചയം സഭക്കുപയോഗിക്കുവാനാകും. എത്ര ഭക്ഷണമുണ്ടാക്കണം, മെനു (Menu) എന്തായിരിക്കണം എന്നൊക്കെ സഹോദരിമാരുടെ അഭിപ്രായത്തിനാകട്ടെ പ്രാധാന്യം. (എന്നും ഹോട്ടല്‍ ഫുഡ് കഴിക്കുന്നവര്‍ക്കിത് ബാധകമല്ല). സഭയുടെ വരവ് ചെലവു കണക്കുകളോ, നോട്ടുകളോ തയ്യാറാക്കുമ്പോള്‍ കയ്യെഴുത്ത് പ്രതിയുണ്ടാക്കുന്നതിനോ, രേഖയാക്കുന്നതിനോ ആ മേഖലയില്‍ പ്രാഗത്ഭ്യമുള്ള, വിശ്വസ്തതയുള്ള യുവ സഹോദരിമാരുടെ കഴിവുകളുപയോഗിക്കാനാവും.

വ്യക്തിപരമായും, കുടുംബപരമായും പ്രശ്നങ്ങള്‍ നേരിടുന്ന സഹോദരിമാരില്‍ നിന്ന് വിവരങ്ങള്‍ തിരക്കിയറിയുവാന്‍ സഹോദരിമാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അവ തക്ക സമയത്ത് സഭയുടെ അഭിവൃദ്ധിക്കായി മൂപ്പന്മാരെ അറിയിച്ചാല്‍ മാത്രമേ തക്ക സമയത്ത് മൂപ്പന്മാര്‍ക്കു സഹായമെത്തിക്കുവാന്‍ കഴിയുകയുള്ളൂ. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ വിശ്വസിച്ചേല്പിക്കാന്‍ കഴിയുന്ന സഹോദരിമാര്‍ നമ്മുടെ സഭകളിലുണ്ട്. അങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ്‌ അവരെ വേണം  മൂപ്പന്മാര്‍ അങ്ങനെയുള്ള ദൌത്യം ഏല്‍പ്പിക്കാന്‍ . (ഏഷണിക്കാരെ ഏല്പിച്ചാല്‍ സര്‍വം നാശം ഫലം). “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക”(തീത്തോസ് 2:4,5). ഇളയ സഹോദരിമാരോടുള്ള ഇക്കാര്യങ്ങളുടെ ഉത്തരവാദിത്ത്വം മാത്രം മതി സഹോദരിമാര്‍ക്ക് നിന്ന് തിരിയാന്‍ സമയമില്ലാതാകാന്‍. ബുദ്ധിയും വിവേകവും പരിജ്ഞാനവും ഉള്ള മൂപ്പന്മാര്‍ ഈ ചുമതല മുതിര്‍ന്ന സഹോദരിമാരെ ഏല്പിച്ചാല്‍ സഭകളെ ഒരു പരിധി വരെ വലിയ സാക്ഷ്യക്കേടുകളില്‍ നിന്ന് രക്ഷിക്കാനാകും (സീരിയലും സിനിമയും കണ്ടു, നടു നിവര്‍ത്താന്‍ നേരമില്ലാത്ത മിനക്കെടുന്ന ‘പ്രത്യേക ഇനങ്ങളും’ ഇന്ന് ദൈവ ഭവനങ്ങളിലുണ്ട്, കൂടാതെ ഇവരുടെയൊക്കെ ഫേസ് ബുക്കില്‍ സിനിമാ പോസ്റ്ററും, പരസ്യവും സുലഭം)

ഒരു സഹോദരി രോഗിയായാല്‍ കടന്നു ചെന്ന് ആശ്വസിപ്പിക്കാന്‍, സഹായിപ്പാന്‍ ആരുണ്ടു നമ്മുടെ സഹോദരിമാരല്ലാതെ? പ്രസവ ശുശ്രൂഷകള്‍ക്കായി വീടുകളില്‍ കടന്നു ചെന്ന് തുണിയലക്കുന്നതും,വിരിച്ചിടുന്നതും, ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം സ്വര്ഗത്തിന് വലിയ ശുശ്രൂഷകള്‍ തന്നെ. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ തിരഞ്ഞു കണ്ടെത്തി ഇരു ചെവിയറിയാതെ സഹായിപ്പാന്‍  കഴിവുള്ള നമ്മുടെ സഹോദരിമാരേ മൂപ്പന്മാര്‍ ഒന്ന് ഉല്‍സാഹിപ്പിച്ചിരുന്നെങ്കില്‍!!!? സ്കൂള്‍ തുറക്കുന്ന സമയത്തൊക്കെ ഒരു കൈത്താങ്ങലായി, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒരു ആശ്വാസമായി മാറാം. (എവിടെയൊക്കെയോ നിക്ഷേപം നടത്തി, ഈ ലോകത്തില്‍ കഴിയുന്നിടത്തോളം സ്വരുക്കൂട്ടി വച്ച് പുഴുവും തുരുമ്പും കെടുക്കാം എന്ന് പഠിപ്പിക്കുന്ന മൂപ്പന്‍ ജീവികളുമുണ്ടാകാം???) നമ്മുടെ സഭകളിലുള്ള അനേകരെ രക്ഷയിലേക്കും ആത്മീയ കൂട്ടായ്മയിലേക്കും നയിച്ച “അനുഗ്രഹീത പ്രിസ്കില്ലമാര്‍ക്കായി” നമ്മുക്ക് പ്രശംസിപ്പാന്‍ ഏറെയുണ്ട്.

