സംഭരണശാല

മൂടുപടം (Head Covering) – നീട്ടിയ മുടിയും, മൂടിയ തലയും….

‘സഭായോഗങ്ങളില്‍ സഹോദരിമാര്‍ തല മൂടണമോ?’ എന്ന വിഷയത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ ഈ നാളുകളില്‍ നടക്കുന്നുണ്ട്. സഭ ക്രിസ്തുവിനും സ്ത്രീ പുരുഷനും കീഴടങ്ങിയിരിക്കുന്നതിനെ കാണിക്കാന്‍ തന്നിരിക്കുന്ന രണ്ടു അടയാളങ്ങള്‍ ആണ് നീട്ടിയ മുടിയും, മൂടിയ തലയും. ഇത് അധീനതയുടെ പ്രത്യക്ഷ ലക്ഷണമാണ്.

“നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ? (1 കൊരിന്ത്യര്‍ 11:13) “മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതു പോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ.  കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.” (1കൊരിന്ത്യര്‍ 11:5-6) ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.(1കൊരിന്ത്യര്‍ 11:10).

സഭ ക്രിസ്തുവില്‍ കീഴടങ്ങുന്നതിനെ ചിത്രീകരിക്കുന്നതിനുള്ള പദവിയാണ്‌ സഹോദരിമാര്‍ക്ക് ലഭിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയാല്‍ മാന്യമായ മൂടുപടം (Head Covering) സന്തോഷത്തോടെ ധരിക്കാന്‍ അവര്‍ക്ക് സാധിക്കും.

വിശ്വാസ സത്യങ്ങളോടുള്ള ബന്ധത്തില്‍ ‘അറിവില്ലാത്തവര്‍’ എങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള ‘വിശ്വാസികളെ’ കാണുവാന്‍ കഴിയും.

1. അനുസരണമുള്ളവര്‍ – സത്യം പഠിക്കുവാനും മനസിലാക്കുവാനും അതിനനുസരിച്ച് ജീവിതം ദൈവനാമമഹത്വത്തിനായി പ്രയോജനപ്പെടുത്തുവാനും മനസൊരുക്കമുള്ളവര്‍ (teachable)

2. അവഗണിക്കുന്നവര്‍ – ദൈവ വചനം എന്ത് പഠിപ്പിക്കുന്നു എന്നറിഞ്ഞിട്ടും അതിനെ ഗൌനിക്കാത്തവര്‍ (Neglect)

3. മറുതലിക്കുന്നവര്‍ – ദൈവവചന പഠിപ്പിക്കലുകള്‍ വിശ്വസിക്കാത്തവര്‍, അറിഞ്ഞാല്‍ തന്നെയും അനുസരിക്കാത്തവര്‍ (rebellious).

ആത്മീയസത്യങ്ങള്‍ പഠിച്ച് അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്നു.

1 കൊരിന്ത്യര്‍ 11:1-6 വരെയുള്ള ഭാഗങ്ങള്‍., “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു. എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.”

ഈ പറയുന്ന ഭാഗത്ത്‌ മൂടുപടം ഇടണമെന്നാണോ, അതോ മുടി തന്നെയും മൂടുപടം ആയിരിക്കുന്നു എന്നാണോ പറയുന്നത്?

സഹോദരിമാര്‍ സഭായോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ യോഗ്യമായ തരത്തിലുള്ള വസ്ത്രമാണ് സ്വീകരിക്കേണ്ടതെന്നു അപ്പോസ്തലനായ പൗലോസ്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലിംഗ, ജാതി, പ്രായ വ്യത്യാസം ഇല്ലാതെ എല്ലാ വിശ്വാസികളും ക്രിസ്തുവില്‍ ഒന്നാണെന്ന് അപ്പോസ്തലന്‍ പഠിപ്പിച്ചിരുന്നു. “അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാത്യര്‍ 3:28) യേശു ക്രിസ്തുവിലുള്ള സ്വാതന്ത്യം സ്ത്രീ പുരുഷ സമത്വത്തിന്റെ അടിസ്ഥാനമായി വ്യാഖ്യാനിച്ചുകൊണ്ട് പുരുഷന്മാരെ പോലെതന്നെ സ്ത്രീകളും സഭായോഗങ്ങളില്‍ പങ്കെടുത്തിരുന്ന ഒരു സാഹചര്യത്തിലാണ് താന്‍ ഇത് പറയുവാന്‍ കാരണമായി തീര്‍ന്നത്. ഈ സാഹചര്യം പൗലോസ്‌ അപ്പോസ്തലന്റെ ഉപദേശത്തിനും, കൊരിന്ത് സഭയോടുള്ള ശാസനത്തിനും വഴിയൊരുക്കി. ഇന്ന് സ്ത്രീ പുരുഷ സമത്വം ഒരളവില്‍ (വസ്ത്രധാരണം, സഭയില്‍ സ്ത്രീ മൌനമല്ലാത്ത സന്ദര്‍ഭങ്ങള്‍ ) കാണുന്നതോടൊപ്പം ‘യഹൂദനും യവനനും ദാസനും സ്വതന്ത്രനും’ (ജോലി, പഠനം, പണം, കുടുംബം തുടങ്ങിയ മേഖലകളില്‍ ) എന്ന രീതിയിലുള്ള തരം തിരിവുകള്‍) ചുരുക്കം ചില വേര്‍പെട്ട സഭകളില്‍ പ്രകടമാണ്. മൂടുപടം എന്ന ഉപദേശ സത്യത്തിന്റെ ചില ചിന്തകള്‍  ഇവിടെ കുറിക്കട്ടെ.

യേശുക്രിസ്തുവിന്‍റെ സുവിശേഷം നിമിത്തം സമൂഹത്തില്‍ ആത്മീകവും, സാമൂഹീകവുമായ ഉന്നത പദവി സ്ത്രീയ്ക്ക് ലഭിച്ചു. തന്മൂലം കൊരിന്ത്യ സ്ത്രീകളില്‍ ചിലര്‍ എല്ലാറ്റിലും തങ്ങള്‍ പുരുഷന്മാരോട് തുല്യരാണ് എന്ന് ചിന്തിച്ചുപോയി. എന്നാല്‍ എവിടെയും സഭായോഗത്തില്‍ സ്ത്രീകള്‍ അനുവര്‍ത്തിക്കേണ്ട പ്രമാണം ഇവിടെ അപ്പോസ്തലന്‍ സ്ഥാപിക്കുന്നു.

മൂടുപടം എന്ന വാക്കിന്റെ അര്‍ത്ഥം എന്ത് ?

പൌലോസിന്റെ കാലത്തു സ്ത്രീകള്‍ മൂടുപടം അണിഞ്ഞിരുന്നു. ഈ ഭാഗത്ത്‌ പറയുന്ന മൂടുപടം തലമുടിയെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ പറയാറുണ്ട്. ഈ ഭാഗത്തെ നാലാം വാക്യം നോക്കാം. “മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു”. മൂടുപടം എന്നത് മുടിയെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ തലയില്‍ മുടിയുമായി പ്രസംഗിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന എല്ലാ പുരുഷന്മാരും തന്‍റെ തലയായ ക്രിസ്തുവിനെ അപമാനിക്കുകയാണ്. അതുകൊണ്ട് കഷണ്ടിക്കാരനോ, മൊട്ടത്തലയനോ മാത്രമേ പ്രസംഗിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യാന്‍ കഴികയുള്ളൂ എന്നുവരും. ഈ ഭാഗത്ത്‌ പറയുന്ന മൂടുപടം സൗകര്യം പോലെ ഇടുകയോ എടുക്കകയോ ചെയ്യുന്ന ഒന്നായിട്ടാണ് പറഞ്ഞിരിക്കുന്നത്. മൂടുപടം എന്നത് തലമുടിയെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അവനു ഇടുവാനും എടുക്കുവാനും കഴിയുന്ന തരത്തിലുള്ള കൃത്രിമകേശം ആവശ്യമായിരുന്നു.

എന്നാല്‍ 1 കൊരിന്ത്യര്‍ 11:15 – ല്‍  ”സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?” എന്ന് വായിക്കുന്നുണ്ട്. മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ട് എന്ന പ്രയോഗം എന്തെന്ന് ചോദിച്ചേക്കാം. തുടര്‍ന്ന് പ്രകൃതി നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? എന്ന് പറയുന്നത് ശ്രദ്ധിക്കുക. ഇവിടെ പ്രകൃതി പഠിപ്പിക്കുന്ന പ്രധാന സംഗതി സ്ത്രീ മൂടുപടം ഇടണം അഥവാ തല മൂടണം എന്നതാണ്. സ്ത്രീയുടെ സമ്മതം കൂടാതെ തന്നെ പ്രകൃതി നീണ്ട മുടികൊണ്ട്‌ അവളെ മാതൃകയാക്കുമ്പോള്‍ അവള്‍ സ്വമനസാലെ പ്രാവര്‍ത്തീകമാക്കിക്കൊണ്ട് തലമൂടണം. അതാണ് ഒരു സ്ത്രീയെ സംബന്ധിച്ച ദൈവഹിതം.

മാന്യമായ മൂടുപടം (Head Covering) ധരിക്കുന്നതിനു പകരം, തല മൂടാതെ സഭായോഗത്തിന് വരുന്നവരും, വളരെ ലോലമായ നെറ്റുകള്‍ ഒക്കെ ഉപയോഗിച്ച് ‘കേശാലങ്കാര പ്രദര്‍ശനത്തിനു’ വരുന്നവരും നമ്മുടെ ഇടയില്‍ കൂടിവരുന്നു. സ്ഥലം സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവാഹ വേദികളില്‍ ‘മണവാട്ടി’ ഉപയോഗിക്കുന്ന മൂടുപടം (Head Covering) ദൈവ വചനത്തിന്റെയും മാന്യതയുടെയും എല്ലാ അതിര്‍ വരമ്പുകളും കടന്നു പോകുന്നു… സഭാകൂടിവരവുകളില്‍ സഭയുടെ കാന്തനായ കര്‍ത്താവ് മാത്രമായിരിക്കട്ടെ ഉയര്‍ന്നിരിക്കുന്നത്….വചനസത്യങ്ങളോട് ഏറ്റവും വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ കഴിയട്ടെ…

ഈ വിഷയത്തില്‍ കൂടുതല്‍ അറിവുകള്‍ മൂടുപടം (Head Covering) എന്ന തലക്കെട്ടില്‍ സഭാസത്യത്തില്‍ ഞങ്ങള്‍ എഴുതുന്നതാണ്.

‘സഭായോഗങ്ങളില്‍ എപ്പോഴൊക്കെ പങ്കെടുക്കുന്നു’ എന്നത് സ്വയം ചോദ്യം ചെയ്യപ്പെടേണ്ട ഒരു കാര്യമാണോ?

യിസ്രായേല്‍ ജനം യഹോവയുടെ മുമ്പാകെ എപ്പോള്‍ കടന്നുവരണം, കൂടിവരണം എന്നതിന് ആവശ്യമായ, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ യഹോവ ന്യായപ്രമാണത്തിലൂടെ യിസ്രായേലിന് നല്‍കി. ഇതിനു വ്യക്തമായ മാതൃക പഴയനിയമം പരിശോധിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ആണ്ടില്‍ മൂന്നു പ്രാവശ്യം എല്ലാ യിസ്രായേല്യപുരുഷന്മാരും യഹോവയുടെ മുമ്പാകെ കടന്നുവരണമെന്ന്  ദൈവം ന്യായപ്രമാണത്തിലൂടെ പഴയനിയമ യിസ്രായേലിനെ ഓര്‍പ്പിക്കുന്നു. എല്ലാ യിസ്രായേല്യരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം യഹോവയ്ക്ക് ഉത്സവം ആചരിക്കണമെന്നും ന്യായപ്രമാണം അനുശാസിക്കുന്നു (പുറ.23: 15, 17). പുരോഹിതന്‍മാര്‍ എല്ലാ ദിവസവും യാഗപീഠത്തിന്മേല്‍ ശുശ്രുഷ ചെയ്യണമായിരുന്നു. എല്ലാദിവസവും രാവിലേയും വൈകുന്നേരവും ഓരോ ആട്ടിന്‍കുട്ടിയെ വീതം പുരോഹിതന്മാര്‍ യാഗപീഠത്തിന്മേല്‍ യാഗം കഴിക്കണമായിരുന്നു (പുറ. 29: 38 – 39 ).

ന്യായപ്രമാണ കല്‍പ്പനകളെ കൂടാതെ, പഴയനിയമ ഭക്തന്മാരുടെ ജീവിതവും ജീവിതാനുഭവങ്ങളും സാക്ഷ്യങ്ങളും ഒക്കെ, ദൈവജനം ദൈവസന്നിധിയില്‍ എപ്പോഴൊക്കെ ആയിരിക്കണമെന്നതിന് ചിന്തിക്കുവാന്‍ പര്യാപ്തമായ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. വിശ്വാസികളുടെ പിതാവായ അബ്രാഹാം എവിടെയൊക്കെ കൂടാരമടിച്ചോ, അവിടെ വലിയവനായ യഹോവയ്ക്ക് യാഗപീഠം പണിത് യാഗം അര്‍പ്പിച്ച് ദൈവത്തെ ആരാധിക്കുക എന്നതായിരുന്നു താന്‍  ഏറ്റവും പ്രഥമമായി ചെയ്തിരുന്നത്. ആയുഷ്കാലമാകെ ദൈവത്തോടുകൂടെ നടന്ന, അതായത് ദൈവസാന്നിദ്ധ്യത്തില്‍ ജീവിച്ച ഹാനോക്ക് ഏറ്റവും നല്ല മാതൃകയായി നമുക്ക് മുമ്പില്‍ ഇരിക്കുന്നു. സങ്കീര്‍ത്തനക്കാരനായ ദാവീദിന്റെ ആഗ്രഹം, യഹോവയുടെ മനോഹരത്വം കാണുന്നതിനും അവന്‍റെ മന്ദിരത്തില്‍ ധ്യാനിപ്പാനുംവേണ്ടി ആയുഷ്കാലമൊക്കെയും, നിത്യകാലം യഹോവയുടെ ആലയത്തില്‍ വസിക്കണമെന്നതായിരുന്നു (സങ്കീ. 23: 6, 27: 4). ജീവപര്യന്തം യഹോവയുടെ ആലയത്തില്‍ പാടണം എന്ന് ഹിസ്കീയാവു രാജാവ് പ്രത്യാശിക്കുന്നു (യെശ. 38: 20). ദാനിയേല്‍, താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്തു. (ദാനിയേല്‍ 6: 10).

ദൈവജനം കൂടിവരുന്നതിനോടനുബന്ധിച്ചു പുതിയനിയമത്തിലും വളരെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ത്താവ് നമുക്ക് നല്‍കിയിട്ടുണ്ട്. സഭായുഗത്തില്‍, സ്ഥലംസഭകളോടുള്ള ബന്ധത്തില്‍ വിശ്വാസികള്‍ക്ക് വലിയ പദവികളാണ് ദൈവം നല്‍കിയിരിക്കുന്നത്. എന്നാല്‍ ലഭിച്ചിരിക്കുന്ന പദവിയുടെ ശ്രേഷ്ഠതയും മാന്യതയും എളുപ്പം മറക്കുന്നതിന് വലിയ സാദ്ധ്യതയും വിശ്വാസജീവിതത്തിലുണ്ട്. ന്യായപ്രമാണയുഗമല്ല, ഇത് കൃപയുടെ കാലയളവ് ആയതിനാല്‍ വിശ്വാസികള്‍ക്ക്  അല്പം അനുസരണക്കേട് ഒക്കെ ആവാം, ദൈവം സ്നേഹവനാണ്, ക്ഷമിക്കുന്നവനാണ് അതുകൊണ്ട് സാരമില്ല, ക്ഷമിച്ചോളും എന്ന് ആരും ധരിക്കരുത്. ആത്മീയമായ സ്ഥിരത, അതായത്, തുടര്‍മാനമായി അഥവാ സ്ഥിരമായി നടന്നുകൊണ്ടിരുന്ന സഭാ കൂടിവരവുകളില്‍, സഭാവിശ്വാസികള്‍ എല്ലാവരും എല്ലാ യോഗങ്ങളിലും ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും തിരുവചനം പഠിക്കുകയും ദൈവത്തെ ആരാധിച്ച് മഹത്വപ്പെടുത്തുകയും ചെയ്തുപോന്ന, ആത്മീയ ഉന്നതിയിലായിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചാണ് അപ്പോ. പ്രവര്‍ത്തികള്‍, അദ്ധ്യായം-2 -ല്‍ നാം വായിക്കുന്നത്.

അന്ത്യോക്ക്യയില്‍ ഒരു വര്‍ഷക്കാലം മുഴുവനും നീണ്ടുനിന്ന സഭായോഗങ്ങളുടെ പരമ്പരയില്‍ പൌലോസും ബര്‍ന്നബാസും ധാരാളം ജനങ്ങളോട് ദൈവവചനം ഉപദേശിക്കുകയും പ്രസംഗിക്കുകയും സ്ഥിരമായി ചെയ്തു (അപ്പോ. 11: 26). ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിന്‍റെ പ്രാധാന്യത വളരെ വ്യക്തമായി താന്‍ മനസ്സിലാക്കിയിരുന്നതുകൊണ്ട്, പൗലോസ്‌ സഭയോട് ചേര്‍ന്ന് അപ്പം നുറുക്കുന്നതിന്നായി സഭായോഗത്തില്‍ സംബന്ധിച്ചു (അപ്പൊ.20: 7). ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം സ്ഥലം സഭയില്‍ അപ്പം നുറുക്കുവാന്‍ കൂടിവരുന്ന യോഗത്തില്‍ (Breaking of Bread Meeting) പങ്കെടുക്കേണ്ടതുകൊണ്ട് മാത്രം പൗലോസ്‌ യാത്ര തുടരാതെ ഏഴു ദിവസം ത്രോവാസില്‍ പാര്‍ത്തു എന്നാണ് നാം മനസ്സിലാക്കുന്നത്. ”അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും …….” എന്ന് ഓര്‍പ്പിച്ചുകൊണ്ട് തിരുവത്താഴത്തെക്കുറിച്ച് (Lord’s Supper ) കൊരിന്ത്സഭയ്ക്ക് അപ്പോസ്തലന്‍ എഴുതുന്നത്‌ ഈ സമയത്താണ് (1 കൊരി. 11: 26). അപ്പോസ്തലനായ പൗലോസ്‌ ഒരിക്കലും പ്രാദേശികസഭകളെ (Local Assemblies) അവഗണിച്ചിരുന്നില്ല. പ്രതികൂലങ്ങളുടെയും വൈഷമ്യങ്ങളുടെയും കൂടെ തനിക്ക് ദിവസേന സര്‍വ്വസഭകളേയുംക്കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും  തന്‍റെ ജീവിതത്തില്‍  ഉണ്ടായിരുന്നു  എന്നാണ് അപ്പോസ്തലന്‍ വ്യക്തമാക്കുന്നത് (2 കൊരി. 11: 28).