സഭയുടെ ഉത്തരവാദിത്ത്വങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഏതാനും ചില അവയവങ്ങള്‍ മാത്രമല്ല. ഉപയോഗിക്കാതിരുന്നാല്‍ അവയവങ്ങള്‍ ശോഷിച്ചു പോകും. അതിനാല്‍ മൂപ്പന്മാര്‍ എല്ലാ സഹോദരിമാര്‍ക്കും (തരം തിരിക്കാതെ, കുറച്ചു കാണാതെ)  അവരവരുടെ പ്രാപ്തിക്കനുസരിച്ചു ഉത്തരവാദിത്ത്വങ്ങള്‍ വിഭജിച്ചു നല്‍കേണ്ടതാണ്. അവരവരെ ഏല്പിക്കുന്ന ജോലി വചനാനുസാരം ചെയ്യുവാന്‍ ഉത്സാഹിക്കുന്നത് സഭയെ ജീവനുള്ളതാക്കി തീര്‍ക്കുവാന്‍ സഹായിക്കും. ജീവനുള്ള ഒരു സഭയില്‍ സഹോദരിമാര്‍ സജീവ പങ്ക് വഹിക്കുന്നത് മേല്‍പറഞ്ഞ കര്‍ത്തവ്യങ്ങളിലൂടെയാണ്. അല്ലാതെ നാല് പേരറിയാനുള്ള വ്യഗ്രത നിറഞ്ഞ വചന വൈപരീത്യങ്ങളിലൂടെയല്ല.

മത്തായി 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍…..” ‘സ്ഥലംസഭ എന്ന വിഷയമല്ല’ എന്ന് പറയുന്നവരുടെ ചില വാദഗതികള്‍…

മത്തായി. 18: 20 -  ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം. (തുടര്‍ച്ച )

ഈ വാക്യം ഒരു പ്രദേശീക സഭയെക്കുറിച്ചാണ് (Local Assembly) പറഞ്ഞിരിക്കുന്നത് എന്ന സത്യത്തോട് എതിരഭിപ്രായമുള്ളവര്‍  നിരത്തുന്ന മറ്റു ചില വാദഗതികള്‍ .

‘സഭാ കൂട്ടായ്മയല്ല, മറിച്ച് മുഖ്യമായും വ്യക്തിപരമായ നിലയിലുള്ള കൂട്ടായ്മയെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശം’.

 മത്തായി. 18 : 20 -ല്‍, സഭാകൂട്ടായ്മയെക്കാളുപരി വിശ്വാസികള്‍ തമ്മിലുള്ള വ്യക്തിപരമായ കൂട്ടായ്മാബന്ധമാണ് പ്രതിപാദ്യവിഷയം എന്ന  മറ്റൊരു വ്യാഖ്യാനം നിലവിലുണ്ട്. ഈ വാദം ശരിയല്ല, തെറ്റാണ് എന്ന് വളരെ വ്യക്തമായി പറയുവാന്‍ കഴിയും. ഒരു വാക്യം മാത്രം ഒരു ഭാഗത്തുനിന്ന് അടര്‍ത്തിയെടുത്ത്‌ തിരുവചനസത്യങ്ങളെ വ്യാഖ്യാനിക്കാന്‍ നാം ശ്രമിക്കരുത്. മത്തായി. 18: 20 എന്ന വാക്യത്തെ വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ പശ്ചാത്തലമാണ്‌ (context ) നാം ആധാരമായി എടുക്കേണ്ടത്. ഇവിടെ എന്താണ് സന്ദര്‍ഭം? വാക്യം 15 – ല്‍ ഇങ്ങനെ വായിക്കുന്നു, ”നിന്‍റെ സഹോദരന്‍ നിന്നോട് പിഴച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന് ബോദ്ധ്യം വരുത്തുക;….”. അതായത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമാണ് നാം ഇവിടെ കാണുന്നത്. വ്യക്തിപരമായ നിലയിലുണ്ടായ അതിക്രമമാണ്‌ ഇവിടെ വിഷയീഭവിക്കുന്നത്. ഏതൊരു പ്രശ്നവും ആദ്യം ഉടലെടുക്കുന്നത് ഒരു വ്യക്തിയില്‍നിന്നോ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചോ ആയിരിക്കും. ക്രമേണ ‘ഒന്ന്’ ‘രണ്ടായും’ പിന്നെ ‘രണ്ടോ മൂന്നോ’ പേര്‍ എന്ന നിലയിലേക്ക് പുരോഗമിക്കുന്നതാണ് നാം കാണുന്നത്. വാക്യം 17 – ല്‍, അവസാനം സഭ (Local Assembly) തന്നെ ഈ പ്രശ്നത്തില്‍ ഇടപെടുന്നതായി നാം മനസിലാക്കുന്നു. ”…സഭയോട് അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാല്‍ …..” എന്ന പരാമര്‍ശത്തില്‍നിന്നും വിഷയം സഭയുടെ മുമ്പാകെ എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.

വ്യക്തികളില്‍ തുടങ്ങിയ പ്രശ്നം, വ്യക്തിപരമായ കൂട്ടായ്മബന്ധത്തെ ഹനിക്കുന്ന കാര്യങ്ങള്‍, വ്യക്തിപരം എന്ന നിലയില്‍നിന്ന് മാറി സഭയുടെ പരിധിയിലേക്ക്, സഭയൊന്നാകെ ബാധിക്കുന്ന വിഷയം എന്ന നിലയിലേക്ക് മാറുന്ന ചിത്രമാണ് മത്തായി. 18- അദ്ധ്യായത്തില്‍ നാം കാണുന്നത്. അതായത്, സഭയെന്ന വിഷയത്തില്‍ നിന്നുകൊണ്ടാണ് കര്‍ത്താവ് ഈ പ്രസ്താവന (മത്തായി. 18:20) നടത്തിയിരിക്കുന്നത്. ”അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ” എന്നതില്‍ തെറ്റു ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് പറയുന്നതെങ്കിലും കര്‍ത്താവിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍ കേവലം വ്യക്തിപരമായ ഒരു വിഷയമെന്ന നിലയിലല്ല, പ്രത്യുത, ഒരു സഭയ്ക്ക് ആകമാനമായി നല്‍കപ്പെട്ട അനുഗ്രഹീത സത്യങ്ങളാണ് അവ എന്ന് നമുക്ക് വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. ‘ അവന്‍’ എന്ന ഏകവചനപ്രയോഗത്തിനു പകരം വാക്യം 18-ല്‍ ‘നിങ്ങള്‍’ എന്ന് ബഹുവചനത്തിലാണ് സംബോധന ചെയ്തിരിക്കുന്നത്. ഭൂമിയില്‍ വച്ച് ചെയ്യുന്നത് എന്തും സഭയുടെ ചട്ടക്കൂടില്‍ മാത്രം ഒതുങ്ങാതെ, സകലവും സ്വര്‍ഗ്ഗവുമായി, സ്വര്‍ഗ്ഗത്തിലെ ദൈവവുമായി ബന്ധപ്പെട്ടിരിക്കും എന്നത് വളരെ ചിന്തനീയമായ ഒരു പ്രസ്താവനയാണ്. സഭാമൂപ്പന്മാര്‍ക്ക് ആജ്ഞാപിക്കുവാന്‍, കല്പിക്കുവാന്‍ അധികാരമില്ല എന്നത് വസ്തുതയായിരിക്കെ, ദൈവീക കല്‍പ്പനകളും പ്രമാണങ്ങളും നടപ്പിലാക്കേണ്ട ശ്രേഷ്ഠകരമായ ഉത്തരവാദിത്വം മൂപ്പന്മാരില്‍ നിക്ഷിപ്തമാണെന്നുള്ളത് വിസ്മരിക്കരുത്.

19, 20 വാക്യങ്ങള്‍ക്ക് പശ്ചാത്തലമായി മുന്‍പുള്ള വേദഭാഗത്തെ വിഷയമാണ് ആധാരമായിരിക്കുന്നത്. സഭയുടെ അച്ചടക്കത്തോടുള്ള (Church discipline ) ബന്ധത്തില്‍ സഭ മുഴുവനായും ഉള്‍പ്പെടുന്ന ഒരു കാര്യമായി നമുക്ക് ഈ ഭാഗത്തെ ചിന്തിക്കുവാന്‍ കഴിയും. വാക്യം 16 – ല്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതെയാണ് 19, 20 വാക്യങ്ങള്‍ ഇരിക്കുന്നത്. രണ്ടു ഭാഗത്തും പറഞ്ഞിരിക്കുന്ന ‘രണ്ടു മൂന്നു പേര്‍’ എന്നത് ഒരേ വ്യക്തികള്‍ തന്നെയാണ്. വാക്യം 19 – ലെ ദൈവത്തോട് കഴിക്കുന്ന യാചനയിലെ വിഷയം സഹോദരനോട് പിഴച്ച വ്യക്തിയും സഭയില്‍ സംഭവിച്ച അതിക്രമവും തന്നെയാണ്. സഭയെ ബാധിക്കുന്ന ഒരു വിഷയം എന്ന നിലയിലായതുകൊണ്ടാണ് സഹോദരന്മാര്‍ ദൈവമുമ്പാകെ ഹൃദയഭാരത്തോടെ കൂടിവരുന്നത് (വാക്യം 20 ). കൂടിവരുന്ന ഈ രണ്ടോ മൂന്നോ സഹോദരന്മാരെക്കുറിച്ച് നമുക്ക് ചിലത് ചിന്തിക്കുവാന്‍ കഴിയും. തെറ്റ് ചെയ്ത സഹോദരനെക്കുറിച്ച് ബോദ്ധ്യമുള്ളതുപോലെ തന്നെ സ്ഥലംസഭയോടും സഭയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ഉറപ്പും ഈ പ്രിയ സഹോദരന്മാര്‍ക്ക് ഉണ്ടെന്നുള്ളത് തെളിവായ കാര്യമാണ്. കര്‍ത്താവ് സഭയെക്കുറിച്ച് മുന്‍കൂട്ടി പ്രസ്താവിച്ചപ്പോള്‍ പറഞ്ഞ ഈ രണ്ടോ മൂന്നോ സഹോദരന്മാരെയാണ് പിന്നീട് പുതിയനിയമപ്രമാണമനുസരിച്ചുള്ള പുതിയനിയമ സഭകളിലെ ‘ മൂപ്പന്മാര്‍ ‘ പ്രതിനിധാനം ചെയ്യുന്നത്. തെറ്റി ഉഴന്നുപോയ ആടിനെക്കുറിച്ചും അതിനെ അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യക്തിയെക്കുറിച്ചും കര്‍ത്താവ് വിവരിക്കുന്നുണ്ട് (വാക്യങ്ങള്‍ 12 – 14). ആട്ടിടയന്‍, അതായത് പുതിയനിയമ സഭാ ഇടയന്മാര്‍ എന്ന വീക്ഷണത്തില്‍ മത്തായി. 18 :20 ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. പിഴക്കുന്ന, അകൃത്യം ചെയ്യുന്ന സഹോദരന്‍ തെറ്റി ഉഴന്നുപോകുന്ന ആടിന്നു തുല്യമാണ്. രണ്ടോ മൂന്നോ പേര്‍ (ഒന്നില്‍ കൂടുതല്‍) കൂടിയായിരിക്കണം അങ്ങനെയുള്ളവരെ കണ്ടെത്തേണ്ടതും.