സ്ഥലംസഭകള്‍ക്കും സഭായോഗങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കി ജീവിതം കാഴ്ചവെച്ച ഒരു പാരമ്പര്യമാണ് ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ക്കുള്ളത്. ഞായറാഴ്ചദിവസം തിരുവത്താഴത്തില്‍നിന്ന് പങ്കെടുക്കുന്നതുകൂടാതെ സഭയില്‍ നടക്കുന്ന പ്രാര്‍ത്ഥനയിലും വചനപഠനത്തിലും വചനശുശ്രുഷയിലും എന്നുവേണ്ട, സഭ ക്രമീകരിക്കുന്ന എല്ലാ യോഗങ്ങളിലും സഭാകൂട്ടായ്മയിലുള്ള എല്ലാ വിശ്വാസികളും തുടര്‍മാനമായി അതായത്, മുടക്കം കൂടാതെ പങ്കെടുത്തിരുന്നു എന്ന് അപ്പോസ്തലീക പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പിതാക്കാന്മാരും ആ പാരമ്പര്യം കാത്തുസൂക്ഷിച്ചവരായിരുന്നു. ‘ഭൌതീകമായി അനുഗ്രഹിക്കപ്പെട്ട’ ഇന്നത്തെ നമ്മുടെ തലമുറയ്ക്ക് ലഭ്യമായിരിക്കുന്ന സൌകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്,  പൌലോസിനുണ്ടായിരുന്നതുപോലെ കഷ്ടതയും പട്ടിണിയും നിന്ദയും മറ്റും മാത്രം കൈമുതലായിരുന്ന സമയത്തും സഭായോഗങ്ങളെ ഉപേക്ഷിക്കാതെ, സഭയായി ദൈവസാന്നിദ്ധ്യം അനുഭവിച്ച് ആത്മനിര്‍വൃതി നേടിയിരുന്നവരായിരുന്നു നമ്മുടെ പിതാക്കന്മാര്‍ . രാത്രിയുടെ യാമങ്ങളില്‍, ചൂട്ടുകറ്റയുടെ മറ്റും വെളിച്ചത്തില്‍, കുന്നുകളും നദികളും താണ്ടി, മൈലുകള്‍ നടന്ന് നിരന്തരം സഭായോഗങ്ങളില്‍ സംബന്ധിച്ചിരുന്ന അനുഭവങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ക്ക് നമ്മോട് പറയാനുണ്ട്.

പ്രിയ സഹോദരീസഹോദരന്മാരേ, സഭായോഗങ്ങളോടുള്ള നമ്മുടെ താല്പര്യവും പങ്കാളിത്തവും എത്രത്തോളമുണ്ട് എന്ന് ചിന്തിക്കാറുണ്ടോ?  പിതാക്കാന്മാരുടെ അനുഭവങ്ങളെക്കുറിച്ച് വാചാലമായി സംസാരിക്കുന്നതോടൊപ്പം നമ്മുടെ അനുഭവങ്ങള്‍ സധൈര്യം പറയുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? പ്രിയപ്പെട്ടവരേ, സഭായോഗങ്ങളെ ഉപേക്ഷിക്കുക, അവഗണിക്കുക, നിസ്സാരമായി കാണുക തുടങ്ങിയത്  ഒരു യോഗ്യമായ സ്വഭാവമായി ആരും കാണരുത്. ചില വിശ്വാസികള്‍ വല്ലപ്പോഴും സഭയോഗങ്ങളില്‍ പങ്കെടുത്താല്‍ തന്നെ, അവസരം പാഴാക്കാതെ കര്‍ത്താവിന് കൊടുക്കേണ്ടതായ മഹത്വം അവര്‍ സ്വന്തമാക്കുയും ചെയ്യുന്ന പ്രവണതയും ചിലയിടങ്ങളില്‍ കണ്ടുവരുന്നു.

സഭായോഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ പല ന്യായങ്ങളും ഒരുപക്ഷേ നിരത്തിവയ്ക്കും. കൂടിവരവുകളില്‍ സംബന്ധിക്കാന്‍ കഴിയാത്തത്ര തിരക്കാണ് ജീവിതത്തില്‍ എന്നാണ് ഇങ്ങനെയുള്ളവര്‍ അവകാശപ്പെടുന്നത്. ജോലിത്തിരക്ക്, കുടുംബത്തിലെ ഉദ്ധരവാദിത്വങ്ങള്‍ മൂലമുള്ള തിരക്ക്, പഠനത്തിലെ തിരക്ക്, ബിസിനസ് തിരക്ക് തുടങ്ങി ‘സ്ഥലംസഭയെന്ന ചിന്താഭാരം’ എന്ന തിരക്കൊഴികെ ഒട്ടനവധി തിരക്കുകളുടെ ഇടയിലാണ് ‘ഈ പ്രിയ വിശ്വാസികള്‍’ ക്രിസ്തീയജീവിതം നയിക്കുന്നത്. പലപ്പോഴും സമയലഭ്യതയെ പഴിചാരുമ്പോഴും, പ്രാര്‍ത്ഥനാ യോഗത്തിനും ബൈബിള്‍പഠനത്തിനൊന്നും സഭയില്‍ കടന്നുപോകുന്നതിന് ഇവര്‍ക്ക് താല്പര്യമില്ല എന്നതാണ് പരമാര്‍ത്ഥമായിട്ടുള്ളത്. ഒരുപക്ഷേ, ലോകപ്രകാരമുള്ള വിനോദത്തിനോ ജഡത്തിന്റെ താല്പര്യങ്ങള്‍ക്കോ ഒക്കെ വേണ്ടി യോഗത്തില്‍ സംബന്ധിക്കേണ്ട സമയം വിനിയോഗിക്കുകയായിരിക്കാം. സ്വന്തം ഭവനങ്ങളില്‍പോലും കുടുംബപ്രാര്‍ത്ഥനക്കുള്ള സമയം ഇത്തരക്കാര്‍ക്ക് ലഭിക്കാറില്ല. മറ്റു പലതും, ആ സമയംകൂടി കവര്‍ന്നെടുക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ വന്നെത്തിയിരിക്കുന്നു.

ദൈനംദിനജീവിതത്തില്‍ ജോലിയോടുള്ള ബന്ധത്തിലും മറ്റും വളരെ തിരക്കോടുകൂടി മുന്നോട്ടുപോകുന്ന ഒരു വിശ്വാസിക്ക് വളരെ ക്രമീകൃതമായ നിലയില്‍ തന്‍റെ സമയം സഭായോഗങ്ങളോടുള്ള ബന്ധത്തില്‍ സ്ഥിരമായി വിനിയോഗിക്കുന്നതിന് കഴിയുമെന്നത് വളരെ വ്യക്തമായതും തെളിയിക്കപ്പെട്ടതുമായ ഒരു വസ്തുത തന്നെയാണ്. ഏതു തിരക്കുകളുടെയും പ്രതിബന്ധങ്ങളുടേയും നടുവിലും സഭായോഗങ്ങളെ ഉപേക്ഷയായി കാണാതെ സഭാജീവിതം സജീവമായി നയിക്കുവാന്‍ ഏതൊരു വിശ്വാസിക്കും കഴിയുമെന്ന് അപ്പോസ്തലീകനാളുകള്‍ തുടങ്ങിയിങ്ങോട്ട് അനേക ദൈവമക്കളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ആത്മീയ അര്‍പ്പണത്തേയും മുന്‍ഗണനകളേയും ചോദ്യം ചെയ്യുന്ന ഒരു പ്രധാന ഘടകമാണ്‌ സഭായോഗങ്ങളില്‍ സംബന്ധിക്കുന്നതിലുള്ള ഉത്സാഹവും താല്പര്യവും. പ്രിയ  ദൈവജനമേ, ‘എന്‍റെ സഭാജീവിതത്തില്‍ സഭായോഗങ്ങളില്‍ എന്‍റെ സാന്നിദ്ധ്യം എത്രത്തോളമുണ്ട്’ എന്ന് ഓരോരുത്തരും സ്വയമേവ വിചിന്തനം ചെയ്‌വാന്‍ നമുക്ക് ഇടയാകട്ടെ. ചോദ്യം ചെയ്യപ്പെടുമ്പോള്‍, കുറ്റം വിധിക്കാത്ത മനസാക്ഷിയോടെ നില്‍പ്പാന്‍ നമുക്ക് കഴിയട്ടെ. സന്തോഷവും ആനന്ദവും ദൈവത്തിന്‍റെ കൂടാരങ്ങളില്‍ ഉണ്ട്. സ്ഥലംസഭകളില്‍  സന്തോഷവും ആനന്ദവും കണ്ടെത്താന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കുമാറാകട്ടെ……

ഒരു സഹോദരി, സഭയുടെ ആരാധനയില്‍ എങ്ങനെയാണ് സംഭാവന നല്കുന്നത്? ആരാധനയില്‍ പങ്കു വഹിക്കുന്നത്? സ്വര്‍ഗം മാത്രം അറിയുന്ന നിശബ്ദ ആരാധന അഥവാ മൌനാരാധന എങ്ങനെ?

അപ്പൊസ്തലനായ പത്രോസ്  വിശ്വാസികളോട് പറയുന്നു  ”കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു” (1പത്രോസ് 1:23). അതനുസരിച്ച് എന്നും നിലനില്ക്കുന്ന വചനത്താലാണ് നാം വീണ്ടും ജനിച്ചിരിക്കുന്നത്. സകല തിന്മകളെയും പരമാവധി ഒഴിവാക്കി ആത്മാര്‍ത്ഥ തയോടെ വചനം എന്ന മായമില്ലാത്ത പാല്‍ കുടിക്കുമ്പോഴാണ് നാം ആത്മീയമായി വളരുന്നത്‌ എന്നും ദൈവവചനം വ്യക്തമാക്കുന്നു (1 പത്രോസ് 2:1-2). അങ്ങനെയുള്ളവരാണ് ആത്മീക കല്ലുകള്‍ ആയി മാറുന്നത് “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിത വർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു” (1 പത്രോസ് 2:5). ഇവിടുത്തെ ക്രമം ശ്രദ്ധിക്കുക ആത്മീയ ജീവന്‍, ആത്മീയ വളര്‍ച്ച, ആത്മീയ ഭവനം, ആത്മീയയാഗം എന്ന ക്രമമാണ്‌ കാണുന്നത്.

അതിനാല്‍ ആത്മീയ ജീവന്‍ ലഭിച്ചാല്‍ (യോഹന്നാന്‍ 1:12-13) നാം ആത്മീയ പൌരോഹിത്യത്തിന്റെയും ആത്മീയ യാഗത്തിന്റെയും ഭാഗമായി മാറുന്നു. പുരുഷനായാലും സ്ത്രീയായാലും ഓരോ വിശ്വാസിയും പുരോഹിതന്മാരാണ്. ആടിനെയും കുറുപ്രാവിനെയും ബാഹ്യമായി യാഗമര്‍പ്പിക്കുന്നതിനു പകരമായി, ഇന്ന്, നാം ഒരുക്കി കൊണ്ട് പോകുന്ന നന്ദിയുടെയും സ്തുതിയുടെയും സ്തോത്രത്തിന്റെയും ആയ ആത്മീയ യാഗമാണ്‌ അര്‍പ്പിക്കുന്നത്. നാം ദൈവത്തെ ആരാധിക്കുന്നത് ആത്മാവില്‍ നിന്നാണ് (യോഹന്നാന്‍ 4:23-24). ദൈവാത്മാവാണ്‌ നമ്മെ ആരാധിക്കാന്‍ സഹായിക്കുന്നത്. നാം സഭയായി ആരാധന അര്‍പ്പിക്കുമ്പോള്‍ ആരാധനയെ കേവലം കേള്‍ക്കുന്നത് (audible) മാത്രമായി പരിമിതപ്പെടുത്തരുത്. “അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം” (എബ്രായര്‍ 13:15) മാത്രമായി നാം ചിന്തിക്കരുത്. ഉച്ചരിക്കുന്ന വാക്കുകള്‍ വെളിപ്പെടുത്തുന്നത് അകത്തെ ചിന്തയെയാണ്. നമ്മുടെ മനസ്സ് ചിന്തിക്കുന്നതും, അറിയുന്നതും, മനസ്സിലാക്കുന്നതുമെല്ലാം നമ്മിലുള്ള മനുഷ്യാത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. “മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല” (1കോരി 2:11). നമ്മില്‍ വസിക്കുന്ന ദൈവാത്മാവ്, വീണ്ടെടുപ്പുകാരനായ കര്‍ത്താവിനെക്കുറിച്ചുള്ള ചിന്ത കൊണ്ട് നമ്മുടെ മനസ്സ് നിറക്കുമ്പോള്‍ അത് ആത്മീയ യാഗമായി മാറുന്നു.  സഭയായി ആരാധനക്കായി കൂടിവരുമ്പോള്‍ സ്തോത്രം ചെയ്യുന്നത് മാത്രമല്ല പുത്രനെക്കുറിച്ചുള്ള ദൈവിക ചിന്തകള്‍ കൊണ്ട് അന്തരംഗം നിറയുന്നതും ആരാധനയായി കരേറ്റപ്പെടുന്നു.

ഓരോ വിശ്വാസിയും ആരാധനക്കായി കടന്നുവരുന്നത്‌ തങ്ങളുടെ രക്ഷാനായകനും  വീണ്ടെടുപ്പുകാരനുമായ കര്‍ത്താവിനെ മാത്രം ഓര്‍ത്തും ധ്യാനിച്ചും കൊണ്ടുമായിരിക്കണം. താന്‍ ഒരുക്കിക്കൊണ്ട് വന്ന ആത്മീയയാഗം ദൈവസന്നിധിയില്‍ അര്‍പ്പിച്ച് അതിന്‍റെ സൌരഭ്യഗന്ധം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുകയാണ് ആരാധനയില്‍ സംഭവിക്കുന്നത്. ആത്മീയ യാഗാര്‍പ്പണത്തിന്റെ ഉള്ളടക്കവും അത് ഉല്പാദിപ്പിക്കപ്പെടുന്നതും ദൈവവചനത്തിന്റെ വായനയില്‍നിന്നും ധ്യാനത്തില്‍നിന്നുമാണ്.

ഒരു സഹോദരന്‍ ഉച്ചത്തില്‍ സ്തോത്രം ചെയ്യുമ്പോള്‍ മറ്റ് വിശ്വാസികള്‍ കേള്‍ക്കുകയും ആന്തരികമായി പ്രതികരിക്കുകയും ചെയ്യുന്നു. സഹോദരന്മാരായാലും സഹോദരിമാരായാലും ഒന്ന് തന്നെയാണ് ഹൃദയത്തിന്‍റെ അകത്തളത്തില്‍ സംഭവിക്കുന്നത്.  സ്തോത്ര ഗീതങ്ങളും, ആരാധന ഗീതങ്ങളും പാടുമ്പോള്‍ എല്ലാവരുടെയും അന്തരംഗം ആരാധ്യനെക്കുറിച്ചുള്ള സത്യങ്ങളോട് പ്രതികരിക്കണം. ഒരുമിച്ചുള്ള ഈ ആത്മീയ യാഗം സന്നിഹിതരായിരിക്കുന്ന, വീണ്ടെടുക്കപ്പെട്ട എല്ലാ ആത്മാക്കളില്‍ നിന്നും സ്വര്‍ഗത്തിലേക്കുയരും. ഒരു സംഗീത സംവിധായകന്‍ വിവിധ ഉപകരണങ്ങളുടെ മിശ്ര ശബ്ദങ്ങളെ സമന്വയിപ്പിച്ച്, എകോപിപ്പിച്ചു മനോഹരമായ ഗാനാവിഷ്കാരം ആക്കുന്നത് പോലെ തന്നെയാണ് ദൈവാത്മാവ് വിവിധ ആത്മാക്കളെ ഒരേ ചിന്തയിലേക്ക് നയിച്ച് മഹത്വമേറിയ ആരാധനയുടെ മാധുര്യ ശബ്ദമായി മാറ്റുന്നത്. ആരാധനക്ക് യോഗ്യനായ  നമ്മുടെ രക്ഷകനായ കര്‍ത്താവ് മാത്രമാണ്‌ നമ്മുടെ ആരാധനയില്‍ വിളങ്ങുന്നത്.

മറുവശം ചിന്തിക്കുമ്പോള്‍,  ഓരോ വിശ്വാസിയും ആരാധനക്ക് ഒരുക്കിക്കൊണ്ട് വരുവാന്‍ ബാധ്യതയുണ്ട്. യിസ്രായേല്‍ ആദ്യ ഫലം യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരുന്ന മനോഹര ചിത്രം പോലെ (ആവര്‍ത്തനം 26:1-11) നാം നമ്മുടെ കര്‍ത്താവിനെക്കുറിച്ചുള്ള ഏറ്റവും നല്ല ചിന്തകളെ ഒരുക്കിക്കൊണ്ട് വേണം ഞായറാഴ്ച ആരാധനയ്ക്ക് പോകാന്‍ . സ്ത്രീ പുരുഷ വ്യത്യാസം ഒരുക്കിക്കൊണ്ട് പോകുന്നതിലില്ല.

സഹോദരന്മാരും സഹോദരിമാരും കര്‍ത്താവിനെക്കുറിച്ചുള്ള ഉത്തമ ചിന്തകളാലല്ല ആരാധനയ്ക്ക് പോകുന്നതെങ്കില്‍ ആരാധനയുടെ ഉത്കൃഷ്ടതയെ (quality) അത് ബാധിക്കും. സംഗീത സംവിധായകന്‍ ആവശ്യപ്പെട്ടിട്ട് വായിക്കാതിരിക്കുന്ന സംഗീതവായനക്കാരനെപ്പോലെയാണ് ചിന്തയില്‍ പ്രതികരണമില്ലാത്ത ആരാധകന്‍ അല്ലെങ്കില്‍ ആരാധക. കര്‍ത്തൃ ചിന്തയും സ്തോത്രവും ഒരുക്കിക്കൊണ്ട് പോകാത്ത സഹോദരനായാലും സഹോദരിയായാലും അവരോടു ദൈവത്തിന്റെ ചോദ്യം,” മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.” (മലാഖി 3:8)

സഹോദരിമാര്‍ക്ക് വളരെ പ്രത്യേകമായ പദവിയാണ് ആരാധന അര്‍പ്പിക്കുന്നതില്‍ ലഭിച്ചിരിക്കുന്നത്. ഒരു സഹോദരന്‍ മറ്റുള്ളവര്‍ക്ക് കേള്‍ക്കത്തക്ക നിലയില്‍ സ്തോത്രം ചെയ്യുമ്പോള്‍, സ്തോത്രാര്‍പ്പണം നയിക്കുമ്പോള്‍ നാം മനസിലാക്കേണ്ട വസ്തുതയെന്നത്, കൂടിവന്നിരിക്കുന്ന ഓരോരുത്തരുടെയും ചിന്തകളെ പരിശുദ്ധാത്മാവ് സമന്വയിപ്പിച്ച് ദൈവസന്നിധിയില്‍ ഉയര്‍ത്തപ്പെടുന്ന സ്തോത്രയാഗമാണ് അത് എന്നാണ്. ഒരുക്കത്തോടെ, ഒരുക്കപ്പെട്ട ഹൃദയത്തോടെ, ഒരുക്കിക്കൊണ്ടുവന്നിരിക്കുന്ന ആരാധനാചിന്തകളോടെ നാം ദൈവസന്നിധിയില്‍ ആയിരിക്കുന്നുവെങ്കില്‍ സുഗ്രാഹ്യവും പ്രസാദകരവുമായ യാഗമായി നമ്മുടെ ചിന്തകളെ സ്തുതികളും സ്തോത്രവുമായി പരിശുദ്ധാത്മാവ് മാറ്റുന്ന അനുഗ്രഹിക്കപ്പെട്ട രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ നമ്മുക്കോരോരുത്തര്‍ക്കും ഇടയായിത്തീരും. സഹോദരിമാര്‍ക്ക് മാത്രമുള്ള അവകാശമാണ് ദൈവത്തിനു മാത്രം കേള്‍ക്കാനും, ആസ്വദിക്കാനും കഴിയുന്ന ആരാധന അര്‍പ്പിക്കുവാന്‍... കഴിയുന്നു എന്നത്. പ്രിയപ്പെട്ടവരേ, എത്ര ഉന്നത സ്ഥാനമാണ്‌., പദവിയാണത്!!

പാവപ്പെട്ടവന് ഭിക്ഷ കൊടുക്കുമ്പോള്‍ കാഹളമൂതിക്കുന്നവരോട്, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല, നിങ്ങളുടെ പ്രതിഫലം കിട്ടിപ്പോയി(മത്തായി 6:1-4) എന്ന് പറഞ്ഞ നമ്മുടെ കര്‍ത്താവ്  തനിക്കുള്ളതൊക്കെയും ഭണ്ടാരത്തില്‍ ഇട്ട വിധവയെ കണ്ടു എന്ന് മാത്രമല്ല അവളെ ഏറ്റവും അഭിനന്ദിക്കുകയും ചെയ്യുന്നു. മറ്റാരും അവളെ കണ്ടില്ല, ആരും അവളെ പ്രശംസിച്ചില്ല. തിരുവചനപ്രകാരം സഭയില്‍ മിണ്ടാതിരിക്കുന്ന, മൌനമായിരിക്കുന്ന സഹോദരിമാര്‍, ഹൃദയം നിറച്ച് ആരാധന ചിന്തകളുമായി കടന്നു വരുന്ന സഹോദരിമാര്‍ പ്രശംസിക്കപ്പെടുവാന്‍ പോകുന്ന പ്രതിഫലത്തിന്‍ ദിനം വരുന്നു പ്രിയരേ, ആ ദിനം അതിവിദൂരമല്ല.

ആരാധനയെക്കുറിച്ചുള്ള ഈ ലളിത സത്യം പോലുമറിയാത്ത പണ്ഡിതന്മാരാണ് പലപ്പോഴും സഹോദരിമാര്‍ സഭയില്‍ ഉച്ചത്തില്‍  സ്തോത്രം ചെയ്യട്ടേ, പ്രാര്‍ഥിക്കട്ടെ എന്നൊക്കെ പറഞ്ഞു ദുരുപദേശം പ്രചരിപ്പിക്കുന്നത് എന്ന് നാം തിരിച്ചറിഞ്ഞു നമ്മുടെ സ്ഥലം സഭകളെ ദുരുപദേശങ്ങളുടെ സാമീപ്യത്തില്‍നിന്നും നമുക്ക്  സൂക്ഷിക്കാം. പ്രിയ  സഹോദരിമാരേ, നിങ്ങള്‍ ചെയ്യുന്നത്, നിങ്ങള്‍ ഒരുക്കിക്കൊണ്ട് വരുന്ന നിങ്ങളുടെ സ്തോത്ര വഴിപാട് ഒക്കെ കര്‍ത്താവ്‌ കാണുന്നുണ്ട്.  ഉള്‍പൂവുകളെയും  നിനവുകളെയും നന്നായി അറിയുന്ന കര്‍ത്താവ് കാണുന്നുണ്ട്. പ്രിയ സഹോദരി, ഒരു പ്രാദേശിക സഭയുടെ അംഗമായിരുന്നിട്ടുകൂടി, ഈ സത്യം വ്യക്തമായി നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടില്ല എങ്കില്‍ ഈയാഴ്ച മുതല്‍ കര്‍ത്താവിന്റെ ജനന, മരണ, അടക്ക, പുനരുത്ഥാന ചിന്തകള്‍ അടങ്ങിയ വേദഭാഗങ്ങള്‍ വായിച്ചു, ധ്യാനിച്ച്‌ ഒരുക്കത്തോടെ, ആരാധന്ക്കായി ചിലത് ഒരുക്കിക്കൊണ്ടു പോകുവാന്‍ ദൈവം സഹായിക്കട്ടെ.

“നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും” ഉമിണ്ണു കളയപ്പെട്ട സഭകള്‍ നമ്മുടെ മദ്ധ്യത്തില്‍ ഉണ്ടോ?

ആത്മരക്ഷ നഷ്ടപ്പെടുമെന്ന് പഠിപ്പിക്കാന്‍ വേണ്ടി ചില കള്‍ട്ടുകള്‍ വചനത്തില്‍നിന്നും എടുത്ത് ഉപയോഗിക്കുന്ന ഒരു വാചകമാണ്‌ ”നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും”(വെളിപ്പാട്.3:16) എന്നത്. നമുക്ക് ആ വാക്യത്തിന്‍റെ  സന്ദര്‍ഭം ഒന്ന് പരിശോധിക്കാം. വെളിപ്പാട് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളില്‍ കര്‍ത്താവ് അഭിസംബോധന ചെയ്യുന്നത് സ്ഥലം സഭകളെയാണ്, വ്യക്തികളെയല്ല. സഭകളെ പൊന്‍ നിലവിളക്കുകളായിട്ടാണ് അവിടെ ചിത്രീകരിച്ചിരിക്കുന്നത്.

“തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു”(വെളിപ്പാട് 1:13). “ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു”.(വെളിപ്പാട് 1:20)

ഇവിടെ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം ഓരോ സഭയുടെയും സാക്ഷ്യമാണ്. ഒരു പൊന്‍നിലവിളക്കില്‍ (സഭയില്‍) നിന്നുള്ള പ്രകാശം വ്യക്തമായി പ്രതിഫലിപ്പിക്കേണ്ടത് ദൈവപുത്രന്റെ മഹിമയും സ്വഭാവ വൈശിഷ്ട്യവുമാണ്. സഭയുടെ നടുവില്‍ മഹത്വധാരിയായ കര്‍ത്താവ് ഉണ്ടായിരിക്കണം.

അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശി  ക്കുന്നതുപോലെ ആയിരുന്നു.(വെളിപ്പാട് 1:16). എഫെസോസിലെ സഭ കര്‍ത്താവിനോടുള്ള ഗാഡസ്നേഹത്തില്‍ നിന്ന് അകന്നപ്പോള്‍ ആ സഭയുടെ സാക്ഷ്യം അപകടത്തിലായി. കര്‍ത്താവില്‍ മുഴുശ്രദ്ധയും കൂറും കേന്ദ്രീകരിക്കാനായില്ലെങ്കില്‍, ദൈവപുത്രനെ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ ആ സഭക്ക് സാക്ഷ്യം നഷ്ടപ്പെടും.

എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.(വെളിപ്പാട് 2:4,5)

ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം” (ഫിലി 3:3) ഇങ്ങനെയുള്ള വ്യക്തികള്‍ ആയിരിക്കണം സ്ഥലംസഭയില്‍ ഉള്ളവര്‍ എങ്കില്‍ ആ സഭകള്‍ ഉമിണ്ണു കളയപ്പെടുകയില്ല.

“അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു. അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയുംഅവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളൂ” (ഫിലി 3:8-12). നീതീകരിക്കപെട്ട വിശ്വാസികള്‍ ചിലതെല്ലാം ക്രിസ്തു നിമിത്തം ചേതം എന്ന് കരുതുവാന്‍, ചവറ് എന്ന് എണ്ണുവാന്‍ കെല്‍പുള്ളവരാകുന്നുവെങ്കില്‍, ക്രിസ്തുവിന്റെ  മരണത്തോടും പുനരുത്ഥാനശക്തിയോടും കഷ്ടാനുഭവകൂട്ടായ്മയോടും എകീഭവിക്കപ്പെട്ടു കര്‍ത്താവിനെ പിന്തുടരുന്നവരായിരിക്കുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!!!

കര്‍ത്താവുമായുള്ള “ആദ്യ സ്നേഹത്തിലേക്കു” വിശ്വാസികള്‍ മടങ്ങി വന്നില്ലെങ്കില്‍, നാമുള്‍പ്പെട്ടു നില്‍ക്കുന്ന പ്രാദേശിക സഭയാകുന്ന പൊന്‍ നിലവിളക്കിന്റെ ദൈവിക ഉദ്ദേശ്ശ്യത്തില്‍ നിന്ന് ദൈവം നമ്മെ മാറ്റിക്കളയും. സഭകള്‍ കേവലം വിവാഹം നടത്താനും ചത്തടക്കാനുമുള്ള ഇടമായി അധപതിക്കും.  പൊങ്ങച്ചം കാട്ടാനുള്ള വേദിയായും, എന്നും പ്രശ്നവും അടിപിടിയും നടത്തുവാനുള്ള ഒരു മത്സര കളിക്കളമായും, ദൈവത്തിനു വിശുദ്ധമായിരിക്കേണ്ട ഇടം മാറും. അത്തരം സഭയ്ക്ക് ഒരിക്കലും ദൈവപുത്രനെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. കര്‍ത്താവിന്റെ  സാക്ഷ്യം ദേശത്ത്   നിറവേറ്റുവാനും കഴിയില്ല. നമ്മുടെ സഭകളില്‍ സാക്ഷ്യത്തില്‍, പ്രബോധനത്തില്‍, പാട്ടില്‍, പ്രസംഗത്തില്‍, എല്ലാം യേശുകര്‍ത്താവ് നിറയണം. യാതൊരു ജഡക്രിയകളും അതിനു ആവശ്യമില്ല.

വെളിപ്പാടുപുസ്തകത്തിലെ സഭകള്‍ക്കുമുള്ള ദൈവിക സന്ദേശത്തില്‍ ദുഃഖകരമായ പല പരാമര്‍ശങ്ങളും ഉണ്ട്. ”നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ(വെളിപാട് 3:18 )”  എന്ന് വായിക്കുന്നു. .  “ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”,വെളിപാട് 3:20- ല്‍ നാം കാണുന്നു. അതായത്, ദൈവവുമായി കൂട്ടായ്മ ആസ്വദിക്കാത്ത വിശ്വാസികളും സഭയില്‍ ഉണ്ടായിരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെയുള്ളവരാണ്‌ ഇന്നും സഭയുടെ സാക്ഷ്യം തുടരാന്‍ തടസ്സമായിരിക്കുന്നത്. വിശ്വാസികള്‍ കര്‍ത്താവുമായി അനുരൂപമാകുന്ന പ്രക്രിയ നിന്നുപോയാല്‍ അത് ആ സഭയെ ആത്മീയ അധപതനത്തിലേക്ക് നയിക്കും. അതുവഴി കര്‍ത്താവുമായുള്ള കൂട്ടായ്മ കുറഞ്ഞു പോയിരിക്കുന്ന അവസ്ഥയിലേക്ക് എത്തപ്പെടുന്നു. “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു”(2 കോരി 3:18). സഭാവിശ്വാസികളില്‍ കര്‍ത്താവിന്റെ തേജസും ഭാവവും കാണുന്നില്ലെങ്കില്‍, കര്‍ത്താവിനെപ്പോലെ രൂപാന്തരപ്പെടുന്ന പ്രക്രിയ നിന്ന് പോയെങ്കില്‍ ഉടന്‍ പരിശുദ്ധാത്മസഹായത്താല്‍ പുനരാരംഭിക്കുക. മാനസാന്തരമല്ലാതെ സഭക്ക് വേറൊരു പോക്കുവഴിയില്ല. കര്‍ത്താവിനെ പ്രതിഫലിപ്പിക്കാനായില്ലെങ്കില്‍, കര്‍ത്താവിനെ മാത്രം ഉയര്‍ത്താന്‍ സഭക്കായില്ലെങ്കില്‍, കര്‍ത്താവ് സഭയോട് പറയുന്നു “നിന്നെ (ഏകവചനം-സഭയെ)എന്റെ വായില്‍ നിന്ന് ഉമിണ്ണു കളയും”.

“നിന്നെ എന്റെ വായില്‍ നിന്ന് ഉമിണ്ണു കളയും”എന്നത് സഭയിലെ വിശ്വാസികളുടെ (ബഹുവചനം) നിത്യതയുമായി ബന്ധപ്പെട്ട പ്രസ്താവനയല്ല, മറിച്ച്  വിശ്വാസികള്‍ ഒന്നിച്ചുകൂടി സഭയായിട്ടു അവര്‍ കൂടിവരുന്ന സ്ഥലത്ത് വഹിക്കുന്ന കര്‍ത്താവിന്‍റെ സാക്ഷ്യം (assembly testimony ) നിന്നുപോകും എന്ന ദൈവത്തിന്‍റെ  മുന്നറിയിപ്പായിട്ടാണ് നാം മനസിലാക്കുന്നത്. നമ്മുടെ സഭകളില്‍ മനുഷ്യര്‍ ഉയരാതിരിക്കട്ടെ, കര്‍ത്താവ് മാത്രം ഉയരട്ടെ, നമ്മുക്ക് സഭകളായി ദൈവിക ഉദ്ദേശ്യം നിറവേറ്റിക്കൊണ്ട് ദൈവത്താല്‍ ഉമിണ്ണു കളയപ്പെടാതിരിക്കാം. ബ്രദറണ്‍ സഭകള്‍ നിര്‍ജ്ജീവമായ ബ്രദറണ്‍ പള്ളികളായി അധ:പതിക്കാതിരിക്കട്ടെ… ആത്മീയ ജീവനാല്‍ നമ്മുടെ സഭകള്‍ ചലിക്കട്ടെ…. സ്വര്‍ഗത്തിലെ ദൈവത്താല്‍ ‘ഉമിണ്ണ്‍ കളയപ്പെട്ട’ സഭയാണോ നിങ്ങളുല്പ്പെട്ട പ്രാദേശിക സഭ ? ചിന്തിക്കുക……..

സഭായോഗങ്ങളില്‍ സംബന്ധിക്കുന്നവരെ പ്രാദേശീക സഭ തിരിച്ചറിയേണ്ടതുണ്ടോ?

സഭായോഗങ്ങളില്‍ സംബന്ധിക്കുന്നവരെ തിരിച്ചറിയുക, ഈ ചോദ്യത്തോടുള്ള ബന്ധത്തില്‍, പഴയനിയമം നാം പരിശോധിക്കുമ്പോള്‍ ധാരാളം മുന്നറിയിപ്പുകള്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ആവര്‍ത്തനപുസ്തകം. 23:3 ലും നെഹെമ്യാവു. 13:1 ലും നാം വായിക്കുന്നത്, അമ്മോന്യരും മോവാബ്യരും ഒരു നാളും ദൈവത്തിന്‍റെ സഭയില്‍ പ്രവേശിക്കരുത് എന്ന ദൈവത്തിന്‍റെ അലംഘനീയമായ നിയമമാണ്. മതപരമായ ക്രമീകരണങ്ങളും ആചാരങ്ങളും മറ്റ് നിലപാടുകളും ഒക്കെ നോക്കുമ്പോള്‍ അമ്മോന്യരും മോവാബ്യരും ദൈവത്തിന്‍റെ ജനമായ യിസ്രായേലിനോട് വളരെ അടുത്ത് വസിക്കുന്നവരായിരുന്നു. പക്ഷെ, വാസ്തവമെന്നത്, യഹോവയാല്‍ ശപിക്കപ്പെട്ട രണ്ട് ജാതികളായിരുന്നു അവര്‍ . ദൈവീകസത്യത്തില്‍നിന്നും സാന്നിദ്ധ്യത്തില്‍നിന്നും വളരെ കാതം അകലെയായിരുന്നു അവരുടെ സ്ഥാനം.