‘മത്തായി. 18: 20 സഭയിലെ അച്ചടക്കത്തോട്  (Discipline) ബന്ധപ്പെട്ടുള്ള ഒരു പ്രസ്താവന മാത്രമാണ്’ 

”രണ്ടോമൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും” എന്ന പ്രസ്താവന സഭയുടെ അച്ചടക്കത്തിന്‍റെ ക്രമീകരണത്തിനുവേണ്ടിയുള്ള ഒരു വാചകമാണ്‌ എന്ന വ്യാഖ്യാനം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ കൂടിവരുന്ന കൂട്ടത്തെ, പ്രാദേശികസഭാ കൂടിവരവിനെയാണ് ഈ വാക്യം വ്യക്തമാക്കുന്നത് എന്ന സത്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന ഒരു സന്ദേഹം വായനക്കാര്‍ക്കുണ്ടായേക്കാം. സഭയെന്ന, സഭാകൂടിവരവെന്ന സത്യത്തെ ഉദ്ഘോഷിക്കുന്ന വാചകംതന്നെയാണ് ഇതെന്ന് സമര്‍ത്ഥിക്കുന്നതില്‍ ഒരു സന്ദേഹത്തിനും കാരണമില്ല. സഭയുടെ വിശുദ്ധിയും സാക്ഷ്യവും കാത്തുസൂക്ഷിക്കുന്നതിന്നായി സഭയില്‍ അച്ചടക്ക നടപടികളും ക്രമീകരണങ്ങളും ആവശ്യം തന്നെയാണ്. അതിന്നായി മൂപ്പന്മാര്‍ പ്രാര്‍ത്ഥനയോടെ കര്‍ത്താവിന്റെ നാമത്തില്‍ കൂടിവരുന്നു. ഇതിന് സമാനമായ മറ്റൊരു ഭാഗമാണ് 1 കൊരി.5 :1-8. ധാര്‍മികമായ ഒരു പാപം (Moral Sin), അത് വ്യക്തിപരമെങ്കിലും സഭയെയോന്നാകെ ഗ്രസിക്കുന്ന ഒരു വിഷയമാണ്. ”നിങ്ങളും എന്‍റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ശക്തിയോടെ ഒന്നിച്ചു കൂടിയിട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ …..(v. 4 )” എന്ന് വായിക്കുന്നു. ഇവിടെയും നാം കാണുന്നത്, പ്രശ്നപരിഹാരത്തിന്നായിട്ട് സഭ കൂടിവരുന്ന രംഗമാണ്. മാത്രമല്ല,  മത്തായി. 18 – ല്‍ കര്‍ത്താവ് സഭക്കായി പഠിപ്പിച്ച അതേ ശ്രേഷ്ടമേറിയ സത്യങ്ങള്‍ തന്നെയാണ് അപ്പോസ്തലന്‍ കൊരിന്ത്യര്‍ക്ക് എഴുതിയതും. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ കൂടിവന്നു എന്ന് മാത്രമല്ല, കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴിലധിഷ്ടിതമായ പരിഹാരങ്ങള്‍, അച്ചടക്ക നടപടികള്‍ ആയിരിക്കണം പ്രാബല്യത്തിലാകേണ്ടത്‌ എന്നത് വ്യക്തമാക്കിതരുകയും ചെയ്തിരിക്കുന്നു.

രണ്ടോമൂന്നോ പേര്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ കൂടിവരുന്നിടം എന്നത് സ്ഥലംസഭാ കൂടിവരവ് തന്നെയാണ്. അത്  മൂപ്പന്മാര്‍ പ്രത്യേകമായി കൂടിവരുന്നതോ മറ്റേതു സഭായോഗമോ ആകാം. കത്താവിന്റെ സാന്നിദ്ധ്യം സഭയുടെ നടുവിലുണ്ട്. യേശുക്രിസ്തുവിന്റെ നാമത്തില്‍ സഭ കൂടിവരുന്നിടത്താണ് കര്‍ത്താവ് എഴുന്നള്ളി വരുന്നത് എന്നത് കര്‍ത്താവിന്റെ വാഗ്ദത്തമാണ്‌ . മത്തായി. 18 : 20 – ല്‍ ദൈവാത്മാവ് എന്താണോ അര്‍ത്ഥമാക്കുന്നത്, അതിനോട് യോജിക്കാത്ത ചിന്തകളേയും വ്യാഖ്യാനങ്ങളെയുംക്കുറിച്ച് നാം കണ്ടു കഴിഞ്ഞു. ഒരു പ്രാദേശിക സഭയെന്ന വലിയ സത്യത്തെയാണ്‌ ഈ വാക്യം ചൂണ്ടിക്കാണിക്കുന്നത് എന്ന് അംഗീകരിക്കുന്നതില്‍ ഒരു ഉപേക്ഷയും വിചാരിക്കേണ്ടതില്ല.

(ലേഖനം തുടരും…)

സ്ഥലം സഭയിലെ മൂപ്പന്മാരുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ നാം എന്ത് ചെയ്യണം ?