പുതിയനിയമ കാലഘട്ടത്തിലും ഈ ചിത്രം നമുക്ക് കാണാം. പുറമേ നിന്ന് നോക്കിയാല്‍ വളരെ സമാനതകള്‍ പല സഭാവിഭാഗങ്ങള്‍ തമ്മില്‍ കാണാം. അതും ശരി ഇതും ശരി എന്ന് ചിന്തിക്കുവാന്‍ വക നല്‍കുന്ന ധാരാളം കാര്യങ്ങളുമുണ്ടാകാം. നിങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളും ദൈവത്തെ ആരാധിക്കുന്നത്, പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നൊക്കെയുള്ള ന്യായങ്ങള്‍ പല പ്രിയപ്പെട്ടവരും പറയുന്നത് കേള്‍ക്കാറുണ്ട്.  നാമൊക്കെ കര്‍ത്താവിന്റെ സഭയെന്ന ഏക സഭയുടെ അംഗങ്ങളാണ് എന്ന് തിരിച്ചങ്ങോട്ടും പറഞ്ഞു ആശ്വസിപ്പിക്കുന്ന ചില സഹോദരന്മാരെയും കാണാറുണ്ട്. എന്നാല്‍, ദൈവവചന സത്യങ്ങളോടും ഉപദേശങ്ങളോടും യാതൊരു ബന്ധവുമില്ലാത്ത വ്യവസ്ഥകളാലും ക്രമീകരണങ്ങളാലും സമ്പന്നമാണ് പല വിഭാഗങ്ങളുമെന്നത്  നാം വ്യക്തമായി മനസിലാക്കണം. തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞ് വിലപിക്കുകയും തെറ്റ് അങ്ങീകരിക്കുകയും ചെയ്യുന്ന യിസ്രായേലിനെ സങ്കീര്‍ത്തനം 79:1-ല്‍ നമുക്ക് കാണാം. യഹോവയുടെ ആലയത്തില്‍ പാടില്ലാത്തതും അനുവദനീയരല്ലാത്തതും കടന്നുവന്ന് യഹോവയുടെ ആലയത്തെ അശുദ്ധമാക്കിയ വലിയ അകൃത്യം യിസ്രായേലിന്റെ ചരിത്രത്തില്‍  പല പ്രാവശ്യം സംഭവിച്ചു.  പ്രവചനപുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വസ്തുത നമുക്ക് മനസിലാക്കാന്‍ കഴിയും.(യെഹെസ്കേല്‍ .44:9, സെഖര്‌യ്യാവു 14:21).

പുതിയനിയമം പരിശോധിക്കുമ്പോഴും, കര്‍ത്താവായ ദൈവം ഇതേ കാര്യം തന്നെയാണ് സഭയുടെ വിശുദ്ധിയോടുള്ള ബന്ധത്തിലും പറഞ്ഞിരിക്കുന്നത്. യാതൊരു തരത്തിലുമുള്ള അശുദ്ധിയും പ്രാദേശിക സഭാകൂടിവരവുകളില്‍ കടന്നുവരാന്‍ സഭയുടെ കാന്തനായ കര്‍ത്താവ് ആഗ്രഹിക്കുന്നില്ല. കൊരിന്ത് സഭയിലെ വിശുദ്ധന്മാരോട് അപ്പോസ്തലനായ പൗലോസ്‌ പറയുന്നത്, ”…….അവനോട് സംസര്‍ഗ്ഗം അരുത്” എന്നാണ്. ‘വിശ്വാസി അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുതെന്നും, വിശ്വാസിക്ക് അവിശ്വാസിയുമായി യാതൊരു ഓഹരിയുമില്ല’ എന്നും അപ്പോസ്തലന്‍ വ്യക്തമാക്കുന്നു. കര്‍ത്താവ് പറയുന്നു, ” അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍” എന്ന്. (1 കൊരി. 5:11 കൊരി. 6:14-18). ജീവനുള്ള ദൈവത്തിന്‍റെ സഭയാകുന്ന ദൈവാലയത്തെ (church of the living God-1തിമോ.3:15) വിശുദ്ധിയോടെ, വേര്‍പെട്ട അനുഭവത്തോടെ കാത്തു പരിപാലിക്കെണ്ടവര്‍ അശുദ്ധമായതൊന്നും തൊടുകപോലും ചെയ്യുവാന്‍ പാടില്ല. കാവല്‍ക്കാര്‍ ഇല്ലാതെ, അതിരുകള്‍ നിര്‍ണ്ണയിക്കാതെ വാതില്‍ മലര്‍ക്കെ തുറന്നുവച്ചാല്‍ (freely open) അശുദ്ധമായത് പലതും അകത്തു കടക്കാന്‍ ഇടയാകും. (2ദിന 23:19). അന്യ ഉപദേശങ്ങളും ആചാരങ്ങളും കീഴ്വഴക്കങ്ങളുമൊന്നും സഭയ്ക്കകത്ത് ഒരു നിലകളിലും കടന്നുവരുവാന്‍ ഇടയാകരുത്. സഭാകൂടിവരവിലേക്ക്, ഏവര്‍ക്കും എല്ലായ്പ്പോഴും സര്‍വ്വാത്മന സ്വാഗതം കല്‍പ്പിച്ചുകൊടുത്താല്‍, ആ സ്വാതന്ത്ര്യം മുതലാക്കികൊണ്ട് പല വിരുദ്ധ ഉപദേശക്കാരും ചിന്താഗതിക്കാരും സഭയ്ക്കകത്ത് കടക്കുകയും തങ്ങളുടെ താല്പര്യങ്ങളും മനോഭാവങ്ങളും പതിയെ പതിയെ സഭയില്‍ സ്ഥാപിച്ചെടുക്കാന്‍ വിത്ത് പാകുകയും ചെയ്യും.

രാഷ്ട്രീയരംഗത്തും ഭരണരംഗത്തുമൊക്കെ ചെറിയ വിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രത്താല്‍ പല പ്രശ്നങ്ങളും അരക്ഷിതാവസ്ഥയും മറ്റും ഉണ്ടാകുന്നത് നാം കാണാറുണ്ട് . ഒരു പ്രാദേശിക സഭയിലും അങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ്‌ എഫെസോസിലെ സഭയുടെ മൂപ്പന്മാരോട് ”ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ സഭയുടെ ഇടയില്‍ കടക്കും, അതുകൊണ്ട് ഉണര്‍ന്നിരിപ്പിന്‍” എന്ന് പറഞ്ഞത് (അപ്പോ. 20:29). ഗലാത്യസഭകളില്‍ കള്ളസഹോദരന്മാര്‍ പ്രവേശിച്ചതു മുഖാന്തരം യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെ മറയാക്കിക്കൊണ്ട് യെഹൂദാപാരമ്പര്യത്തെ അവഗണിച്ച സ്ഥിതിവിശേഷം ഉണ്ടായതായി അപ്പോസ്തലന്‍ സമ്മതിക്കുന്നു (ഗലാത്യര്‍.2:4). 1 യോഹന്നാന്‍ 2:19-ല്‍ അപ്പോസ്തലനായ യോഹന്നാന്‍ വളരെ വ്യക്തമായി പറയുന്നു, ”അനേകം എതിര്‍ക്രിസ്തുക്കള്‍ അവരുടെ ഇടയില്‍നിന്ന് പുറപ്പെട്ടു” എന്ന്. അവര്‍ സഭയില്‍ ഉണ്ടായിരുന്നവര്‍ ആയിരുന്നു. പക്ഷെ, ”അവര്‍ നമുക്ക് (സഭയ്ക്ക്) ഉള്ളവര്‍ ആയിരുന്നില്ല. ഇന്നും ഇത്തരക്കാര്‍ ഉണ്ട്. സഭയിലുണ്ട്, സഭയിലാണ് എന്നൊക്കെ ഇവര്‍ പറയും. എന്നാല്‍ സഭയ്ക്ക് ‘വേണ്ടവര്‍’ ആയിരിക്കുന്നില്ല. തിരുവചനത്തിലെ ഈ ഉദാഹരണങ്ങളും മുന്നറിയിപ്പുകളും , സ്ഥലംസഭയിലേക്ക് കടന്നുവരുന്ന വിശ്വാസികളെക്കുറിച്ച് സഭ എത്രമാത്രം ശ്രദ്ധാലുക്കളായിരിക്കണമെന്ന് നമ്മെ ഓര്‍പ്പിക്കുന്നു.

യെരുശലേമിലെ സഭ ആ കാര്യത്തില്‍ വളരെ നിശ്ചയം ഉള്ളവരായിരുന്നു. പൗലോസ്‌ എന്ന ശൌല്‍ രക്ഷിക്കപ്പെട്ട്, വേര്‍പെട്ടതിനുശേഷം സഭയോട് ചേരുവാന്‍ (കൂട്ടായ്മയില്‍ ആകുവാന്‍) ശ്രമിച്ചു. പക്ഷെ സഭ അവനെ ആദ്യമേ സ്വീകരിച്ചില്ല. ശൌലിന്റെ മാറ്റത്തെക്കുറിച്ചും കര്‍ത്താവുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും ബര്‍ന്നബാസ് സഭയെ പരിചയപ്പെടുത്തിക്കൊടുത്തു. മാത്രമല്ല, ശൌല്‍, താന്‍ തന്നെ സഭയെ ബോധിപ്പിച്ചു. സഭയുടെ കൂട്ടായ്മാബന്ധത്തിലേക്ക് ഒരാളെ സ്വീകരിക്കുന്നതിന്നുമുന്‍പ് സഭ അനുവര്‍ത്തിക്കേണ്ട കാര്യം യെരുശലേമിലെ സഭ ശൌലിനോടുള്ള ബന്ധത്തിലും ചെയ്തു (അപ്പോ.9:26-28). അതാണ്‌ അപ്പോസ്തലീക മാതൃക. സ്ഥലം സഭകള്‍ പിന്‍പറ്റേണ്ട മാതൃക. അതാണ്‌ സഭാസത്യം.

ഒരു മുഴുവന്‍ സമയ കൂട്ടായ്മ (full-time fellowship)’ യാണ് പുതിയനിയമം വെളിപ്പെടുത്തുന്ന കൂട്ടായ്മ. ‘ഇന്നിവിടെ’, ‘നാളെ മറ്റൊരിടത്ത്’ എന്നതല്ല പുതിയനിയമ കൂട്ടായ്മ. ഞായറാഴ്ച ദിവസം ‘അപ്പം നുറുക്കി’ ഭാഗഭാക്കായതിനുശേഷം അതുമതി ഇനി ഒരാഴ്ച്ചത്തേക്ക് എന്ന് ചിന്തിക്കുന്നത് പുതിയനിയമം വെളിപ്പെടുത്തിതരുന്ന കൂട്ടായ്മയുടെ പരിധിയില്‍ വരുന്നതല്ല. ”കൂട്ടായ്മ രുചിക്കുക (communion tasting)” എന്ന ഒരു രീതിയുമില്ല. ഞായറാഴ്ച അപ്പം നുറുക്കല്‍ കൊണ്ട് മാത്രം തൃപ്തിപ്പെടുന്നത് അഥവാ ഭാഗികമായ കൂട്ടായ്മ ആചരണം, ആത്യന്തികമായ ആത്മീയ കൂട്ടായ്മാബന്ധത്തിന്‍റെ ഭാഗമാകുന്നില്ല. താല്‍ക്കാലികവും ഭാഗികമായിട്ടുള്ളതുമായ കൂട്ടായ്മ എന്നത് തിരുവചനത്തില്‍ കാണുന്നില്ല.

ആഴ്ചകളോ മാസങ്ങളോ വട്ടം തികയുമ്പോള്‍ വരുന്നവരേയും വല്ലപ്പോഴുമൊരിക്കല്‍ പങ്കെടുക്കുന്നവരേയും പ്രോത്സാഹിപ്പിക്കുന്നത് അപകടകരമാണ്. ഇങ്ങനെയുള്ള അനേകര്‍ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നവരായിരിപ്പാന്‍ സാദ്ധ്യതയുണ്ട് (ഫിലി. 3:18). അതോടൊപ്പംതന്നെ, അറിയാതെ ദൈവദൂതന്മാരെവരെ സല്ക്കരിച്ചിട്ടുള്ള അനുഭവങ്ങള്‍ ദൈവജനം മറക്കാനും പാടുള്ളതല്ല (എബ്രാ.13:1). തീര്‍ച്ചയായും, ദൈവജനം മറ്റുള്ളവരെ സ്നേഹിക്കാന്‍ അറിഞ്ഞിരിക്കണം. വിശ്വാസത്തില്‍ ബലഹീനരായവരെ, അജ്ഞത കൊണ്ട് സഭാകൂടിവരവുകളെ ഉപേക്ഷയായി കാണുന്ന ദൈവമക്കളെ, ആത്മീയതാല്പര്യവും സന്തോഷവും ആത്മീയപരിജ്ഞാനവും ഉള്ളവരാക്കിത്തീര്‍ക്കുന്നതിനു ദൈവജനം സഭയായി അവരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യേണ്ടതുതന്നെയാണ്.

വേര്‍പെട്ട ദൈവമക്കളെ, സ്ഥലംസഭയുടെ അതിര്‍ വിശാലമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അശുദ്ധമായതൊന്നും സഭയ്ക്കകത്ത് കടക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. ഉപദേശത്തിലും പ്രമാണങ്ങളിലും വചനത്തിന്‍റെ ശുദ്ധിയും സത്യവും കാത്തു പരിപാലിക്കാം. നമ്മോടൊപ്പം കൂടിവരുന്നവരെ തിരിച്ചറിയുവാന്‍ നമുക്ക് കഴിയണം. ദുരുപദേശങ്ങള്‍ക്കും ദുരുപദേഷ്ടാക്കന്മാര്‍ക്കും സ്ഥലംസഭകളില്‍ സ്ഥലവും സ്ഥാനവും കൊടുക്കരുത്. സഭയിലും സഭാകൂടിവരവുകളിലും സംബന്ധിക്കേണ്ടവര്‍ ആരായിരിക്കണമെന്നും എങ്ങനെയാണ് ഒരു വിശ്വാസി സഭാകൂട്ടായ്മയിലേക്ക് കടന്നുവരുന്നത് എന്നുമുള്ള വചന സത്യങ്ങള്‍ സഭ, പ്രത്യേകിച്ച് സഭാമൂപ്പന്മാര്‍ നന്നായി അറിഞ്ഞിരിക്കണം. പരിശുദ്ധനായ ദൈവത്തിന്‍റെ ആലയമായ സ്ഥലംസഭകളുടെ പരിശുദ്ധി നഷ്ടപ്പെടുത്തിക്കളയാതെ, വിശുദ്ധിയിലും വേര്‍പാടിലും തികഞ്ഞ ഒരു ജീവിതമായിരിക്കട്ടെ…. നമ്മുടെ ഓരോ സ്ഥലംസഭകളും നയിക്കുന്നത്.

പ്രാദേശീക സഭയിലെ മൂപ്പന്മാരും വിശ്വാസികളും തമ്മിലുള്ള ബന്ധത്തില്‍ വരുന്ന ഉലച്ചില്‍ എങ്ങനെ പരിഹരിക്കാം?

പ്രാദേശീക സഭകളില്‍ മൂപ്പന്മാരും വിശ്വാസികളും ചില സന്ദര്‍ഭങ്ങളില്‍, ചില വിഷയങ്ങളില്‍ ആശയപരമായ വിത്യാസങ്ങള്‍ ഉണ്ടാകുകയും, അത് ദൈവ നാമമഹത്വത്തിനു കോട്ടം വരുന്ന തരത്തില്‍ ആയിത്തീരുകയും ചെയ്യുന്നു.       വളരെ പരിതാപകരമായ ഈ അവസ്ഥ ചില സഭകളില്‍ എങ്കിലും ഇക്കാലങ്ങളില്‍ നിലവിലുണ്ട്. സഭാവിശ്വാസികളുടെ ഇടയില്‍ അദ്ധ്വാനിക്കയും, അവരെ കര്‍ത്താവില്‍ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യേണ്ടവരാണ് മൂപ്പന്മാര്‍ (1തെസ്സ.5:12). അവര്‍ ആത്മാക്കളുടെ കണക്ക് ബോധിപ്പിക്കേണ്ടവരാണ് (എബ്ര 13:17). വിശ്വാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് മൂപ്പന്മാരാണ്. ആടുകളുടെ അവസ്ഥ മൂപ്പന്മാര്‍ അറിയണം(സദൃശ. 27:23). അനാവശ്യമായ പ്രശ്നങ്ങള്‍ സഭ കൂട്ടായ്മയില്‍ ഉള്ള എല്ലാവരും ഒഴിവാക്കണം. അരുമയോടെ, കലര്‍പ്പില്ലാതെ ആട്ടിന്‍ കൂട്ടത്തെ പരിപാലിക്കുന്നവരുടെ ഇടയില്‍ അങ്ങനെ പ്രശ്നങ്ങളുണ്ടാകാറില്ല. സഭയെ നയിക്കുന്ന മൂപ്പന്മാരില്‍ അനുകരിക്കാന്‍ ഒന്നും കാണുന്നില്ലെങ്കില്‍ “ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു” (എഫേ.4:20) എന്ന  ഗണത്തില്‍ പെട്ടവരാണിവര്‍ എന്ന് വിശ്വാസികള്‍ പറയുവാനിടയാകും. പരസ്പരബന്ധം സമതുലമായി തുടരുന്നതിനായി മൂപ്പന്മാര്‍ക്ക് കീഴടങ്ങിയിരിക്കേണ്ട വിശ്വാസികള്‍ ദൈവകല്പന അനുസരിക്കുന്നവരുമായിരിക്കണം.

മൂപ്പന്മാര്‍ക്ക് സഭാവിശ്വാസികളില്‍ ഉള്ള വിശ്വാസം നഷ്ടപെട്ടാല്‍ ഒരിക്കലും ശരിയായ രീതിയില്‍ അവരെ നയിക്കാനാകില്ല. ദൈവവചനം അനുസരിക്കുന്നതില്‍ ഉല്‍സാഹമുള്ള വരായിരിക്കുന്ന വിശ്വാസികള്‍ ദൈവത്തിനും മൂപ്പന്മാര്‍ക്കും കീഴടങ്ങിയിരിക്കുന്നതില്‍ ഒരിക്കലും വിമുഖത കാണിക്കയില്ല. എന്ത് പ്രശ്നമാണെങ്കിലും വിശ്വാസികള്‍ മൂപ്പന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. മൂപ്പന്മാര്‍ വിശ്വാസികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം. പ്രശ്നമാണെന്ന് പറഞ്ഞു ഇതിനു സാധിക്കുന്നില്ലെങ്കില്‍ ഇരുകൂട്ടരുടെയും ദൈവവുമായ ബന്ധത്തിന് എന്തോ കാര്യമായ തകരാര്‍ ഉണ്ട്. “തമ്മില്‍ പാപങ്ങളെ ഏറ്റു പറഞ്ഞു ഒരുവന് വേണ്ടി ഒരുവന്‍ പ്രാര്‍ഥിപ്പിന്‍” (യാക്കോബ്.5:16). അതായിരിക്കട്ടെ പ്രശ്നപരിഹാരത്തിന് ആദ്യ പ്രതിവിധി.

മൂപ്പന്മാര്‍ക്ക് വിശ്വാസികളോട് കയ്പ് ഉണ്ടായാല്‍ കൂടി വിശ്വാസികളുടെ ഉത്തരവാദിത്വമാണ്‌ കീഴടങ്ങിയിരിക്കേണ്ടതും അവരെ ഓര്‍ത്ത്‌ നിരന്തരം പ്രാര്‍ഥിക്കേണ്ടതും. അതിനു വ്യത്യാസമുണ്ടാകരുത്, മടുപ്പുണ്ടാകരുത്. എന്നിരുന്നാലും പ്രശ്നപരിഹാരം എത്രയും വേഗമുണ്ടാക്കേണ്ടതിനുള്ള ഉത്തരവാദിത്വം മൂപ്പന്മാരില്‍ നിക്ഷിപ്തമാണ്. കര്‍ത്താവായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പരിപാലന ശുശ്രൂഷ നിര്‍വഹിച്ചപ്പോള്‍ അവരുടെ വിചാരങ്ങളെയും, ആവശ്യങ്ങളെയും കുറിച്ച് മുന്നമേ അറിഞ്ഞിട്ടു കൂടി കര്‍ത്താവ് അവരോടു ചോദിച്ചു. “അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു” (മര്‍ക്കോസ് 9:33). അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? (ലൂക്കോസ് 24:38)

മൂപ്പന്മാര്‍ക്കും തെറ്റ് പറ്റാന്‍ സാദ്ധ്യതയുള്ളവരാകയാല്‍ പ്രശ്നപരിഹാരത്തിന്നായി അവര്‍ എല്ലാ വിശ്വാസികളുമായി ആശയവിനിമയം നടത്തണം. വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങള്‍ ഒഴികെ സഭയുടെ ആത്മീയ പുരോഗതിക്കായുള്ളതെല്ലാം മൂപ്പന്മാര്‍ തുറന്നു പറയേണ്ടതാണ്. സ്വകാര്യ വിവരങ്ങള്‍ സഭയുടെ തീരുമാനങ്ങളെ ബാധിക്കുമെന്ന് തുറന്നു പറയുമ്പോള്‍ തന്നെ, രഹസ്യമായി വെക്കേണ്ടവ രഹസ്യമായി വെക്കേണ്ടതും ആവശ്യമാണ്‌ . രഹസ്യമായി ഇരിക്കേണ്ടത് പരസ്യമാക്കാന്‍,  പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ വാശി പിടിക്കയുമില്ല. മൂപ്പന്മാര്‍ കമ്പനി ഡയറക്ടര്‍മാരെപ്പോലെയും, തീരുമാനങ്ങള്‍ തൊഴിലാളികളുടെ മേല്‍ അടിച്ചേല്പിക്കുന്ന മാനേജര്‍മാരെപ്പോലെയും പെരുമാറരുത്. വിശ്വാസികളെയും സഭയേയും ബാധിക്കുന്ന പൊതുവായ എല്ലാ കാര്യങ്ങളും പ്രാര്‍ഥനക്കായി മൂപ്പന്മാര്‍  പൊതുവായി പങ്കിടേണ്ടതാണ്. പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി (fall) പ്രാപിക്കുന്നു; മന്ത്രിമാരുടെ (Counsellors) ബഹുത്വത്തിലോ രക്ഷയുണ്ടു.(സദൃശ 11:14) ഭരണസാമർത്ഥ്യത്തോടെ (wise Counsel) നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ (Counsellors) ബഹുത്വത്തിൽ രക്ഷയുണ്ടു (സദൃശ 24:6).

വചന സംബന്ധമല്ലാത്തതോ, ആത്മീയമല്ലാത്തതോ ആയ സഭയുടെ പല തീരുമാനങ്ങളും ഒരുപക്ഷേ മറ്റുള്ളവരുമായുള്ള സമാധാനബന്ധം തകര്‍ക്കുന്നതാകാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയുള്ള സാദ്ധ്യതകളെ ഒഴിവാക്കാന്‍ മൂപ്പന്മാരും വിശ്വാസികളും ഒരുപോലെ ശ്രമിക്കണം. പരസ്പര ബന്ധം തകരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ദുരഭിമാനത്തെയും നാം പടിക്ക് പുറത്തു നിര്‍ത്തണം.

അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;(സദൃശ 13:10).

ഇത് വായിക്കുന്ന താങ്കള്‍ ഒരു പ്രാദേശിക സഭയുടെ കൂട്ടയ്മയില്‍ തുടരുകയും, ഒപ്പം അവിടെയുള്ള ചില പ്രത്യേക വിഷയങ്ങളെ ഓര്‍ത്തു ദുഖിക്കുന്ന വിശ്വാസിയാണോ? എങ്കില്‍ ഇന്ന് തന്നെ പ്രാര്‍ത്ഥിക്കുക, പ്രശ്നം പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുക.

പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ് (Praise and Worship) – ‘പുത്തന്‍ പാട്ടുകള്‍’ സഭകള്‍ പിടിച്ചടക്കാന്‍ സാത്താനയച്ച പൊള്ളയായ ട്രോജന്‍ കുതിരകളോ?

ട്രോയ് നഗരം പിടിച്ചടക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ട്രോജന്‍ കുതിരക്കുള്ളില്‍ ഒളിച്ചിരുന്ന പടയാളികളെപ്പോലെ സാത്താന്റെ കൈയ്യിലെ ട്രോജന്‍ കുതിരകളാണ്‌ കരിസ്മാറ്റിക്കുകാര്‍ പാടിയാനന്ദിക്കുന്ന പുത്തന്‍ പാട്ടുകള്‍.

വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് അല്പം മേമ്പൊടിയാകട്ടെ—- ഞങ്ങളുപയോഗിക്കുന്ന എഴുത്ത്ഭാഷ വ്യത്യസ്തമാണ്, ഉന്നത നിലവാരം പുലര്‍ത്തുന്നതല്ല  എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അതിവിടെ ഉപയോഗിക്കുന്നത്, അതൊരുതരം സെന്‍സേഷണല്‍ ലാംഗ്വേജ് ആയോ , സാദാ ഭാഷയായോ വായനക്കാരന്‍റെ ഔചിത്യമനുസരിച്ചു ചിന്തിക്കുന്നതിനു ഞങ്ങള്‍ക്ക് എതിര്‍പ്പുമില്ല. എന്നാല്‍ ഞങ്ങളുടെ ആഗ്രഹം, കഴിയുന്നിടത്തോളം സാധാരണക്കാരന്റെ ഭാഷ, പുതിയ നിയമത്താളുകളിലെ മുക്കുവ ഭാഷ, തച്ചന്റെ ഭാഷാ ശൈലി, ലോകത്തെ കീഴ്മേല്‍ മറിച്ചവര്‍ ഉപയോഗിച്ച ആഞ്ഞടിക്കുന്നഭാഷ ഉപയോഗിക്കണം എന്നു തന്നെയാണ്, അത് ചാട്ടുളി പോലെ ഹൃദയത്തില്‍ തന്നെ തറക്കുകയും വേണം. കാരണം സഭകളോട് എന്തെങ്കിലും ആത്മാര്‍ഥത കാണിക്കുന്നതില്‍ കൂടുതലും സാധാരണക്കാരായ വിശ്വാസികളാണ്, സഭയെ സംരക്ഷിക്കുന്നവരും, വചനം കാക്കുന്നവരും അവര്‍ തന്നെ. ഈ അന്ത്യ കാലത്ത് അല്പം പ്രതീക്ഷക്കു വകയുള്ളത്‌ അവര്‍ മാത്രവും. സമ്പത്തിന്റെ സുഖലോലുപതയില്‍ ജീവിക്കുന്ന പൊങ്ങച്ചക്കാര്‍ക്ക്, ഇരട്ടമുഖക്കാര്‍ക്ക്, കപട വാക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, ആത്മീയം ഒരു ആദായ സൂത്രമാക്കിയിരിക്കുന്നവര്‍ക്ക്  സഭാസത്യം എന്നും ഒരു അധികപ്പറ്റ് തന്നെയായിരിക്കും.

ക്രിസ്തീയ സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ സമ്മാനിച്ച K.V. സൈമണ്‍ സാറിന്റെയും, M.E ചെറിയാന്‍ സാറിന്റെയും ,T.K ശമുവേല്‍ സാറിന്റെയുമടക്കം നമ്മുടെ ഒട്ടുമിക്ക പാട്ടെഴുത്തുകാരുടെയും പാട്ടുകള്‍ പരമ്പരാഗത ശൈലിയില്‍, ഉപദേശാധിഷ്ടിതമായ നീളന്‍ പാട്ടുകളാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, യാതൊരു ആത്മീയ അര്‍ത്ഥവും ജനിപ്പിക്കാത്ത,വെറും പൊള്ളയായിട്ടുള്ള,  ആവര്‍ത്തിച്ചു പാടി ‘വിശ്വാസികളുടെ’ വികാരങ്ങളെ ഉത്തേജിപ്പിക്കുവാന്‍  രസിപ്പിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ചെറിയ പാട്ടുകളാണ് ’പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ്പുകാര്‍’ ഉപയോഗിക്കുന്നത്.   ഗൌരവതരമായിട്ടുള്ളതും ദൈവവചന ഉപദേശ സത്യങ്ങള്‍ അടങ്ങിയതുമായിട്ടുള്ള ആത്മീയ ഗീതങ്ങള്‍ കരിസ്മാറ്റിക്കുകാര്‍ മിക്കവാറും ഒഴിവാക്കുകയാണ് പതിവ്. ദൈവം ഇന്ന് ലോകത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്ന അത്ഭുതങ്ങളെയും അടയാളങ്ങളെയും, ആത്മീയ പോരാട്ടത്തെയും മാത്രം പ്രകീര്‍ത്തിക്കുന്ന തരത്തിലാണ് അവരുടെ പാട്ടുകള്‍ ഭൂരിഭാഗവും. കരിസ്മാറ്റിക് പാട്ടുകാരും പാട്ടെഴുത്തുകാരും പൊതുവേ ആത്മീയ പരിജ്ഞാനം കുറഞ്ഞവര്‍ എന്ന് മാത്രമല്ല കേവലം അനുഭവങ്ങള്‍ മാത്രമാണ്‌ അവര്‍ക്ക് അവകാശപ്പെടുവാനുള്ളത്. അവര്‍ പരിഗണിക്കുന്നത് എളുപ്പം ഓര്‍ത്തിരിക്കാവുന്നവ, എളുപ്പത്തില്‍ പാടാവുന്നവ, വളരെ വേഗം ജനസമ്മിതി കിട്ടുന്നവ എന്നീ പാട്ടുകളെയാണ്. സെക്കുലര്‍ രംഗത്തെ സിനിമാ പാട്ടുകളെ പോലും ഒരു ദാക്ഷിണ്യവുമില്ലാതെ ഇവര്‍ സ്ഥിരമായി  കൊള്ളയടിക്കാറുണ്ട്. വിസ്താരഭയത്താല്‍ മലയാളം പാട്ടുകളെ ഞങ്ങള്‍ ഉദാഹരിക്കുന്നില്ല. അത് വായനക്കാരന്റെ വിവേചനാധികാരത്തിന്റെ പരിധിയിലേക്ക് പൂര്‍ണമായി വിട്ടു തരികയാണ്.

ചില  ആംഗലേയ വരികള്‍ കുറിക്കുന്നു. “I long to worship you…I give myself to you….I want to love you from deep within…Let me your’s alone “. ഈ വരികള്‍ വളരെ പെട്ടെന്നുണ്ടാകുന്ന സൗഹൃദത്തെ (ഒരു തരം ആഴമില്ലാത്ത ന്യൂ ജനറേഷന്‍ സ്നേഹം)  വര്‍ണിക്കുന്നതാണ്. മാത്രമല്ല, പ്രയിസ് ആന്‍ഡ്‌ വര്ഷിപ്പുകാര്‍ പുതുമ ഇഷ്ടപ്പെടുന്നവരും, വ്യത്യസ്ഥതക്കായി എന്ത് വേഷവും കെട്ടുന്നവരുമാണ്. ആരാധന എന്നും അവര്‍ക്ക് ഒരുപോലെ ആകാന്‍ പാടില്ല. വരികള്‍ പൊള്ളയായിരുന്നാലും അതില്‍ ഒരു ‘മുന്നറിയിപ്പ്’ പോലും ഉണ്ടാകരുത് എന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്,  ’ജഡത്തിനു ഒട്ടും മുഷിച്ചിലുണ്ടാകരുത്’ എന്നതാണ് ആഗ്രഹം. ബൈബിള്‍ തുറന്നു ദൈവവചനത്തില്‍ നല്‍കിയിരിക്കുന്ന മനോഹരമായ ആത്മീയ ഗീതങ്ങളുമായി  ഇവയെ ഒന്ന് തട്ടിച്ചു നോക്കുക. പുറപ്പാട് 15:1-21 -”മോശയും ഇസ്രായേല്‍ മക്കളും സങ്കീര്‍ത്തനം പാടി ചൊല്ലിയത്”, ന്യായാധിപന്മാര്‍ 5:1-31 -’ദബോരയും,  ബാരാക്കും പാടിയ പാട്ട്’, ‘സങ്കീര്‍ത്തനങ്ങള്‍ തുടങ്ങി വെളിപ്പാട് വരെ പടര്‍ന്നു കിടക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ പാട്ടുകള്‍.’ ദൈവത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തിന്റെയും പ്രവൃത്തിയുടെയും അര്‍ത്ഥഗര്‍ഭമായ വിവരണങ്ങളല്ലേ.., സുവിശേഷത്തിന്റെയും, ആത്മീയ സത്യങ്ങളുടെയും കലവറകളല്ലേ…ഇവയെല്ലാം.

പ്രയിസ് ആന്‍ഡ്‌ വര്ഷിപുകാരുടെ കഴമ്പില്ലാത്ത പാട്ടുകള്‍ പലതും ദുരുപദേശങ്ങളെ വഹിക്കുന്നതാണെന്ന് കൂടി നാം ഓര്‍ക്കണം. ഇവരുടെ പാട്ടുകള്‍ മിക്കതും തന്നെ യഥാസ്ഥാനപ്പെടല്‍, അപ്പോസ്തലന്മാരും പ്രവാചകന്മാരും ഇന്നുമുണ്ട്, കരഘോഷത്തിന്റെ അമിത പ്രാധാന്യത, നൃത്തം ചെയ്യണം, അന്യഭാഷ പറയുക, രോഗശാന്തിയും മറ്റു ചില ‘പ്രത്യേക വരങ്ങളും’ ഇന്നുമുണ്ട് തുടങ്ങിയ  ആശയങ്ങള്‍ കുത്തിനിറച്ചവയാണ്.  “Shine Jesus shine”, “Majesty”, ”You are building a people of power” എന്നീ പാട്ടുകളില്‍ ഒളിപ്പിച്ചിരിക്കുന്ന അജണ്ട എന്താണ് ?… തിരുവചനസത്യങ്ങളോടുള്ള അവഹേളനമാണ് ഇത്തരം പ്രവണതകള്‍ .

ഉപദേശം കാത്തുകൊണ്ടിരുന്ന പല സഭകളും, പാട്ടുകളുടെ തെറ്റായ തിരഞ്ഞെടുപ്പിലൂടെ “അവിയല്‍” പരുവമായി പോയിട്ടുണ്ട്. യുവാക്കന്മാരെ സഭയിലേക്ക് ആകര്‍ഷിച്ച് പിടിച്ചുനിര്‍ത്തുവാനും, പഴഞ്ചനായി പോകാതിരിക്കുവാനും വേണ്ടി ചെയ്തത് വലിയ ഒരു പിഴവായി തീര്‍ന്നിരിക്കുന്നു. പ്രത്യേക നിലപാടുകളുള്ള ഈ പാട്ടുകള്‍ സഭയില്‍ കയറ്റിയാല്‍ അതുള്‍ക്കൊള്ളുന്ന ആശയങ്ങളെ നാം പിന്താങ്ങി ദൃഡീകരിക്കുകയാണ്  എന്ന് മറക്കരുത്. നമ്മുടെ സത്യാരാധനയെ കോട്ടിക്കളയുന്ന ഈ പാട്ടുകളെയെല്ലാം നാം അകറ്റി നിര്‍ത്തണം, യുവജനങ്ങളെ ഈ സത്യങ്ങളാല്‍ ബോധവല്കരിക്കണം. ഒരിക്കല്‍ ആത്മാവിലുള്ള ആരാധനയില്‍ നിന്ന് നാം മാറിക്കൊടുത്താല്‍ കരിസ്മാറ്റിക്കുകള്‍ പിന്നാലെ അജണ്ട നടപ്പാക്കികൊള്ളും. സൂഷ്മതയില്ലാതെ നാം സ്വീകരിക്കുന്ന ചില പാട്ടുകള്‍ പോലും ആരാധനയില്‍ ജഡത്തിന്റെ പ്രകടനപാതയിലേക്ക് നമ്മെ നയിച്ചു കൊണ്ട് പോകുന്ന തരത്തിലുള്ളതാണ്. ഒരിക്കല്‍ ഈ അധിനിവേശം സംഭവിച്ചാല്‍ പിന്നീട് തടയാനുള്ള ശ്രമങ്ങള്‍ തിരയടിക്കുന്ന മണലില്‍ വരയ്ക്കുന്ന വരകളായിരിക്കും. ട്രോജന്‍ കുതിരകള്‍ക്കുള്ളിലെ പടയാളികള്‍ കൊടുക്കുന്ന അടയാളം കണ്ടു കടലിലൂടെ തിരികെ വന്ന പടയാളികള്‍ സകലവും പിടിച്ചടക്കിയ കഥ പോലെ….      