സഭക്കു വേണ്ടി   ചില പ്രത്യേക തീരുമാനങ്ങളെടുക്കാന്‍  മൂപ്പന്മാര്‍ക്കു അത്ര എളുപ്പമല്ല എന്ന് മാത്രമല്ല, എല്ലാവരുടെയും അംഗീകാരം സമ്പാദിക്കുവാനും അത്ര എളുപ്പമല്ല. കാരണം എന്തിനോടും ഓരോ വിശ്വാസികള്‍ക്കും സ്വതസിദ്ധമായ അഭിപ്രായമുണ്ട്, ഏതു സഭാതീരുമാനത്തോടും പ്രാഥമികമായി നമ്മില്‍ ഉണ്ടാകുന്ന വിയോജിപ്പ് പ്രസ്തുത തീരുമാനത്തെ പല രീതികളിലൂടെ കുറ്റപ്പെടുത്തുക എന്നുള്ളതാണ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ദൂരവ്യാപകവും, ഒരു പക്ഷെ സഭയെ തകര്‍ക്കുന്നത് തന്നെയുമാകാം. ദൈവ വചനത്തിലേക്കു തിരിയുമ്പോള്‍ നേതൃത്വത്തിന്നെതിരെയുള്ള ഈ ആരോപണമുയര്‍ത്തല്‍ വളരെ പണ്ട് മുതലേ നിലനിന്നിരുന്നതായി കാണാം. സംഖ്യാപുസ്തകത്തില്‍, മോശെക്കു വിരോധമായി പിറുപിറുക്കുന്ന മിര്യാമിനെയും അഹരോനെയും കാണാം, കൂടാതെ യിസ്രായേല്‍ മക്കള്‍ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു. (സംഖ്യ. 13-14). “വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയില്‍ ഉപേക്ഷയായി വിചാരിച്ചു” എന്ന കാര്യത്തോട് ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വിയോജിപ്പ്  അപ്പൊ. പ്രവൃത്തികളുടെ പുസ്തകം അദ്ധ്യായം. ആറില്‍ നമുക്ക് കാണാം.

ഇപ്പോള്‍ സാധാരണയായി വിശ്വാസികളില്‍ കാണുന്ന പ്രവണത, മിക്കവാറും പേര്‍ തീരുമാനങ്ങളോട് വിയോജിപ്പ് ഉണ്ടാകുമ്പോള്‍തന്നെ  പൊട്ടിത്തെറിക്കുന്നു എന്നതാണ്. അല്പം സമയമെടുത്തു ആലോചിക്കുവാനോ ചിന്തിക്കുവാനോ മെനക്കെടുന്നില്ല.  സഭാമൂപ്പന്മാരുടെ തീരുമാനത്തെ ഇടയ ശ്രേഷ്ടനായ കര്‍ത്താവിന്റെ തീരുമാനം പോലെ വില കൊടുത്ത് അതിനു വിധേയപ്പെടാന്‍ മനസ്സില്ലാത്തവരായി തീര്‍ന്നിരിക്കുന്നു. സര്‍വ ശക്തനായ ദൈവത്താല്‍ ലഭിച്ച ശുശ്രൂഷയാണ് സഭാമൂപ്പന്മാര്‍ ചെയ്യുന്നത് എന്ന് വിശ്വാസികള്‍ അംഗീകരിക്കണം. തന്റെ സ്വന്ത രക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേക്കുവാന്‍ പരിശുദ്ധാത്മാവാണ് അവരെ മൂപ്പന്മാര്‍ അഥവാ അദ്ധ്യക്ഷന്മാരാക്കി വച്ചിരിക്കുന്നത് (അപ്പൊ 20:28). സഭയിലെ വിശ്വാസികളെ ഒരു ആട്ടിന്‍കൂട്ടത്തെ പോലെ പോറ്റുവാനും, ശുശ്രൂഷിക്കുവാനും, സത്യത്തില്‍ വഴി നടത്തുവാനും ദൈവമാണ് അവര്‍ക്ക് അധികാരം കൊടുത്തിരിക്കുന്നത്. എബ്രായ ലേഖനത്തിന്റെ അവസാന ഭാഗത്ത് നാം ഇങ്ങനെയാണ് വായിക്കുന്നത് “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല”  (എബ്രാ 13:17). വെറുതെ പ്രശ്നമുണ്ടാക്കാന്‍ നടക്കുന്നവര്‍ ദൈവത്തില്‍ നിന്ന് മേടിച്ചു കെട്ടും എന്ന് ദൈവ വചനം ഉറപ്പിച്ചു തരുന്നു. ദൈവവചനത്തിനു എതിരല്ലാത്ത എല്ലാ തീരുമാനങ്ങള്‍ക്കും നാം അനുസരണമുള്ളവരും, വിധേയപ്പെടുന്നവരും ആയിരിക്കണം. കാരണം അത് ദൈവിക അധികാരത്തില്‍ നിന്നുള്ളതാണ്.

അടുത്ത പടി സഭാമൂപ്പന്‍മാരുടെ ശുശ്രൂഷയെ ബഹുമാനിക്കുക എന്നതാണ്. സഭയുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ ചില ചോദ്യങ്ങള്‍ ആദ്യമായി നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്.

ü  മൂപ്പന്മാര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി ഞാന്‍ ഇന്ന് പ്രാര്‍ഥിച്ചുവോ ?

ü  മൂപ്പന്മാര്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന ഭാരപ്പെടുത്തുന്ന സഭാവിഷയങ്ങളുടെ (രഹസ്യമായവയും, പരസ്യമായവയും) ഗൌരവത്തെക്കുറിച്ചു ചിന്തിച്ചിട്ടാണോ ഞാന്‍ പ്രതികരിക്കാന്‍ തുനിയുന്നത് ?

ü  സഭ ഒരു പ്രത്യേക തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ ഇടയായിത്തീര്‍ന്ന എല്ലാ സാഹചര്യങ്ങളെക്കുറിച്ച് വാസ്തവമായും അറിഞ്ഞിട്ടാണോ ഞാന്‍ അവര്‍ക്കെതിരെ വിരല്‍ ചൂണ്ടിയത് ?

ü  ഞാന്‍ എപ്പോഴെങ്കിലും മൂപ്പന്മാരെ ഉല്‍സാഹിപ്പിക്കയും, ആദരിക്കയും, സഹായിക്കയും ചെയ്തിട്ടുണ്ടോ ?

ü  ഞാന്‍ മൂപ്പന്മാര്‍ക്കു എന്നും മനോവിഷമം ഉണ്ടാക്കുന്ന വ്യക്തിയാണോ ?

ü  മറ്റുള്ളവരുടെ മുമ്പില്‍ ആളാകാന്‍ വേണ്ടിയാണോ ഞാന്‍ മൂപ്പന്മാരെ എതിര്‍ക്കുന്നത് ?

മൂപ്പന്മാരുടെ തീരുമാനങ്ങളെ അനുസരിക്കുവാനും, അവരുടെ നേതൃത്വത്തിന് കീഴടങ്ങുവാനും നമ്മെ സ്വാധീനിക്കുന്നത് അവരുടെ ജീവിത മാതൃകയും, ക്രിസ്തുവില്‍ അവര്‍ക്കുള്ള സ്നേഹവുമാണ്. ഇങ്ങനെയുള്ള മൂപ്പന്മാരെ ഏതു കാര്യങ്ങള്‍ക്കും ഇപ്പോള്‍ വേണമെങ്കിലും സമീപിക്കുവാന്‍ നമുക്ക് സാധിക്കും.

സഭയുടെ തീരുമാനത്തോട് നമുക്ക് വിയോജിക്കാം, പക്ഷെ അതിലൂടെ ദൈവനാമ മഹത്വവും, സഭയുടെ അഭിവൃദ്ധിയും ഉണ്ടാകണം. വളരെ പ്രധാനപ്പെട്ട വിഷയമാണെങ്കില്‍ സഭയുടെ മൂപ്പന്മാരെ സമീപിച്ചു നമുക്ക് നമ്മുടെ ഭാഗം സൌമ്യതയോടെ അവതരിപ്പിക്കാം. പക്ഷെ മിക്കവാറും ഇത് വെല്ലുവിളിയായി മാറുകയാണ് പതിവ്. സഭ രണ്ടാക്കലാണ് പലരുടെയും ശീലം. കര്‍ത്താവായ യേശുക്രിസ്തുവിനെ പല അവസരങ്ങളിലും ശിഷ്യന്മാര്‍ തങ്ങളുടെ സംശയനിവാരണത്തിനായി സമീപിച്ചതായി നാം കാണുന്നുണ്ടല്ലോ. യഥാര്‍ത്ഥ മൂപ്പന്മാര്‍ എപ്പോഴും തങ്ങളുടെ ആടുകളെ കരുതുന്നവരാകകൊണ്ട് അവര്‍ നമ്മുടെ സംശയങ്ങള്‍ക്ക് വ്യക്തമായി ഉത്തരം തരും.

സങ്കടകരം എന്ന് പറയട്ടെ ഇന്ന് സ്ഥലം സഭകളില്‍ യഥാര്‍ത്ഥ ഇടയ ഹൃദയമുള്ള ഇടയന്മാര്‍ അഥവാ മൂപ്പന്മാര്‍  വളരെ കുറവാണ്. വളരെ അദ്ധ്വാനവും ഹൃദയ ഭാരവും ആവശ്യമുള്ള ഈ ശ്രേഷ്ഠ ജോലി, കര്‍ത്താവ് എല്പിക്കാത്തവര്‍ ഏറ്റെടുത്താല്‍ (സ്വര്‍ഗത്തില്‍ ലജ്ജയാണ് അവരുടെ  പ്രതിഫലം എന്ന്  ഓര്‍ത്തിരിക്കേണ്ടതാണ്.  നാം വളരെ പ്രാര്‍ത്ഥനയില്‍ ദൈവമുമ്പാകെ  ജാഗരിക്കുക. തീര്‍ച്ചയായും ദൈവസ്നേഹമുള്ളവര്‍ എഴുന്നേല്‍ക്കും, ദൈവ സഭയില്‍ ദൈവജനത്തെ ശുശ്രൂഷിക്കും!!!!!!!!!!!

മത്തായി 18:20 – ഒരു പ്രാദേശികസഭ (Local Assembly) യെക്കുറിച്ച് യേശുകര്‍ത്താവിന്‍റെ ആദ്യത്തെ വെളിപ്പെടുത്തലോ?

”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18: 20 ) - ഒരു പഠനം.