നാം നമ്മുടെ ‘പിതാക്കന്മാരെ’ മാതൃകയാക്കണമോ?

paultothimothyനമുക്ക് തലമുറകളായി കൈമാറി ലഭിച്ചതും,  പിതാക്കന്മാര്‍ ദൈവവചനാടിസ്ഥാനത്തില്‍ പഠിപ്പിച്ചുതന്നതും,  വചനം ശരിയായ നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എന്നഭിമാനിക്കത്തക്കനിലയില്‍ നമുക്ക് ലഭിച്ച പാരമ്പര്യ സ്വത്താണ് ‘വേര്‍പാട്’ എന്ന ഉപദേശം.  അതായത് ദൈവവചന ഉപദേശസംഹിതകളെ,  വചനയോഗ്യമായ ആചാരങ്ങളെ,  ക്രമീകരണങ്ങളെ ഒക്കെ മനപൂര്‍വ്വം അവഗണിക്കുന്നതാണോ അതോ അവയെക്കുറിച്ച് വ്യക്തമായ നിശ്ചയം ഇല്ലാത്തതാണോ, ഇന്ന്  വേര്‍പാട് ഉപദേശത്തില്‍ നിന്നും സ്ഥലംസഭകള്‍, വിശ്വാസികള്‍ മാറിസഞ്ചരിക്കുന്ന ദുരവസ്ഥയ്ക്ക് കാരണമായിത്തീരുന്നത് എന്ന് നാം ചിന്തിക്കേണ്ടതാണ്.

നിങ്ങള്‍ പരീശനാണ്, പഴഞ്ചന്‍ ആശയങ്ങളാണ്, ഈ നൂറ്റാണ്ടില്‍ ഇതുകൊണ്ട് പ്രയോജനമില്ല. ഇങ്ങനെയൊക്കെ ‘നമ്മുടെ പുത്തന്‍ തലമുറ’ നമ്മെ പഴി ചാരുമ്പോള്‍, കളിയാക്കുമ്പോള്‍  യഥാര്‍ത്ഥത്തില്‍ പരീശന്‍, ‘പാരമ്പര്യം എന്നതൊക്കെ ദൈവവചനാടിസ്ഥാനത്തില്‍ എന്താണ് എന്ന് നാം അറിഞ്ഞിരിക്കണം.

‘പാരമ്പര്യം’ (സമ്പ്രദായം) എന്ന വാക്ക് ആക്ഷരികമായി ഒരു വിപരീത അര്‍ത്ഥത്തിലാണ് വിശുദ്ധ ബൈബിളില്‍ പ്രത്യേകിച്ച് പുതിയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മത്തായി. 15:3 – ല്‍ കര്‍ത്താവ് പരീശന്മാരോട് പറഞ്ഞു, ” നിങ്ങളുടെ സമ്പ്രദായം കൊണ്ട് നിങ്ങള്‍ ദൈവകല്പ്പന ലംഘിക്കുന്നു” എന്ന്. മര്‍ക്കോസ്. 7 : 8 ലും ഇതേ രീതിയിലുള്ള പ്രയോഗം നമുക്ക് വീണ്ടും കാണാം. ”നിങ്ങള്‍ ദൈവകല്പ്പന വിട്ടുകളഞ്ഞു മനുഷ്യരുടെ ‘സമ്പ്രദായം’ പ്രമാണിക്കുന്നു” എന്ന് അവിടെ വായിക്കുന്നു. പഴയനിയമത്തെ അധീകരിച്ചു യഹൂദാ റബ്ബിമാര്‍ ധാരാളം എഴുതുകയും ‘അവരുടേതായ’ ചിന്തകളും വ്യാഖ്യാനങ്ങളും പടിപ്പിക്കലുകളും യഹൂദന്‍മാരുടെ മദ്ധ്യേ ചെയ്തുപോന്നു. കാലക്രമേണ ഈ എഴുത്തുകളും പഠനങ്ങളും മറ്റും ദൈവവചനത്തെ പോലെ തന്നെ വലിയൊരളവില്‍ അവരുടെ മദ്ധ്യേ ആധികാരികത ഉള്ളതായി തീര്‍ന്നു. കര്‍ത്താവ് പരീശന്മാരോട് പറഞ്ഞത്, പലപ്പോഴും മാനുഷികമായ രീതികളും സമ്പ്രദായങ്ങളും വ്യാഖ്യാനങ്ങളും പിതൃപാരമ്പര്യ നടപ്പുകളും മറ്റും ദൈവവചനത്തിനു ബദലായി, അഥവാ ഉപരിയായി യഹൂദന്‍മാര്‍ അവരുടെ ജീവിതത്തില്‍ സ്വീകരിച്ചു പോന്നു. വ്യര്‍ത്ഥമായ പിതൃപാരമ്പര്യ നടപ്പുകള്‍ എന്നാണു യഹൂദന്മാരുടെ സമ്പ്രദായങ്ങളെ ക്കുറിച്ച് അപ്പോസ്തലനായ പത്രോസ് അഭിപ്രായപ്പെടുന്നത്.

യഹൂദാ പാരമ്പര്യത്തിന്‍റെ ശക്തനായ വക്താവായിരുന്നു അപ്പൊസ്ഥലനായ പൗലോസ്‌ എന്ന ശൌല്‍. യഹൂദാമതത്തിനും അതിന്‍റെ സുഗമമായ നടത്തിപ്പിനുംവേണ്ടി സൂക്ഷ്മതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പരീശനായിരുന്നു അപ്പോസ്തലനായ പൗലോസ്‌ എന്ന വ്യക്തി (അപ്പൊ. പ്രവര്‍ത്തി. 26:5 ). തന്‍റെ മതത്തിനും അതിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തിന്നുമായി അത്യന്തം എരിവോടെ പ്രവര്‍ത്തിച്ചവനാണ് അപ്പൊസ്ഥലനായ പൗലോസ്‌. എന്നാല്‍ സകല പാരമ്പര്യരീതികളേയും സമ്പ്രദായങ്ങളെയും അവഗണിച്ചു, സത്യം അറിഞ്ഞതുമുതല്‍, അറിഞ്ഞ സത്യത്തിനും അതിന്‍റെ വ്യാപനത്തിനുംവേണ്ടി ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് താന്‍ പ്രയത്നിച്ചു. പാരമ്പര്യകെട്ടുപാടുകളെയും രീതികളേയും അതിനിശിതം വിമര്‍ശിച്ചു. എന്നാല്‍ ഇതേ പൗലോസ്‌ തന്നെ, തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും മറ്റും ‘പാരമ്പര്യം’ അല്ലെങ്കില്‍ ‘സമ്പ്രദായം’ എന്ന പദങ്ങള്‍, ദൈവാത്മാവിന്റെ ആലോചനകള്‍ വെളിപ്പെടുത്തുന്നതിന്നായി ഉപയോഗിച്ചിട്ടുണ്ട്. കുറഞ്ഞത്‌ മൂന്നു പ്രാവശ്യമെങ്കിലും നമുക്ക് ഈ പദപ്രയോഗം കാണുവാന്‍ കഴിയും. അപ്പോസ്തലീക ഉപദേശങ്ങളെ ക്കുറിച്ചും ക്രിസ്തീയവിശ്വാസത്തിലേക്ക് കടന്നു വരുന്ന ഒരാളുടെ ജീവിതശൈലി എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ ‘പാരമ്പര്യം’ അല്ലെങ്കില്‍ സമ്പ്രദായം’ എന്ന വാക്ക് അപ്പോസ്തലന്‍ എടുത്തു ഉപയോഗിച്ചിട്ടുണ്ട്.

അപ്പോസ്തലന്‍ ഏല്പ്പിച്ചുകൊടുത്ത പ്രമാണങ്ങളെ കൊരിന്തിലെ സഭ സൂക്ഷിക്കുന്നു എന്നതോര്‍ത്തു പൗലോസ്‌ കൊരിന്തു സഭയെ ശ്ലാഘിക്കുന്നു. 1. കൊരി. 11 : 2 -ല്‍ നാം വായിക്കുന്നത്, ”……..ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ച കല്‍പ്പനകളെ പ്രമാണിക്കയും ചെയ്കയാല്‍ നിങ്ങളെ പുകഴ്ത്തുന്നു (…..keep the ordinances (hold fast traditions), as I delivered them to you) ” . അപ്പോസ്തലീക പാരമ്പര്യത്തെ മാനിക്കുന്നു എന്നതാണ് ഈ ഭാഗത്തുനിന്നും നാം മനസിലാക്കുന്നത്‌.. കൊരിന്ത്യര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത ഉപദേശസത്യങ്ങള്‍ തിമോത്തിയോസിലൂടെ പൗലോസ്‌ അടുത്ത തലമുറയിലേക്കു വീണ്ടും കൈമാറ്റം ചെയ്യുകയാണ്. ‘ എന്നോട് കേട്ടതെല്ലാം സമര്‍ത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമെല്‍പ്പിക്കുവാനാണ്’ പൗലോസ്‌ തിമോതെയോസിനെ ഉദ്ബോധിപ്പിക്കുന്നത്. (2തിമോ.2:2 ). ഉപദേശസത്യങ്ങള്‍ തലമുറകള്‍ മാറി മാറി അനുവര്‍ത്തിച്ചു പോരുന്നത് ഇന്നും പ്രായോഗികമാണ്. അടിസ്ഥാനഉപദേശങ്ങളില്‍ നിന്നും വ്യതിചലിക്കാതെ അപ്പോസ്തലീക ഉപദേശങ്ങള്‍ പഠിപ്പിക്കുകയും ലഭിച്ച സത്യങ്ങളില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നത് പാരമ്പര്യമായി കൈമാറ്റംചെയ്യപ്പെട്ടു വന്ന സഭാസത്യങ്ങളെ മാനിക്കുന്നതിന്റെ തെളിവാണ്. ഉപദേശിച്ചു തന്ന ( ലഭിച്ച ) പ്രമാണങ്ങളെ മുറുകെ പിടിക്കുന്നത്‌ ( hold the traditions …) അപ്പോസ്തലീക മാതൃകയാണ്.

പ്രിയപ്പെട്ട ദൈവജനമേ, ഒരു സത്യം നിങ്ങളെ ഓര്‍പ്പിക്കുവാനാണ് മുകളില്‍ നല്‍കിയ വിശദീകരണത്തിലൂടെ ആഗ്രഹിക്കുന്നത്.

വേര്‍പാടുകാരായ നമുക്ക് ഒരു പാരമ്പര്യമുണ്ട്. ജാതീയമായതും സാമൂഹികമായതും മതപരമായതുമായ ചെയ്തികളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും രക്ഷക്കപ്പെട്ടു വിശുദ്ധ ദൈവവചനത്തില്‍ നിന്നും ലഭിച്ച വെളിച്ചത്തിനനുസരിച്ചു പുതിയനിയമ സത്യങ്ങള്‍ക്കായി നിലകൊണ്ട, ശ്രേഷ്ഠപിതാക്കന്മാര്‍ ഏല്‍പ്പിച്ചു തന്ന ഒരു പാരമ്പര്യം നമുക്ക് അവകാശപ്പെടാനുണ്ട്. അപ്പോസ്തലീക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി നമ്മുടെ പിതാക്കന്മാര്‍ ജീവിച്ചു. സത്യ ഉപദേശവും പ്രമാണങ്ങളും അനുസരിക്കുന്നതില്‍ പിതാക്കന്മാര്‍ ബദ്ധശ്രദ്ധാലുക്കളായിരുന്നു. പുതിയനിയമ കല്‍പ്പനകള്‍ അനുസരിച്ച് പുതിയനിയമ മാതൃക പ്രകാരം സ്ഥലം സഭകളായി അവര്‍ കര്‍ത്താവിനെ ആരാധിച്ചും സേവിച്ചും പോന്നു. അറിഞ്ഞ സത്യങ്ങള്‍ക്കുവേണ്ടി ശക്തമായി നിലകൊണ്ടു. പ്രതികൂലങ്ങളില്‍ പതറിയില്ല. ദുരുപദേശങ്ങളെ സമര്‍ത്ഥമായി ഖണ്ഡിച്ചുകൊണ്ട് ക്രിസ്തീയജീവിതം നയിച്ചു. ലോകത്തില്‍ നിന്നും വേര്‍പെട്ടു ജീവിച്ചു. വേര്‍പാടുകാര്‍ എന്ന് വിളിപ്പേര് സമ്പാദിക്കത്തക്കനിലയില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ വേര്‍പാട് പാലിച്ചു വിശുദ്ധി കാത്തു സൂക്ഷിച്ചു. ഉപദേശത്തില്‍ യാതൊരു മായവും ചേര്‍ത്തില്ല. വചനം എന്ത് പറയുന്നുവോ അതനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോന്നു. സത്യസുവിശേഷം വ്യക്തമായും തെളിവായും അവര്‍ പ്രസംഗിച്ചു. അപ്പോസ്തലീക കാലഘട്ടം തൊട്ടു സഭയായി ദൈവജനം അനുവര്‍ത്തിച്ചു പോന്ന അതേ രീതിയും ക്രമീകരണങ്ങളും പിന്‍തുടരുന്ന, അപ്പോസ്തലീക പാരമ്പര്യം യഥാര്‍ത്ഥമായ നിലയില്‍ അവകാശപ്പെടാന്‍ കഴിയുന്ന കൂട്ടരാണ്,  പ്രിയപ്പെട്ടവരേ, നമ്മള്‍ വേര്‍പാടുകാര്‍.

എന്നാല്‍, പിതാക്കന്മാര്‍ കാണിച്ചു തന്ന മാതൃക, ഇതാണ് സഭയുടെ പാരമ്പര്യം, വേര്‍പാട് ഉപദേശത്തിന്‍റെ പാരമ്പര്യം, എന്നൊക്കെ ഇന്ന് ചില പുരോഗമനവാദികളായ വിശ്വാസികളോട് പറഞ്ഞാല്‍ അവര്‍ക്കു ദഹിക്കില്ല. പറയുന്നവരെ പാരമ്പര്യവാദികള്‍ എന്ന് പറഞ്ഞു അധിക്ഷേപിക്കുവാന്‍ ശ്രമിക്കും. ‘പാരമ്പര്യവാദം’ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നവര്‍ പിതാക്കന്മാരെ വിലമതിക്കാത്തവരാണ്. വിശുദ്ധിയിലും വേര്‍പാടിലും പിതാക്കന്മാര്‍ വച്ച അതിര്‍ ലംഘിക്കുവാന്‍ ശ്രമിക്കുന്ന തലമുറകള്‍ ഇന്ന് സ്ഥലം സഭകളില്‍ വളര്‍ന്നു വരുന്നുണ്ട്. നാം നമ്മുടെ ശ്രദ്ധയെ വേര്‍പെട്ട ദൈവജനത്തിന്റെ മധ്യത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍,

പിതാക്കന്മാരാല്‍ ലഭിച്ച, അനുഗ്രഹീതമായ പാന്‍ഥാവില്‍ നിന്നും ഇന്ന് എത്രയോ കാതം അകലെയാണ് നമ്മുടെ വിശ്വാസ സമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആഭരണധാരണം, വസ്ത്രധാരണം, സ്ഥലംസഭയോടുള്ള സ്നേഹം, സഹോദരസ്നേഹം, സഭാകൂടിവരവുകളോടുള്ള സമീപനം, ലോകമോഹങ്ങളോടുള്ള താല്പര്യം അങ്ങനെ തുടങ്ങി എണ്ണിയെണ്ണി പറയാന്‍ കഴിയുന്ന എത്രയോ വിഷയങ്ങളില്‍ വേര്‍പാടുകാരായ നമ്മുടെ പിതാക്കന്മാര്‍ ചെയ്തുപോന്ന ‘സമ്പ്രദായങ്ങളില്‍’ നിന്നും വ്യത്യസ്തമായി ഇന്നു ദൈവമക്കള്‍ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നു.

ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം, അതായത് കര്‍തൃദിവസം (Lord’s Day ), ദൈവമക്കള്‍ സഭയായി കൂടിവന്നു ദൈവത്തെ ആരാധിക്കുന്നു. പിതാക്കന്മാര്‍, ആ വിശുദ്ധ ദിവസം പൂര്‍ണ്ണമായും ദൈവത്തിന്നായി സമര്‍പ്പിച്ചിരുന്നു. ഇന്നത്തെ സ്ഥിതി എങ്ങനെ? ഇന്ന് ആകെകിട്ടുന്ന ഒഴിവുദിവസം എന്നത് ഞായറാഴ്ചയായി മാറിയിരിക്കുന്നു. വിവാഹം തുടങ്ങി എന്ത് പരിപാടിയിലും പങ്കെടുക്കുന്നതില്‍ വിശ്വാസികള്‍ക്ക് ഇന്ന് ‘ഞായറാഴ്ച’ ഒരു പ്രശ്നമല്ല. അപ്പത്തില്‍നിന്നും പാനപാത്രത്തില്‍നിന്നും പങ്കെടുത്തതിനുശേഷം പ്രാര്‍ത്ഥന കഴിഞ്ഞു കണ്ണു തുറന്നുനോക്കുമ്പോള്‍ ഒരു കൂട്ടം സഹോദരിസഹോദരന്‍മാരേ സഭയില്‍ കാണില്ല. അടുത്ത് ഏതെങ്കിലും വിവാഹം നടക്കുന്നുണ്ടെങ്കില്‍, അവിടെ ‘പന്തിഭോജനത്തില്‍’ ഇരിക്കുന്നത് കാണാം ഇക്കൂട്ടരെ പിന്നീട്. ഇതുപോലെ വളരെ ലാഘവത്തോടെയാണ് ഇന്ന് ദൈവജനം ഓരോ വിഷയങ്ങളിലും ഇടപെടുന്നത്.

പലപ്പോഴും പാരമ്പര്യരീതികളെ, അതായത്, വേര്‍പാട് ഉപദേശ തത്വങ്ങളെ നിഷേധിക്കുന്നവര്‍ പറയുന്ന മറ്റൊരു ആരോപണം, “പിതാക്കന്മാരുടെ മാതൃക പ്രകാരം എന്ന് പറയുന്ന പല കാര്യങ്ങള്‍ക്കും വചനത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം നിബന്ധനകളും അനുഷ്ഠാനങ്ങളുമെല്ലാം പലതും കേവലം മാനുഷികമായ നിയമങ്ങളോ സ്ഥാപിതമായ ചില താല്പര്യങ്ങള്‍ക്കനുസരിച്ചോ ഉണ്ടായതാണ്”. എന്നാല്‍ ദൈവജനമേ, അറിഞ്ഞ സത്യങ്ങള്‍ക്കുവേണ്ടി, ദൈവവചനത്തോട് വിശ്വസ്തത പുലര്‍ത്തി, അപ്പോസ്തലീക പ്രമാണങ്ങളില്‍ സഭയെ നടത്തിയ പിതാക്കന്മാരാല്‍ സമ്പന്നമാണ് നമ്മുടെ പാരമ്പര്യം. ആ പിതാക്കന്മാരുടെ പിന്‍തലമുറയെ, ദൈവം എല്ലാ നിലയിലും സമൃദ്ധിയായി അനുഗ്രഹിച്ചു. ഇന്ന് സത്യ ഉപദേശത്തിന്റെ കാവല്‍ഭടന്മാരായി നില്‍ക്കേണ്ടവര്‍ നമ്മളാണ്. ബാറ്റന്‍ നമ്മുടെ കൈകളിലാണ്. കൈമാറി ലഭിച്ചതൊന്നും നാമായിട്ട്‌ നഷ്ടപ്പെടുത്തിക്കൂടാ. അടുത്ത തലമുറയിലേക്കു ഈ സത്യങ്ങള്‍ യഥാര്‍ത്ഥമായ നിലയില്‍, കളങ്കമില്ലാത്ത നിലയില്‍ കൈമാറ്റം ചെയ്യപ്പെടെണ്ടതാണ്. വേര്‍പാടുകാരനായി ജനിച്ചതുകൊണ്ടല്ല വേര്‍പാട് ഉപദേശത്തില്‍ നില്‍ക്കേണ്ടത്. മറിച്ച്, വേര്‍പാടുകാരന്‍പറയുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്തുകാണിക്കുന്ന, വ്യക്തിപരമായതും സഭാപരമായതുമായ ഓരോ വസ്തുതകള്‍ക്കും വളരെ വ്യക്തമായതും സത്യമായതുമായ ആത്മീയാര്‍ത്ഥങ്ങളുണ്ട്‌, ദൈവവചനത്തില്‍ നിന്നും ശക്തമായ തെളിവുകളുണ്ട് എന്ന ബോദ്ധ്യത്തോടെ, പ്രാഗല്‍ഭ്യത്തോടെ, ഉറപ്പോടെ, വിശുദ്ധമായ സഭാജീവിതം കാത്തുസൂക്ഷിക്കുവാന്‍ നമുക്കൊരോരുത്തര്‍ക്കും ഇടയാകട്ടെ.

പ്രയ്സ് ആന്‍ഡ്‌ വര്‍ഷിപ്പ് (Praise and Worship) – പുതു പുതു ചേഷ്ടകള്‍!!

praiseചുറുചുറുക്കുള്ള ഒരു സഭയുടെ ലക്ഷണമായി ഇളക്കപ്പെരുക്കമുള്ള പാട്ടുകളും, ഡാന്‍സും, കൈയ്യടി, കൈവീശല്‍ എന്നിവയൊക്കെ ഇന്ന് ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാദേശീക സഭകള്‍ ചത്തതാണന്നു അടക്കം പറയുന്ന അല്പ്ജ്ഞാനികള്‍ ഇന്ന് അവിടവിടെ തല പൊക്കി തുടങ്ങി.  വിരസമായ പഴഞ്ജന്‍ പാട്ടുകള്‍, പ്രാര്‍ത്ഥന, പ്രസംഗം എന്നിവ മാത്രം പോരാ, നമുക്കും ‘വേണമിതൊക്കെ’ എന്നുപദേശിക്കുന്നു. ഇത്തരത്തിലുള്ള ആധുനികന്മാര്‍ക്കു ഒരു മറുപടിയാകട്ടെ ഇക്കുറി.

.” ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ“(എഫേ 5:19).ഈ വാക്യത്തോട് ഇന്ന് എന്തൊക്കെ കൂട്ട് ചേര്‍ത്തിരിക്കുന്നു ???

അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ”. (1 കോരി 14:27) അന്യഭാഷാ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ‘വേര്‍പാടുകാരും’ കൂടെത്തുള്ളിപ്പോകുന്ന കാലമാണിത്. വചനത്തില്‍ “അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍” എന്നു നാം കാണുന്നു. എന്നാല്‍ അന്യഭാഷപ്പാട്ടുകള്‍വചനത്തിലില്ല, ഇന്ന് കാണുന്ന അന്യഭാഷയും വചനത്തിലില്ല. ആദിമ സഭക്കോ, ദൈവ വചനത്തിനോ പരിചയമില്ലാത്ത ഡാന്‍സും, പാട്ടും, ചിരിയും, കുരയും നടക്കുന്ന കാലമാണിത്. പൌലോസ് അപ്പോസ്തലന്‍ ” സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” (i കോരി 14:40), “നിങ്ങളുടെ ക്രമവും” (കൊലോ 2:5) എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ അപ്രസക്തകാര്യങ്ങളെ (സന്ദര്‍ഭവുമായി ഒരു ബന്ധവുമില്ലാതിരിക്കെ തന്നെ) ചില കരിസ്മാറ്റിക്കുകാര്‍ സത്യസുവിശേഷം പ്രസംഗിക്കേണ്ട വേദികളിലേക്ക് വലിച്ചു കൊണ്ട് വരുന്നത് കാണുന്നു. “യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍, മീഖള്‍ കിളിവാതിലിലൂടെ കണ്ടതായ, ദാവീദിന്റെ നൃത്തം” (2 ശമുവേല്‍ 6)” മിര്യമിന്റെ തപ്പും നൃത്തവും പാട്ടും” (പുറ 15), മുടന്തന്‍ കുതിച്ചെഴുന്നേറ്റു നടന്നും തുള്ളിയതും” (അപ്പോ 3) എല്ലാം അസ്ഥാനത്തേക്ക്, ഒന്നും തെളിയിക്കാനില്ലെങ്കിലും വലിച്ചുകൊണ്ട് വരും.

കൈയ്യടി - സങ്കീര്‍ത്തനം 47:1 ല്‍ കാണുന്ന “സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.” “എന്ന ഒരേ ഒരു വാക്യമൊഴിച്ചു നിര്‍ത്തിയാല്‍ വേറൊരു കൈകൊട്ടുന്ന വേദഭാഗവും, സര്‍വ്വവും കൈയ്യടി മയമാക്കാനുള്ള ഒരു വാക്യവും പുതിയ നിയമത്തിലെങ്ങുമില്ല. വശ്യതയും ആവേശവുമുണ്ടാക്കാന്‍ കരഘോഷത്തിനു കഴിയും. അത് “ക്രിസ്ത്യന്‍ പോപ്‌ മ്യൂസിക്കില്‍” നിന്ന് പകര്‍ന്നതാണ്. യോശിയാവിനെ രാജാവായി അഭിഷേകം ചെയ്തപ്പോഴും ഈ കയ്യടി മുഴങ്ങുന്നുണ്ട്(2 രാജാ 11:12). കൈയ്യടിയുടെ ആവേശത്തില്‍ നമ്മുടെ ആത്മീയം കാണിക്കാന്‍ പറ്റും എന്നോ, എല്ലാ പാട്ടും കൈയ്യടിച്ചു പാടണം എന്നോ ദൈവവചനം നിര്‍ബന്ധിക്കുന്നില്ല.

 

കൈ വീശല്‍ ഈ പുതിയ പരിപാടി ദൈവവചനത്തില്‍ കാണുന്നുമില്ല.

“ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 തിമോത്തി 2:8) ഇവിടെ വീശലല്ല, കൈ ഉയര്‍ത്തലാണ്, അതും പുരുഷന്മാര്‍ മാത്രം, പ്രാര്‍ഥിക്കുമ്പോള്‍ മാത്രം. ഇങ്ങനെയാണോ ഇന്ന് നമ്മുടെ ചുറ്റും കാണുന്ന ആത്മീയ വ്യവസായങ്ങളില്‍ നാം കാണുന്നത്? ജനക്കൂട്ടം ഒന്നടങ്കം കൈ വീശുന്നു !!! പ്രാസംഗികനും, വര്‍ഷിപ് ലീഡര്‍മാരും ജനത്തെ നിര്‍ബ്ബന്ധിച്ച് കൈ വീശിക്കുന്നു. കരിസ്മാറ്റിക് മൂവ്മെന്റുകാരുടെ പ്രവര്‍ത്തന മേഖല തന്നെ, തമ്മില്‍ പോലും പരസ്പര വൈരുദ്ധ്യതയും, ചാന്ജല്യവും നിറഞ്ഞതാണെന്ന് ഒരു നിരീക്ഷകന് സ്പഷ്ടമായി മനസ്സിലാകും. ദൈവവചനം അനുവദിക്കാത്ത ചില അധിക ശൈലികള്‍ കൊണ്ട് ദൈവവചനത്തെ കോട്ടിക്കളയുന്ന ‘കലാപരിപാടികള്‍’ ദൈവവചന പ്രകാരം കാര്യങ്ങളെ നോക്കിക്കാണുന്ന ഭക്തന് ആസ്വദിക്കാനാവുമെന്നു കരുതേണ്ട.”സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ” (1 തിമോത്തി 2:11). ദൈവ വചനത്തിന്റെ അടിസ്ഥാനത്തില്‍ മൌനമായിരിക്കേണ്ട സഹോദരിമാരാണീ കൈ വീശല്‍ മേഖലയില്‍ കൂടുതല്‍ തിളങ്ങി നില്‍ക്കുന്നത്. അവരാണല്ലോ ഇതിന്റെ തുടക്കക്കാര്‍.., നടത്തിപ്പുകാര്‍…..

പുറമേ കാണാവുന്ന പ്രസരിപ്പും ഉന്മേഷവും ആയി മാത്രം യഥാര്‍ത്ഥ ആത്മീയത ആരും തെറ്റിദ്ധരിക്കരുത്. “ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു” (വെളിപാട് 3:2) സര്‍ദ്ദീസിലെ സഭക്ക് ആ പേരുണ്ടായിരുന്നു, എന്നാല്‍ വാസ്തവത്തില്‍ മരിച്ച് മരവിച്ചവനായിരുന്നു ഈ പേരുകാരന്‍.. സത്യത്തില്‍ അകത്തുള്ള ആത്മീയ സന്തോഷത്തിന്‍റെ ബഹിര്‍സ്ഫുരണമാണ്‌. വികാരപ്രകടനമോ, ഭാവാഭിനയമോ എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെയാണെങ്കില്‍ ഒരു കൂട്ടര്‍ക്ക് അത് കുന്തുരുക്കം വീശലും, മുട്ടുകുത്തി നില്‍ക്കലും, മണിയടിക്കുന്നതുമാണെന്നും പറഞ്ഞാല്‍ തെറ്റാണെന്ന് പറയാനാകുമോ? കമനീയ മദ്ബഹകളും, അലങ്കാരങ്ങളും മറ്റൊരു രൂപത്തില്‍ ക്രിസ്ത്യന്‍ പോപ്‌ സംഗീതത്തിലൂടെ പുനര്‍ജ്ജനിക്കുകയാണോ? അലങ്കരിക്കപ്പെട്ട സ്റ്റേജില്‍ നില്‍ക്കുന്ന തിളങ്ങുന്ന വസ്ത്രമണിഞ്ഞ ഗായകരിലൂടെ..സിനിമാപാട്ടുകാരിലൂടെ.. യഥാര്‍ത്ഥ ആരാധനയെന്ന വചനമുള്‍ക്കൊള്ളൂന്ന സത്യത്തെക്കുറിച്ച് അവബോധമില്ലത്തവരെ വഴിപിഴപ്പിക്കാന്‍ സാത്താന്റെ കൈയ്യിലെ ആയുധമാണീ ‘നവ്യായാരാധന’ ശൈലിക്കാര്‍.

ഇന്ന് ‘വേര്‍പെട്ടവര്‍’ എന്ന കുടുബത്തില്‍ പിറന്ന യുവ തലമുറയില്‍ ഉള്ള ചിലരും ഈ പ്രയ്സ് ആന്‍ഡ്‌ വര്‍ഷിപ്പ് (praise and worship) എന്ന ‘സൂത്രാരാധനയില്‍’ ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞു. സ്വന്തം മക്കളും ആ വഴിയെ ആയതിനാല്‍ ‘പ്രമുഖ സുവിശേഷകന്‍മാരില്‍’ ചിലരും ഇതിനെ പിന്തുണയ്ക്കുന്നു. മക്കളും കൂട്ടരും ചേര്‍ന്നു പോപ്പും, റാപ്പും പാടുന്നു, ലോകമയത്വം വെളിവാക്കുന്ന വസ്ത്രവും ധരിച്ചു ആടുന്നു, കൈ വീശുന്നു, കാതടപ്പിക്കുന്ന ശബ്ദത്തില്‍ ചിലത് പറഞ്ഞു കൂടിയിരിക്കുന്നവരെ ആവേശം കൊള്ളിക്കുന്നു. ‘അപ്പന്മാര്‍ പ്രസംഗിക്കുന്നു’. വേര്‍പാടും വിശുദ്ധിയും ഉയര്‍ത്തിപ്പിടിക്കേണ്ടതായ ഇത്തരക്കാര്‍ ‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന’ ഭോഷന്മാരാണെന്ന് നാം മനസിലാക്കി, ഇക്കൂട്ടരില്‍ നിന്നും അകന്നു നില്‍ക്കുകയും, ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്യേണം. അങ്ങനെ നമ്മുടെ മക്കളുടെ തലമുറയോട് ദോഷം ചെയ്യാതിരിക്കാം.

ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയില്‍ ഉന്തി വീഴ്ത്തലിനും, ഊതി വീഴ്ത്തലിനും യാതൊരു സ്ഥാനവുമില്ല. നിഗൂഡമായ മോഹനനിദ്രക്രിയകളെ (hypnotism) ക്രിസ്തീയവല്‍ക്കരിച്ചു പ്രയിസ് ആന്‍ഡ്‌ വര്‍ഷിപുകാര്‍ ദുരുപയോഗം ചെയ്യുകയാണ്. ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ തുടങ്ങി, ഭൗതികജീവിതവിജയ സൂത്രവാക്യങ്ങള്‍ പഠിപ്പിക്കുന്ന ഈ വ്യാജപ്പതിപ്പുകളുടെ പേരും ആരാധന എന്നുള്ളതാണ് ദുഖകരം. കണ്ണടച്ചു, കൈവീശി പകുതി ബോധാവസ്ഥയില്‍ അര്‍ത്ഥമില്ലാത്ത വരികള്‍ ആവര്‍ത്തിച്ചു പാടി മിഥ്യാബോധത്തില്‍ ‘ദൈവസാന്നിദ്ധ്യമനുഭവിക്കുന്ന’ അന്യാരാധനക്കര്‍ക്കൊപ്പം നമുക്ക് പങ്കും ഓഹരിയും വേണ്ട. പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ് എന്ന് ഓമനപ്പേരിട്ട് ജഡീക ഉത്തേജനം കൊടുക്കുന്ന ധ്യാന പ്രകടനങ്ങളോടും, സംഗീത നാടക ശില്‍പങ്ങളോടും അകന്നു നിന്ന് നമുക്ക് വിളിച്ചു പറയാം “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;…. വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ…”( 1 കൊരി. 1:23, 24 )

സഭയില്‍ കൂട്ടായ്മയില്‍ ഇല്ലാത്തവരെ ആരാധനയോഗത്തിന് പ്രത്യേക സ്ഥാനത്ത് ഇരുത്തണമോ?

assemblyപ്രാദേശീക സഭാ കൂട്ടായ്മയില്‍ ഇല്ലാത്തവരെ എവിടെ ഇരുത്തണം എന്നതിനേക്കാള്‍ ഉപരിയായി “സഭ ഒന്നടങ്കം” ഇവരെ അറിഞ്ഞിരിക്കണം. ഒരു സഭയുടെ “ചന്തമായും, ക്രമമായും” ഉള്ള സുഗമമായ നടത്തിപ്പിനും, ദൈവനാമ മഹത്വത്തിനും ഇത് ആവിശ്യമാണ്. പ്രയോഗീകമായതും വചനാടിസ്ഥാനത്തില്‍ ഉള്ളതും ആയതുകൊണ്ട് ആരാധനയോഗം കാണുവാന്‍ വരുന്ന സന്ദര്‍ശകരെയും, ആത്മവരമില്ലാത്ത (സഭാ സത്യങ്ങളെ കുറിച്ച് ജ്ഞാനം ഇല്ലാത്ത) വരെയും, പിന്മാറ്റക്കാരെയും  (വ്യക്തിപരമായ വിശ്വാസ, സഭാ, ജീവിത വിഷയങ്ങളില്‍ പിന്മാറ്റത്തില്‍ ആയവര്‍) സഭാ ശിക്ഷണത്തില്‍ (put away in descipline) ആയിരിക്കുന്ന വ്യക്തികളെയും  പ്രത്യേകമായി ഇരുത്തുന്നത്‌ നല്ലതാണ്‌.  ഇതിന്റെ ആവിശ്യകത ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ഒരിക്കല്‍ ഒരു സ്ഥലം സഭയില്‍ അവിടെ കൂടയ്മയിലുള്ള ഒരു ‘വിശ്വാസി’യുടെ കൂടെ നാമധേയ ക്രൈസ്തവ സമൂഹത്തില്‍പ്പെട്ട ഒരാള്‍ ആരാധനാ കാണുവാന്‍ പോയി. ‘പതിവുപോലെ’ താമസിച്ചാണ് ഇവര്‍ സഭാഹോളില്‍ എത്തിയത്. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കൃത്യമായി ചോദിച്ചറിയാന്‍ പറ്റിയില്ല. ‘നമ്മുടെ വിശ്വാസിയുടെ’ അടുത്ത കസാരയില്‍ സ്ഥാനം പിടിച്ച ഈ ‘ക്രിസ്ത്യാനി’ തിരുവത്താഴത്തിലും അറിവില്ലാതെ, സന്തോഷത്തോടെ പങ്കെടുത്തു. പുതിയതായി വന്നിരിക്കുന്ന ഈ വ്യക്തി പുതിയ നിയമ പ്രകാരമുള്ള സഭ കൂട്ടായ്മയില്‍  ഉള്ളതാണോ എന്ന് മനസിലാക്കാനുള്ള ഒരു സാധ്യതയും അവിടെ കൂടിയിരുന്ന കൂട്ടായ്മയില്‍ ഉള്ള വിശ്വാസികള്‍ക്ക് ഇല്ലായിരുന്നു.