ദൈവവചന സത്യങ്ങള്‍ പഠിക്കുകയും  വ്യാഖ്യാനിക്കുകയും ചെയ്യുന്നത് വചനംകൊണ്ട് തന്നെയായിരിക്കണം. തിരുവചനം സമ്പൂര്‍ണ്ണമാണ്‌. ദൈവനിശ്വാസീയമാണ് തിരുവചന സത്യങ്ങള്‍ . വിശുദ്ധ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം ഊഹാപോഹങ്ങളുടെ ദൈവമല്ല. തിരുവചനത്തില്‍ കാണുന്ന സകല മാതൃകകളും ക്രമീകരണങ്ങളും (പുതിയനിയമത്തിലും പഴയനിയമത്തിലും) വലിയവനായ ദൈവത്താല്‍ സ്ഥാപിതമാക്കപ്പെട്ടിട്ടുള്ളതാണ്. തിരുവചനം വ്യാഖ്യാനിച്ച് പഠിക്കുന്നതിന് വിവിധ രീതികള്‍ അഥവാ മാര്‍ഗ്ഗങ്ങള്‍ (Laws of Interpretations ) വേദപഠിതാക്കള്‍ ഉപയോഗിക്കാറുണ്ട്. പല രീതികള്‍ ഉള്ളതില്‍ പ്രാധാന്യതയില്‍ ഒട്ടും കുറവ് ഇല്ലാത്ത ഒന്നാണ് ഒന്നാമത്തെ, ആദ്യത്തെ പരാമര്‍ശത്തെ കണക്കിലെടുക്കുക എന്നുള്ളത് (The Law of First Mention). സഭയെന്ന (Church) വലിയ സത്യത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം നാം കാണുന്നത് മത്തായി. 16 : 18 ( ……ഞാന്‍ എന്‍റെ സഭയെ പണിയും;…..)  ലാണ്. സഭയുടെ നാഥനായ കര്‍ത്താവിന്റെ വാക്കുകളായിട്ടാണ് നാം അത് കാണുന്നത്. ഒരു പ്രാദേശികസഭയെക്കുറിച്ച്  (Local Assembly) ആദ്യത്തേതും നമ്മുടെ കര്‍ത്താവിന്റെതുമായ പ്രസ്താവന നാം വായിക്കുന്നത് മത്തായി. 18: 15 – 20 വേദഭാഗത്താണ്. ആദ്യമായി സൂചിപ്പിക്കപ്പെടുന്ന ഒരു സത്യം തുടര്‍ന്നുള്ള വേദഭാഗങ്ങളിലൂടെ വെളിപ്പെടുത്തലുകളുടെ പുരോഗമനത്താല്‍ അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലേക്കും രൂപത്തിലേക്കും എത്തപ്പെടുന്നു എന്നത് തിരുവചനത്തില്‍ കാണുന്ന ഒരു പൊതുവായ പ്രത്യേകതയാണ്. ഒരു സത്യം ആദ്യമായി പരാമര്‍ശിക്കുമ്പോള്‍, അതിനോട് ചേര്‍ന്നുവരുന്ന സകല വസ്തുതകളും അതിന്‍റെ എല്ലാ അര്‍ത്ഥവും ആ വാക്യത്തില്‍ തന്നെ ഉള്‍പ്പെടുത്തപ്പെടണമെന്നില്ല. എന്നാല്‍ തിരുവചനം പൂര്‍ണ്ണമായും വെളിപ്പെടുത്തിക്കിട്ടിയിരിക്കുന്നതിന്നാല്‍, രേഖപ്പെടുത്തിയിരിക്കുന്ന ഓരോ സത്യങ്ങളും ഉപദേശങ്ങളുമൊക്കെ വചനപ്രകാരം പൂര്‍ണ്ണമായ നിലയില്‍ തന്നെയാണ് എന്നത് മനസ്സിലാക്കിയിരിക്കേണ്ടതാണ്.

ഒരു പ്രാദേശികസഭയെ (Assembly) ക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം നടത്തിയിരിക്കുന്നത് മത്തായി. 18: 15 – 20 എന്ന വേദഭാഗത്താണ്. ആദ്യത്തെ സഭയെ നാം കാണുന്നത് അപ്പൊ. പ്രവര്‍ത്തി. 2 : 41, 42 വേദഭാഗത്താണ്. സഭയിലെ ക്രമീകരണങ്ങളെക്കുറിച്ചുള്ള ആദ്യലേഖനം കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനമാണ്.

മത്തായി. 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” എന്ന വാക്യം ഒരു സഭയെക്കുറിച്ചാണ് (Local Assembly)  പറഞ്ഞിരിക്കുന്നത് എന്ന സത്യത്തോട് എതിരഭിപ്രായമുള്ളവര്‍ പലരുമുണ്ട്. അവര്‍ ഇതിന് ഉപോദ്ബലകമായി നിരത്തുന്ന വാദഗതികള്‍  ചുവടെ പറയുന്നവയാണ്.

ഒരു സഭയുടെ എല്ലാ തലങ്ങളെയുംക്കുറിച്ച് ഈ വാക്യം പ്രതിപാദിക്കുന്നില്ല

ഒരു നവജാതശിശുവിനെപ്പറ്റി പറയുന്നതുപോലെയാണ് സഭയെന്ന വലിയ സത്യത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രസ്താവന മത്തായി. 18 : 20 – ല്‍ നാം കാണേണ്ടത്. ലളിതമായ ഒരു പ്രസ്താവനയാണെങ്കിലും, സഭാസത്യങ്ങളോടുള്ള ബന്ധത്തില്‍ വളരെ ശ്രേഷ്ഠമേറിയ ചില തത്വങ്ങള്‍ അടങ്ങിയതാണിത്. സഭകൂടിവരുന്ന മുറിയുടെ ഭിത്തിയില്‍ ഈ വാക്യം എഴുതി പ്രദര്‍ശിപ്പിക്കുന്നത് സാധാരണ കാണാറുണ്ട് . ഒരു സ്ഥലംസഭ എങ്ങനെയായിരിക്കണം എന്ന് വെളിപ്പെടുത്തപ്പെട്ട സകല സത്യങ്ങളും വാസ്തവത്തില്‍ ഈ വാക്യത്തില്‍ അടങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് ഉത്തരം. എന്നാല്‍ ഒരു സഭാകൂടിവരവിന് ആധാരമായി ഈ വാചകം ഇരിക്കുന്നു. മറ്റൊരു വിഷയത്തോട് ബന്ധപ്പെട്ട് സമാന രീതിയിലുള്ള  മറ്റൊരു വാചകം നമുക്ക് പരിശോധിക്കാം.

സുവിശേഷം പ്രസംഗിക്കുമ്പോള്‍, പ്രസംഗിക്കുന്നിടത്തൊക്കെയും വളരെ സന്തോഷത്തോടെ, ഫലപ്രദമായി ഉപയോഗിക്കുന്ന സുവിശേഷവാക്യമാണ്  യോഹന്നാന്‍ 3:16. (“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”.) സുവിശേഷത്തെക്കുറിച്ചുള്ള സകല സത്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ മാനവജാതിയുടെ പാപാവസ്ഥ, മാനസാന്തരത്തിന്‍റെ ആവശ്യകത, നീതീകരണം തുടങ്ങിയ പല കാര്യങ്ങളും പ്രത്യക്ഷത്തില്‍ ഈ വാക്യത്തില്‍ കടന്നുവരുന്നില്ല. എങ്കിലും സുവിശേഷത്തോടനുബന്ധിച്ച് ഏറ്റവും പ്രാധാന്യതയുള്ള ഒരു വാക്യം തന്നെയാണിത്. യോഹ. 3 : 16 സുവിശേഷവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെ മത്തായി. 18 : 20 സ്ഥലംസഭയെന്ന വലിയ സത്യത്തോട് ഏറ്റവും അടുത്തിരിക്കുന്നു. പരിശുദ്ധാത്മാവ് ഭൂമിയിലേക്ക്‌ വന്നിട്ട്, പെന്തക്കോസ്ത്നാളില്‍ തുടങ്ങി സഭ രൂപീകൃതമായതിനുശേഷം,  പ്രാദേശികമായ സഭ എന്ത്?  എവിടെ?   എങ്ങനെ? തുടങ്ങിയ സകല വസ്തുതകളെയുംക്കുറിച്ചുള്ള സകല സത്യങ്ങളും ദൈവാത്മാവിന്നാല്‍ വെളിപ്പെടുത്തപ്പെട്ട് തിരുവചനത്തിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. (യോഹ. 16 : 13 ). സുവിശേഷങ്ങളില്‍ തുടങ്ങി, ലേഖനങ്ങളില്‍ക്കൂടി പുരോഗമിക്കുന്ന പഠിപ്പിക്കലുകള്‍ സഭയെന്ന സത്യത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും ഭാവത്തിലും വെളിപ്പെടുത്തുന്നു.

സഭകള്‍ നിലവിലില്ലാതിരുന്ന സമയത്തുള്ള ഒരു പ്രസ്താവനയാണിത്

സഭകള്‍ സ്ഥാപിതമാകുന്നതുവരെയും മത്തായി . 18 – ല്‍ കര്‍ത്താവ് സഭയോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നും പ്രാബല്യത്തില്‍ വന്നിരുന്നില്ല. മറിച്ച്, യഹൂദാ സിനഗോഗുകളെയും അവിടത്തെ ശുശ്രുഷകളും നന്നായി നടക്കണം എന്ന ഉദ്ദേശത്തോടെയാണ് യേശുക്രിസ്തു ഈ വസ്തുതകള്‍ പറഞ്ഞിരിക്കുന്നത് എന്ന ഒരു വ്യാഖ്യാനവും നിലവിലുണ്ട്. എന്നാല്‍ 11, 12, 13 അദ്ധ്യായങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍, കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്ന കാര്യങ്ങളുടെ പരമമായ ലക്‌ഷ്യം നമുക്ക് വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയുന്നുണ്ട്. രാജാവായ ക്രിസ്തു തിരസ്കരിക്കപ്പെടുന്നതും ദോഷം പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളുടെ ഭാവി വ്യക്തമാക്കുന്നതും പ്രസ്തുത അദ്ധ്യായങ്ങളില്‍ നാം കാണുന്നുണ്ട്. അതിനുശേഷം വരുവാനുള്ള രാജ്യത്തെക്കുറിച്ചാണ് കര്‍ത്താവ് സംസാരിക്കുന്നത്. (അധ്യായം 13 ). രാജാധിരാജാവായിരിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അഭാവം ആക്ഷരീകമായി പ്രകടമായിരിക്കുന്ന ഈ കാലഘട്ടത്തെ (സഭായുഗം) യാണ് ഈ ചിന്തകള്‍ ഓര്‍പ്പിക്കുന്നത്. നമ്മുടെ കര്‍ത്താവ് തന്‍റെ മുഖ്യമായ ദൌത്യമായി കണ്ടതും മറ്റൊന്നല്ല.

പാപികളായ മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ചും ഭാവിക്കുവേണ്ടിയുമുള്ള വസ്തുതകള്‍ വെളിപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതായിരുന്നു നമ്മുടെ കര്‍ത്താവിന്റെ ഈ ഭൂമിയിലേക്കുള്ള ആഗമനോദ്ദേശ്യം. തന്‍റെ വേല നിവര്‍ത്തിക്കപ്പെട്ടതിന്നുശേഷം ശിഷ്യന്മാരെ വിട്ടുപിരിയുമെന്നും തുടര്‍ന്ന് തന്‍റെ സാന്നിദ്ധ്യം ഇല്ലാതിരിക്കുന്ന ദിനങ്ങള്‍ ശിഷ്യന്മാരുടെ (ദൈവജനത്തിന്റെ) മുമ്പിലുണ്ടെന്നും കര്‍ത്താവ് ഓര്‍പ്പിച്ചു. എന്നാല്‍ കര്‍ത്താവ്, ”ഞാന്‍ വീണ്ടും വന്ന് നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളാം ” എന്ന മഹനീയ വാഗ്ദത്താല്‍ ശിഷ്യന്മാരെ  വിശ്വാസത്തില്‍ ബലപ്പെടുത്തി. കര്‍ത്താവിന്റെ വീണ്ടും വരവുവരേയും ദൈവജനം സ്ഥലംസഭകളായി  കൂടിവന്ന് കര്‍ത്താവിനെ ഓര്‍ക്കണം എന്ന താല്പര്യത്തോടെയാണ് കര്‍ത്താവ് ഈ ഭൂമിയില്‍നിന്നും കരേറിപ്പോകുന്നതിനു മുന്‍പുതന്നെ, സ്ഥലം സഭകള്‍ എന്ന സംരഭത്തെക്കുറിച്ച്  വ്യക്തമാക്കിയത്. ആയതിനാല്‍, സ്ഥാപിതമാകാന്‍ പോകുന്ന സഭയ്ക്കുള്ള നിര്‍ദ്ദേശം തന്നെയാണ് മത്തായി. 18 : 20 എന്നത് സുവ്യക്തമാണ്.

(ലേഖനം തുടരുന്നതാണ്….)