പുതുതായി വന്നവര്‍ക്കും, കൂടിയിരിക്കുന്നവര്‍ക്കും ഒരുപോലെ ചിന്താ കുഴപ്പം ഉണ്ടാക്കിയിട്ടുള്ള സംഭവങ്ങളും, ഇതിനു സമാനമായ ഒട്ടനവധി സാഹചര്യങ്ങളും നമ്മില്‍ പലര്‍ക്കും അറിവുള്ളത് ആണല്ലോ. ഇങ്ങനെയുള്ള പ്രായോഗിക പ്രശ്നങ്ങളെ ചന്തമായും ഉചിതമായും കൈകാര്യം ചെയ്യുവാന്‍, കൂട്ടായ്മയില്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേകം ഇരിപ്പിട സൗകര്യം നല്ലതാണ്‌. സഭാ കൂട്ടായ്മയില്‍ ഉള്ളവര്‍ക്ക് എല്ലാവര്ക്കും കൂട്ടായ്മയില്‍ ഇല്ലാത്തവരെ മനസ്സിലാക്കാന്‍ സാധിക്കും. ഒരു ശരീരത്തിലെ അവയവങ്ങളെ കൃത്യമായി അറിയുന്നതിനോടൊപ്പം, ശരീരത്തിന്റെ ഭാഗമല്ലാത്തവയെയും നന്നായി തിരിച്ചറിയേണ്ടത് ആവിശ്യമാണല്ലോ.

പാശ്ചാത്യ രാജ്യങ്ങളിലെ ചില സ്ഥലം സഭകളില്‍ “പുറകിലെ ഇരിപ്പിടം (Back Seat ) എന്ന് പറയാറുണ്ട്. അക്ഷരാര്‍ഥത്തില്‍ ഈ പ്രയോഗം ശരിയല്ല. കൂട്ടായ്മയില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ സഭയില്‍ പ്രകടമായ വിത്യാസം ഉണ്ടായിരിക്കണമെന്ന് എന്നതാണ് ഇതിന്റെ അടിസ്ഥാനം.  വേദ പുസ്തകത്തില്‍ ഇങ്ങനെ കൃത്യമായ ഒരു സ്ഥലമോ ഒരു അവസ്ഥയോ ഇല്ല എന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍ വേദപുസ്തകത്തില്‍ നിന്നും ചില വാക്കുകളും, വാക്യങ്ങളും അതിന്റെ മൂല ഭാഷയില്‍ ഉള്ള അര്‍ത്ഥവ്യാപ്തിയും മനസിലാക്കുമ്പോള്‍ സ്ഥലം സഭയില്‍ ‘പ്രത്യേക ഇരിപ്പിട’ (‘Room of the Unlearned’ or Back Seat ) ത്തിന്റെ ആവിശ്യം ബോധ്യമാകും.

ഒന്ന് കൊരിന്ത്യര്‍ 14 : 16- ല്‍ ‘Room’ എന്ന് കാണുന്ന വാക്കിനു ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദം ‘topos’ എന്നാണു. Strongs Concordance അനുസരിച്ച് ‘topos’ എന്ന വാക്കിനു നല്കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍ spot, coast, license, place, plain, quarter, rock, room എന്നൊക്കെയാണ്. ‘topos’ എന്ന വാക്ക് കൊരിന്ത്യ ലേഖനത്തിലെ മേല്പറഞ്ഞ ഭാഗത്തുള്‍പ്പെടെ പുതിയനിയമത്തില്‍ 92 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അദ്ധ്യായം 14-ല്‍ 2, 6, 9, 11 തുടങ്ങിയ വാക്യങ്ങളെ അധീകരിച്ചുകൊണ്ട്, സംസാരഭാഷയെ (അന്യഭാഷാ) തിരിച്ചറിയാന്‍ കഴിയാത്തവരെ ഉദ്ദേശിച്ചാണ് ‘ ആത്മവരമില്ലാത്തവരുടെ സ്ഥാനം ‘ എന്ന് പറഞ്ഞിരിക്കുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൊരിന്ത്യലേഖനത്തില്‍ ഈ ഭാഗത്തെ പരാമര്‍ശ വിഷയത്തോടുള്ള ബന്ധത്തില്‍ ‘topos ‘ എന്ന പദപ്രയോഗം അനുയോജ്യമായ ഒന്നല്ല എന്ന് മനസിലാക്കാന്‍ കഴിയും. മാത്രമല്ല, പുതിയനിയമത്തില്‍ മറ്റ് ഭാഗങ്ങളില്‍ ‘topos’ എന്ന് പ്രയോഗിച്ചിരിക്കുന്നതും അന്യഭാഷയോടുള്ള ബന്ധത്തില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതും തമ്മില്‍ ചേര്‍ത്തു ചിന്തിച്ചാല്‍ ‘topos’ എന്ന പദപ്രയോഗത്തിന്റെ സാന്ദര്‍ഭികത വളരെ വ്യക്തമായി നമുക്ക് ഗ്രഹിക്കാവുന്നതാണ്. ‘topos’ എന്ന പദത്തിന്റെ ഭൂരിഭാഗം പ്രയോഗങ്ങളും ഭൌതികമായ നിലയില്ലുള്ള ഒരു പ്രത്യേക സ്ഥലത്തെ സൂചിപ്പിക്കുന്നതാണ്.

ഒരു ‘ സ്ഥലം ‘ എന്ന് അര്‍ഥമാക്കുന്ന രീതിയില്‍ ‘topos’ എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിരിക്കുന്ന ചില വേദഭാഗങ്ങള്‍ ശ്രദ്ധിക്കാം.

മത്തായി. 26 : 52 – ” യേശു അവനോട്: വാള്‍ ഉറയില്‍ ഇടുക;……( put up again thy sword into his ‘ place:’……)

മത്തായി: 27 : 33 – ” തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്‍ഗൊഥാ എന്ന സ്ഥലത്ത് എത്തിയപ്പോള്‍….., …..( And when they were come unto a ‘place’ called Golgotha……)

മത്തായി. 28 : 6  ‘……അവന്‍ കിടന്ന സ്ഥലം വന്നു കാണ്മിന്‍..” ( …….Come see the ‘place’ where the Lord lay.)

ലുക്കോസ്. 2 : 7 “….വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്കയാല്‍…..” ( …..because there was no ‘room’ for them in the inn.)

അപ്പൊ. പ്രവ. 2 : 1 ”….എല്ലാവരും ഒരുസ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു.” ( ….they were all with one accord in one ‘place’. )

‘Room’ , ‘place’ തുടങ്ങിയ നിലയില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്ന പല ഗ്രീക്ക് വാക്കുകളും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഒരു പ്രത്യേക സ്ഥലത്തെയല്ല കാണിക്കുന്നത്. മറിച്ച്, ഒരു പ്രത്യേക തലം അല്ലെങ്കില്‍ അവസരം തുടങ്ങിയ നിലകളിലാണ്. ഉദാഹരണത്തിനു,

മത്തായി. 2 : 22 – ”…ഹെരോദാവിന്നു പകരം വാഴുന്നു…” ( …in the room of his father Herod,……)

യോഹന്നാന്‍ 8. 37 – ” …..എങ്കിലും എന്റെ വചനത്തിനു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു….” ( …because my word hath no place in you.)

ഗലാത്യര്‍ 2: 5 – ” …..ഞങ്ങള്‍ അവര്‍ക്കു ഒരു നാഴികപോലും …….” (…..no, not for an hour;……)

‘Room of the Unlearned’ എന്ന പദം ഭൌതീകനിലയിലുള്ള ഒരു പ്രത്യേക സ്ഥലത്തെയല്ല കാണിക്കുന്നത്, പ്രത്യുത മറ്റ് വല്ലതുമായിരിക്കുന്നു എന്ന് ദൈവാത്മാവ് നിനച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ‘topos’ എന്ന പദത്തിന് പകരം മറ്റൊരു വാക്ക് തന്നെ ഉപയോഗിക്കുമായിരുന്നു.

വളരെ ശ്രദ്ധയോടെ വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക്, സഭയുടെ ഭാഗമല്ലാത്ത പ്രധാനമായി രണ്ടു തരം വ്യക്തികള്‍ സഭാകൂടിവരവില്‍ സംബന്ധിക്കുന്നുണ്ട് എന്ന് നമുക്ക് കാണുവാന്‍ കഴിയും. രക്ഷിക്കപ്പെട്ട ചിലരും രക്ഷിക്കപ്പെടാത്ത മറ്റ് ചിലരും. ദൈവത്തെ സ്തുതിക്കുമ്പോഴും, സ്തോത്രം ചെയ്യുമ്പോഴും, തങ്ങളുടെ ബുദ്ധിയില്‍നിന്നും ‘ആമേന്‍’ പറയുവാന്‍ കഴിയുന്ന ചിലര്‍ കൂടിവരവുകളില്‍ സംബന്ധിക്കുന്നുണ്ടാകും. അവര്‍ രക്ഷിക്കപ്പെട്ട ദൈവജനമായിരിക്കാം. പക്ഷേ, ആത്മവരമില്ലാത്തവരോ (സഭാ സത്യങ്ങളെ കുറിച്ച് ജ്ഞാനം ഇല്ലാത്തവരോ),   പിന്മാറ്റത്തിന്റെ അവസ്ഥയില്‍  ഉള്ളവരോ ആയിരിക്കാം. ഇത്തരക്കാര്‍ പഠിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സത്യമാണ് 1 കൊരി. 14 : 25 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവിടെ നാം വായിക്കുന്നത്,  ” ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് ….”( ..God is in you of a truth.)  എന്നാണ്. ദൈവം ‘ നമ്മുടെ ഇടയില്‍ ‘ എന്നല്ല, വാസ്തവമായി (സത്യമായി) ‘നിങ്ങളുടെ ഇടയില്‍’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത്, പിന്മാറ്റാവസ്ഥയിലുള്ള ഒരു വിശ്വാസി, കൂടിവന്നിരിക്കുന്ന ആ കൂട്ടത്തിനു അഥവാ കൂട്ടായ്മക്ക് പുറത്താണ് എന്നാണു നാം മനസിലാക്കുന്നത്‌.. കര്‍ത്താവിനെ ഓര്‍ക്കുന്നതിന്നായി ഒരു സ്ഥലത്ത് ‘സഭ ഒന്നടങ്കം’ ഒരുമിച്ചു കൂടിയിരിക്കുന്ന യോഗത്തില്‍ ‘സഭാസത്യം’ അറിയാത്തവര്‍, പിന്മാറ്റക്കാര്‍ കേവലം കാഴ്ച്ചക്കാരുടെ തലത്തിലായിരിക്കും. അവര്‍ ആ കൂട്ടത്തിന്റെ ഭാഗമാകുന്നില്ല. സഭയിലെ അച്ചടക്കവും വിശുദ്ധിയെക്കുറിച്ചും സംസാരിക്കുന്ന സന്ദര്‍ഭത്തിലും 1 കൊരി. 5: 13 ല്‍ ഇതേ വാക്കുകള്‍ തന്നെയാണ് പൗലോസ്‌ ഉപയോഗിച്ചിരിക്കുന്നത്,  ” ആ ദുഷ്ടനെ ‘നിങ്ങളുടെ ഇടയില്‍’ നിന്ന് നീക്കികളവിന്‍.”

രക്ഷിക്കപ്പെട്ടവര്‍ എങ്കിലും പിന്മാറ്റത്തില്‍ കഴിയുന്നവരെ കൂടാതെ, രക്ഷിക്കപ്പെടാത്തവരും സഭാ യോഗങ്ങളില്‍ കാഴ്ചക്കാരായി സംബന്ധിക്കുന്നാണ്ടാകാം. അവരുടെ കാര്യത്തിലും സഭയോടുള്ള ബന്ധത്തില്‍ അവരുടെ സ്ഥാനം കൂടിവന്നിരിക്കുന്ന ‘കൂട്ടത്തിന്റെ’ പരിധിക്കു പുറത്താണ്.

കൂടിവരവില്‍ കടന്നുവരുന്നവരോട് ഏതെങ്കിലും രീതിയിലുള്ള വിവേചനമോ, തരം തിരിവോ പ്രകടിപ്പിക്കാനല്ല ‘പിന്‍സീറ്റ്‌’ (Back seat) എന്ന ക്രമീകരണം സഭകളില്‍ ചെയ്യുന്നത്. മറിച്ച്,  ആരാണ് യഥാര്‍ത്തത്തില്‍ സഭക്ക് ‘അകത്തും’ ‘പുറത്തും’ ഉള്ളവര്‍ എന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണ്. ( ആത്മവരമില്ലാത്തവര്‍ക്ക്, പിന്മാറ്റക്കാര്‍ക്ക്  അല്ലെങ്കില്‍ രക്ഷിക്കപ്പെടാത്തവര്‍ക്ക് ഉള്ള പ്രത്യേക ഇരിപ്പിടം എന്നത് അവര്‍ക്കു ഒരു അപകര്‍ഷതാബോധം ഉളവാക്കേണ്ട ഒരു സ്ഥാനമല്ല. സഭയുടെ വിശുദ്ധി കാത്തുസൂക്ഷി ക്കുന്നതിനായിട്ടുള്ള ഒരു ക്രമീകരണമാണിത്. കര്‍തൃമേശ ആചരണം ഉചിതമായും, ക്രമമായും ചെയ്യുന്നതിന് ഈസംവിധാനം സഹായകരമാണ്. സഭാകൂട്ടായ്മാ ബന്ധത്തില്‍ ഇല്ലാത്തവര്‍ക്കായി പ്രത്യേക ഇരിപ്പിടം മറ്റൊരു വിധത്തിലും വളരെ പ്രയോജനകരമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സഭയോടുള്ള കൂട്ടായ്മ എന്ന കാര്യം വ്യക്തമായി മനസ്സിലാക്കു ന്നതിനുമുന്‍പ്, കര്‍തൃമേശയില്‍ നിന്നും പങ്കെടുക്കാതെ മാറിയിരിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് ഇത്തരം ഇരിപ്പിട ക്രമീകരണം കൊണ്ട് സാധിക്കും.(1കൊരി. 10: 16 , 17 ).

ദൈവവചനത്തില്‍ വ്യത്യസ്തമായ രണ്ടു ആശയത്തില്‍ ‘സഭ’ (church) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. ഭൂലോകമെങ്ങുമുള്ള രക്ഷിക്കപ്പെട്ടവര്‍ എല്ലാവരും ഉള്‍പ്പെടുന്ന കൂട്ടം, കര്‍ത്താവിന്റെ ശരീരമാകുന്ന സഭ. സാര്‍വത്രീക സഭ (universal church ) എന്ന് സാധാരണ ഉപയോഗിക്കുന്നു. ഇതാണ് ഒരു ആശയം. സഭ (church) എന്നതിന്റെ മറ്റൊരു പ്രായോഗികവശം എന്നത് പ്രാദേശിക സഭാ കൂടിവരവുകളാണ്. അതായത്, ഒരു പ്രത്യേക പ്രദേശത്തുള്ള വിശ്വാസികള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ചു കൂടിവരുന്ന കൂട്ടത്തെയാണ് ‘ സഭ’ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. 1 കൊരി. 1 : 2 , ഇങ്ങനെ വായിക്കുന്നു, ”……..അവിടേയും ഇവിടെയും എവിടേയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ ……..”. ഒരു പ്രത്യേക സ്ഥലത്ത്, അവിടെയുള്ള ‘സഭ’ എന്ന വസ്തുത വളരെ വ്യക്തവും സത്യവുമാണ്.

സഭകളില്‍ കടന്നുവരുന്ന ആരുടേയും ഹൃദയത്തെ മുറിപ്പെടുത്തുവാനോ അവരെ മാനസികമായി ക്ഷീണിപ്പിക്കുവാനോ ഇടയാകാത്തനിലയില്‍, വളരെ നയപരമായ സമീപനമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോ വിഷയങ്ങളിലും ഇന്ന് സഭകള്‍ സ്വീകരിക്കുന്നത് എന്നത് വളരെ അഭിമാനത്തോടെ ചിലപ്പോഴൊക്കെ നാം ഓര്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം സമീപനങ്ങള്‍, ദൈവവചനം അനുശാസിക്കുന്ന ദൈവീകസത്യങ്ങളോടും പ്രമാണങ്ങളോടും വചനപ്രകാരം നീതി പുലര്‍ത്തുന്നതില്‍ പലപ്പോഴും സഭകള്‍ക്ക് തടസമാകുന്നു എന്നത് നാം വിസ്മരിക്കരുത്. മറ്റുള്ളവരോട് കാണിക്കുന്ന സഹിഷ്ണുത, അനുകമ്പ, വിട്ടുവീഴ്ചകള്‍ തുടങ്ങിയതൊന്നും ഒരിക്കലും ദൈവവചനത്തെ ആദരിക്കുന്നതിലോ ദൈവീകസത്യങ്ങളും പ്രമാണങ്ങളും അനുസരിക്കുന്നതിലോ ഉപരിയായി വരുവാന്‍ ഇടയാകരുത്.

തിരുവത്താഴ ശുശ്രുക്ഷ കാണുന്നതിനും മനസ്സിലാക്കുന്നതിന്നുമായി കൂടിവരവിലേക്ക് കടന്നുവരുന്ന ഒരാളോട് എന്തുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നു?  എന്താണ് ഇരിപ്പിടങ്ങളോടുള്ള ബന്ധത്തില്‍ ഇത്തരം ക്രമീകരണങ്ങളുടെ അടിസ്ഥാനം?  തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവരെ പറഞ്ഞു മനസിലാക്കാന്‍ ഈ ചിന്തകള്‍ സഹായമായി എന്ന് വിശ്വസിക്കുന്നു. ഉചിതമായും ക്രമമായും വചനയോഗ്യമായി നാം പ്രവര്‍ത്തിക്കുന്നതും ദൈവവചനമാണ്‌ ഓരോ ക്രമീകരണങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും അടിസ്ഥാനം എന്ന ബോധ്യം നമ്മെ ഭരിക്കുന്നതും കര്‍ത്താവിന്റെ വരവ് വരേയും ദൈവവചനത്തോട് വിശ്വസ്തത പുലര്‍ത്തി ജീവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ദൈവവചനം അനുസരിക്കുന്നതുമൂലം, ദൈവത്തെ ആദരിക്കുന്നതിലും മഹത്വപ്പെടുത്തുന്നതിലും നാം കൂടുതല്‍ പ്രാഗല്‍ഭ്യമുള്ളവരായിത്തീരുകയാണ് ചെയ്യുന്നത്.